ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുമെന്ന് ഓൺലൈൻ ചാനൽ അവതാരക

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുമെന്ന് ഓൺലൈൻ ചാനൽ അവതാരക. പരാതി പിൻവലിക്കാൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പരാതി പിൻവലിക്കാനുള്ള ഹർജിയും അവതാരക ഒപ്പിട്ട് നൽകിയിട്ടുണ്ട്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്.

നേരത്തെ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ സംഘടന അനുവാദം നൽകി. അവതാരകയുടെ പരാതിയിൽ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വിശദീകരണം തേടിയിരുന്നു.

അതേസമയം, അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണസംഘം താരത്തിന്റെ മുടി, നഖം, രക്തം എന്ന സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചിരുന്നു. അവതാരക പരാതി പിൻവലിക്കുമെന്ന് അറിയിച്ചതോടെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് നടന്റെ തീരുമാനം.