Sports (Page 192)

ഐപിഎലിൽ കൊവിഡ് ബാധ ഉയരുന്നു. ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ട് കിരൺ മോറെയ്ക്കുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ബിസിസിഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ, ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ എന്നിവർക്കും വാംഖഡേ സ്റ്റേഡിയത്തിലെ മറ്റ് ചില ഗ്രൗണ്ട് സ്റ്റാഫുകൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.
സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡയറക്ടർമാർ, ഇവിഎസ് ഓപ്പറേറ്റർമാർ, പ്രൊഡ്യൂസർമാർ, ക്യാമറമാന്മാർ, വിഡിയോ എഡിറ്റർമാർ എന്നിവർ കൊവിഡ് ബാധിതരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഒരു ഹോട്ടലിലാണ് അവർ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധ ഉയരുമ്പോഴും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഐപിഎൽ നടത്തുന്നതിൽ സ്റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഐപിഎല്‍ പുതിയ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ചില ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഈ സീസണ്‍ നിര്‍ണായകമാകും. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ ഭാവി തീരുമാനിക്കുന്ന സീസണ്‍ ആയിരിക്കും ഇത്.സമീപകാലത്ത് മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബൗളറാണ് കുല്‍ദീപ് യാദവ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും അവസരം നല്‍കിയെങ്കിലും താരം നിരാശപ്പെടുത്തി.

ദേശീയ ടീമില്‍നിന്നും പുറത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന കുല്‍ദീപിന് തിരിച്ചെത്തണമെങ്കില്‍ ഐപിഎല്ലില്‍ അത്ഭുത പ്രകടനം പുറത്തെടുക്കേണ്ടിവരും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കളിക്കുന്ന കുല്‍ദീപിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടുമോ എന്ന കാര്യവും സംശയത്തിലാണ്.ദേശീയടീമിന് അകത്തും പുറത്തും നില്‍ക്കുന്ന യുസ്‌വേന്ദ്ര ചാഹലിനും ഐപിഎല്‍ നിര്‍ണായകമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇടംനേടണമെങ്കില്‍ ചാഹല്‍ ഐപിഎല്ലിലെ പ്രകടനം മെച്ചപ്പെടുത്തണം. 2021 സീസണ്‍ ആരംഭിച്ചശേഷം ഒരു കളിയിലും രണ്ടില്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ ചാഹലിന് കഴിഞ്ഞിട്ടില്ല.

ആര്‍ അശ്വിനും വരുണ്‍ ചക്രവര്‍ത്തിയും ദേശീയ ടീമില്‍ ഇടംനേടാന്‍ അടുത്തുനില്‍ക്കവെ ബാംഗ്ലൂര്‍ ബൗളറെ സംബന്ധിച്ച് നിര്‍ണായക ഐപിഎല്ലാണ് നടക്കാനിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പരയില്‍തന്നെ വരവറിയിച്ച യുവ ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. ദേശീയ ടീമിലെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ താരത്തിന്റെ ഐപിഎല്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ ഏതുതരത്തില്‍ ശോഭിക്കാന്‍ കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രസിദ്ധിന്റെ ഇന്ത്യന്‍ ടീമിലെ ഭാവി. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്ന പ്രകടനമായിരിക്കും പ്രസിദ്ധ് കൃഷ്ണയുടേത്. കൊല്‍ക്കത്ത ടീമിലെ കളിക്കാരനാണ് പ്രസിദ്ധ്.

അതെസമയം ഐപിഎല്‍ 2021 സീസണ്‍ ഏപ്രില്‍ 9ന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ടൂര്‍ണമന്റ് യുഎഇയില്‍ ആയിരുന്നു നടത്തിയതെങ്കില്‍ ഇത്തവണ ഇന്ത്യയില്‍ തിരിച്ചെത്തിയ ആവേശത്തിലാണ് കളിക്കാര്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും മത്സരങ്ങള്‍ കൃത്യ സമയത്തുതന്നെ നടത്തുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാഭ് പന്തിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. പന്തിനെ പ്രശംസിച്ച ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിംഗ് കാണുന്നതും ഇഷ്ടമാണെന്ന് കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമ്മിയും മികച്ച കളിക്കാരാണ്.

