മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വർഗീസിന് നിയമനം ലഭിച്ചത്; വിമർശനവുമായി ഗവർണർ
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയ നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവർണർ വ്യക്തമാക്കി.
പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയ നടപടി സ്വജനപക്ഷപാതമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വർഗീസിന് നിയമനം ലഭിച്ചത്. അധ്യാപന യോഗ്യതയില്ലാത്തയാൾക്ക് നിയമനം നൽകുന്നത് രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ്. അതിൽ സംശയമില്ല. നിയമനം റദ്ദാക്കിയത് നിയമപരമായാണ്. ചാൻസിലർ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമനം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വൈസ് ചാൻസലർ കോടതിയെ സമീപിക്കുന്നതിലെ അച്ചടക്ക ലംഘനം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നും അടിയന്തര സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണുർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിയാണ് മരവിപ്പിച്ചത്. കണ്ണൂർ സർവകലാശാല പ്രശ്നത്തിലെ തീരുമാനം ഉടൻ അറിയാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവർണർ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയത്. ചാൻസിലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി.