അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം; മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കി സുപ്രിംകോടതി

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയിൽ മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കി സുപ്രിംകോടതി. സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സുപ്രിംകോടതി അംഗീകാരം വേണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണമാണ് റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അഖിലേന്ത്യാ മെഡിക്കൽ, ദന്തൽ പ്രവേശനത്തിനാണ് കേന്ദ്ര സർക്കാർ സംവരണം നടപ്പാക്കിയത്. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ലഭിക്കുക. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് സംവരണം നൽകുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ രണ്ട് വിഭാഗങ്ങളിലുമായി 5500 ഓളം വിദ്യാർത്ഥികൾക്ക് സംവരണത്തിന്റെ ഗുണഫലം ലഭിക്കും. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. അതേസമയം സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ സംവരണം അനുസരിച്ച് ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിന് 3 ശതമാനം, മുസ്ലിം വിഭാഗത്തിന് 2 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് 1 ശതമാനം, ലത്തീൻ കത്തോലിക്ക, എസ്ഐയുസി- 1 ശതമാനം, മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾക്ക് 1, കുടുംബി വിഭാഗത്തിന് 1 എന്നിങ്ങനെ ആകെ 9 ശതമാനമാണ് മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംവരണം.

സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് സംസ്ഥാനത്തെ ഹയർസെക്കന്ററി കോഴ്സുകൾക്ക് 28 ശതമാനം സീറ്റുകളിലും, വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്സുകൾക്ക് 30 ശതമാനം സീറ്റുകളിലും സംവരണം നൽകുന്നുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 20 ശതമാനം സംവരണമാണ് ലഭിക്കുക. എസ്ഇബിസി വിഭാഗത്തിന് പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ 30 ശതമാനവും പ്രൊഫഷണൽ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 9 ശതമാനവും സംവരണം ലഭിക്കുന്നുണ്ട്. എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 5 ശതമാനം സംവരണം ആണ് ലഭിക്കുക.