ശാർദൂൽ താക്കൂറിനെ ഒരുപാടിഷ്ടമാണ് അയാൾ ഭയങ്കര ധൈര്യശാലിയാണെന്നും ഗാംഗുലി പറഞ്ഞു.“ഇന്ത്യയി പ്രതിഭാശാലികളായ നിരവധി കളിക്കാരുണ്ട്. സുനിൽ ഗാവസ്‌കർ കളിച്ചു കൊണ്ടിരുന്നപ്പോൾ സുനിലിന് ശേഷം എന്ത് സംഭവിക്കും എന്ന് ആളുകൾ ചിന്തിച്ചിരുന്നു. അപ്പോൾ സച്ചിൻ വന്നു, ദ്രാവിഡ് വന്നു, കുംബ്ലെ വന്നു. അവരെല്ലാം പോയപ്പോൾ വിരാട് കോഹ്‌ലിയും, രോഹിത് ശർമയും, റിഷാഭ് പന്തും ആ സ്ഥാനം ഏറ്റെടുത്തു.” ഗാംഗുലി പറഞ്ഞു.

ഓരോ കാലഘട്ടത്തിലും ഇന്ത്യ ഒരു ലോകബാറ്റ്സ്മാനെ നല്കികൊണ്ടിരിക്കുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവെച്ചു. 1992 ലെ ഓസ്‌ട്രേലിയൻ സീരിസിൽ കളിക്കാൻ സാധിക്കാതിരുന്നതും അതിനു ശേഷം 1996 ൽ ഇംഗ്ലണ്ട് സീരിസിൽ നല്ലൊരു കളിക്കാരനായി തിരിച്ചെത്തിയതിനെ കുറിച്ചും ഗാംഗുലി സംസാരിച്ചു.ഇന്ത്യൻ നിരയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് ഒരു സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി.

ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഹേസൽവുഡ് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് സീസണിൽ നിന്ന് പിന്മാറുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന് ഹേസൽവുഡ് പറയുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്താൻ തയ്യാറെടുക്കുന്ന ചെന്നൈക്ക് ഹേസൽവുഡിൻ്റെ പിന്മാറ്റം കനത്ത തിരിച്ചടിയാകും.

“പല സമയങ്ങളിലായി ബയോ ബബിളുകളിലും ക്വാറൻ്റീനിലുമായിരുന്നു ജീവിതം. ആകെ 10 മാസമായി. അതുകൊണ്ട് വരുന്ന രണ്ട് മാസം ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുത്ത് ഓസ്ട്രേലിയയിലെ വീട്ടിൽ ചെലവഴിക്കാൻ തീരുമാനിക്കുകയാണ്. ദീർഘമായ വിൻ്റർ സീസണാണ് വരാനുള്ളത്. വെസ്റ്റ് ഇൻഡീസ് പര്യടനം നീണ്ട കാലയളവിലേക്കാണ്. ബംഗ്ലാദേശ് ടി-20 പര്യടനം അതിൻ്റെ അവസാനമുണ്ടാവും. പിന്നീട് ടി-20 ലോകകപ്പും ആഷസും. നീണ്ട 12 മാസമാണ് വരാനുള്ളത്. ഓസ്ട്രേലിയക്കായി മാനസികമായും ശാരീരികമായും മികച്ചുനിൽക്കാൻ ഞാൻ അഗ്രഹിക്കുന്നു. അങ്ങനെയാണ് ഈ തീരുമാനം എടുത്തത്.”- ഹേസൽവുഡ് പറഞ്ഞു.

