ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ; വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാർക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രോഡ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നായിരുന്നു സാം പിത്രോഡയുടെ പരാമർശം. ദി സ്റ്റേറ്റ്സ്മാൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പിത്രോഡ പരാമർശം നടത്തിയത്.

ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയുമാണെന്നായിരുന്നു പിത്രോഡ പറഞ്ഞത്. എന്നിരുന്നാലും ചങ്ങൾ സഹോദരീസഹോദരന്മാരാണെന്നും പിത്രോഡ പറഞ്ഞിരുന്നു.

നമ്മളെല്ലാം വ്യത്യസ്ത ഭാഷകളെയും മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ബഹുമാനിക്കുന്നവരാണ്. അതിനെ താനും ബഹുമാനിക്കുന്നു. എല്ലാവർക്കും ഇവിടെ ഇടമുണ്ട്. എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു. അതാണ് താൻ വിശ്വസിക്കുന്ന ഇന്ത്യയെന്നും അദ്ദേഹം അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

അതേസമയം, സാം പിത്രോഡയുടെ പരാമർശങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. പിത്രോഡയുടെ പരാമർശങ്ങൾ നിർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. സാം പിത്രോഡയുടെ പരാമർശത്തിൽ പ്രധാനമന്ത്രിയും പ്രതികരണം നടത്തി. വർണത്തിന്റെ പേരിൽ രാജ്യത്തെ നിരവധി ജനങ്ങളെ അപമാനിക്കുന്നതാണ് പിത്രോഡയുടെ പരാമർശമെന്ന് പ്രധാനമന്ത്രി വിമർശിച്ചത്. തനിക്ക് നേരെ പരാമർശം വന്നാൽ അത് തനിക്ക് ക്ഷമിക്കാനാകും. പക്ഷെ തന്റെ ജനങ്ങൾക്ക് നേരെ അത്തരം പരാമർശം അംഗീകരിക്കില്ല. നാമെല്ലാം കൃഷ്ണനെ ആരാധിക്കുന്നവരാണ്. ഭരണഘടനയെ ഏറ്റിനടക്കുന്നവർ നിറത്തിന്റെ പേരിൽ ജനങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.