അന്തരീക്ഷ മലിനീകരണവും കോവിഡ് വ്യാപനവും തമ്മിലുള്ള ബന്ധം; നിർണായക കണ്ടെത്തലുകളുമായി ഗവേഷകർ

covid

പൂനെ: അന്തരീക്ഷ മലിനീകരണവും കോവിഡ് വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക കണ്ടെത്തലുകളുമായി ഗവേഷകർ. മലിനീകരണത്തെ തുടർന്നുളള കണികകൾ രോഗവ്യാപനത്തെ ഇരട്ടിപ്പിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അങ്ങനെ എല്ലാ തരം കണികകളും കോവിഡ് രോഗവ്യാപനത്തിന് കാരണമാകില്ലെന്നാണ് പുതിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യർ തീയിടുന്നതിലൂടെ വരുന്ന മലിനീകരണം, ജൈവ ഇന്ധനങ്ങളിൽ നിന്നുമുണ്ടാകുന്ന മലിനീകരണം ഇങ്ങനെ പലതരത്തിൽ വായു മലിനീകരണം സംഭവിക്കുന്നുണ്ട്. എന്നാൽ ഇവയിൽ കറുത്ത കാർബൺ മാത്രമാണ് കോവിഡ് രോഗ വ്യാപനത്തിന് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

പൂനെ ആസ്ഥാനമായുളള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മിറ്റെറോളൊജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നിന്ന് ശേഖരിച്ച ഭാഗങ്ങളിൽ നടത്തിയ പഠനഫലമാണ് പുറത്തു വന്നിരിക്കുന്നത്. എൽസേവിയർ എന്ന മാദ്ധ്യമത്തിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 സെപ്തംബർ മുതൽ ഡിസംബർ വരെ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

2.5 കണികാ പദാർത്ഥങ്ങളും കറുത്ത കാർബണും ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2.5 കണികാ പദാർത്ഥങ്ങൾ ശരീരത്തിൽ തുളച്ചുകയറി ശ്വസനനാളിയിലും ശ്വാസകോശത്തിലും അണുബാധയുണ്ടാക്കുകയും ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധവുമായ രോഗങ്ങൾ വരുത്തുകയും ചെയ്യും. ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിനും ഇത് ഇടയാക്കിയേക്കും.

തുറന്ന സ്ഥലത്ത് തീയിടുന്നതാണ് കറുത്ത കാർബണുണ്ടാകാൻ പ്രധാന കാരണം. കോവിഡ് ഗുരുതരമായി ബാധിച്ച ഡൽഹിയിൽ ആറ് മാസത്തിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഡൽഹിയിൽ പെട്ടെന്നാണ് രോഗബാധിതരുടെ എണ്ണത്തിൽ 10 മടങ്ങ് വർധനവ് ഉണ്ടായത്. അയൽ സംസ്ഥാനങ്ങളിലെ തീയിടൽ കാരണമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. ബയോമാസ് കണങ്ങൾ അന്തരീക്ഷത്തിലെ മറ്റ് സംയുക്തങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് കൊവിഡ് കേസുകൾ പെട്ടെന്ന് വർദ്ധിക്കാൻ കാരണമായെന്നും കറുത്ത കാർബണൊപ്പം 2.5 കണികാ പദാർത്ഥങ്ങളുടെ വലിയ സാന്നിദ്ധ്യം മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയെന്നും ഗവേഷകർ പറയുന്നു.