ഹേസൽവുഡ് പിന്മാറിയെങ്കിലും ലുങ്കി എങ്കിഡി, ശർദ്ദുൽ താക്കൂർ, സാം കറൻ, ഡ്വെയിൻ ബ്രാവോ, ദീപക് ചഹാർ എന്നിങ്ങനെ മികച്ച പേസ് ബൗളിംഗ് ഓപ്ഷനുകൾ ചെന്നൈക്ക് ഉണ്ട്. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിറം മങ്ങിയെങ്കിലും ഇത്തവണ കണക്കു തീര്‍ക്കാന്‍ തന്നെയാണ് പുറപ്പാട്.ലേലത്തില്‍ ടീമിലെത്തിച്ച കളിക്കാരില്‍ ഏറെ പ്രതീക്ഷയുണ്ട്. ഒപ്പം കഴിഞ്ഞ സീസണില്‍ തിളങ്ങിയ യുവ താരങ്ങളും തിളങ്ങിയാല്‍ ചെന്നൈ ഒരിക്കല്‍ക്കൂടി ആരാധകര്‍ക്ക് ക്രിക്കറ്റ് വിരുന്നൊരുക്കും.പരിക്കുമൂലം വിട്ടുനില്‍ക്കുന്ന രവീന്ദ്ര ജഡേജയുടെ മടക്കവും ആരാധകര്‍ ആകാംഷയോടെയാണ് കാണുന്നത്.പരിചയസമ്പത്തുള്ളവരും നിലവാരമുള്ള ഓള്‍റൗണ്ടര്‍മാരുമാണ് ചെന്നൈയുടെ കരുത്ത്. ക്യാപ്റ്റന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, ഫാഫ് ഡു പ്ലസിസ്, ഡിജെ ബ്രാവോ, രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരുടെ പരിചയസമ്പത്ത് ടീമിന് നേട്ടമാകും.

കൂടാതെ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, സാം കറന്‍, ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ഇക്കുറി ചെന്നൈ ടീമിലുണ്ട്.പുതിയ സീസണിലേക്കായി ചില വമ്പന്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട് സിഎസ്‌കെ. ഇതില്‍ 9.25 കോടി രൂപയ്‌ക്കെത്തിയ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമാണ് മുന്നില്‍ നില്‍ക്കുന്നത്. 7 കോടി രൂപയ്ക്ക് മോയീന്‍ അലിയും സിഎസ്‌കെയിലെത്തി. കൂടാതെ 50 ലക്ഷം രൂപയ്ക്ക് ചേതേശ്വര്‍ പൂജാരയും ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ കളിക്കാന്‍ ഒരുങ്ങുന്നു.

ഹരിശങ്കര്‍ റെഡ്ഡി, ഭഗത് വര്‍മ, ഹരി നിഷാന്ത് എന്നിവരെ 20 ലക്ഷം രൂപ വീതം നല്‍കിയും ടീമിലെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും നേരിട്ട് സിഎസ്‌കെയിലെത്തിയ റോബിന്‍ ഉത്തപ്പയുമുണ്ട്.കഴിഞ്ഞ സീസണിലെ പാളിച്ചകള്‍ ഇക്കുറി ആവര്‍ത്തിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയായിരിക്കും ടീമിന്റെ ഏറ്റവും വലിയ സമ്പത്ത്. ധോണിയുടെ ഫോമില്‍ ടീമിന് ആശങ്കയുണ്ട്. കഴിഞ്ഞ ഐപിഎല്ലിനുശേഷം ധോണി ആഭ്യന്തര മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ പോലും കളിച്ചിട്ടില്ലാത്ത സുരേഷ് റെയ്‌നയുടെ പ്രകടനവും ടീം ഉറ്റുനോക്കുന്നു.

കഴിഞ്ഞ സീസണില്‍ ഓപ്പണറായി തിളങ്ങിയ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇത്തവണയും ആ റോളിലുണ്ടാകും. ഗെയ്ക്ക്‌വാദിനൊപ്പം ഉത്തപ്പയോ ഡു പ്ലസിസോ ആയിരിക്കും ഓപ്പണറാവുക. സുരേഷ് റെയ്‌നയായിരിക്കും മൂന്നാം സ്ഥാനത്തിറങ്ങുക. അമ്പാട്ടി റായിഡു നാലാമനായും ധോണി അഞ്ചാമനായി ഇറങ്ങും. ബ്രാവോയോ സാം കറനോ ഓള്‍റൗണ്ടറാകും. മോയീന്‍ അലിയും ടീമിലുണ്ടാകും. അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പുള്ള മറ്റൊരു കളിക്കാരനാണ് രവീന്ദ്ര ജഡേജ. കൃഷ്ണപ്പ ഗൗതം, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍ എന്നിവരും കളിച്ചേക്കും. ഏപ്രില്‍ 10ന് ഡല്‍ഹി കാപ്പിറ്റല്‍സുമായിട്ടാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.