ഇറ്റാനഗർ: ആദ്യ സർവ്വീസിന് തയ്യാറെടുത്ത് ഡോർണിയർ 228 വിമാനം. രാജ്യത്ത് തദ്ദേശീയമായി നിർമിച്ച വിമാനമാണ് ഡോർണിയർ 228. 17 സീറ്റുകളാണ് ഡോർണിയർ 228 വിമാനത്തിലുള്ളത്. അസമിലെ ദിബ്രുഗഢിൽ നിന്നാണ് വിമാനം ആദ്യ വാണിജ്യ പറക്കൽ നടക്കുന്നത്. അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്കാണ് ആദ്യ സർവ്വീസ്.
ആദ്യമായാണ് തദ്ദേശീയമായി നിർമ്മിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്. അരുണാചൽ, അസ്സം എന്നിവ ഉൾപ്പെടുന്ന വടക്കുകിഴക്കൻ മേഖലയ്ക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള വ്യോമമാർഗമുള്ള ബന്ധം കൂടുതൽ വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിമാന സർവ്വീസിന് അനുമതി നൽകിയത്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരും ചടങ്ങിൽ പങ്കെടുക്കും.