‘ഇത് ശത്രുക്കളുടെ പോരാട്ടമല്ല, സൗഹൃദ മത്സരം’; ദിഗ്വിജയ് സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണെന്നിരിക്കെ ദിഗ്വിജയ് സിംഗും ശശി തരൂരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ശശി തരൂര്‍ ട്വിറ്ററില്‍ കൂടിക്കാഴ്ചയുടെ ചിത്രം പങ്കു വെക്കുകയും ചെയ്തു.

‘ദിഗ് വിജയ് സിങ് ഇന്നുച്ചക്ക് എന്നെ കാണാനെത്തി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് ശത്രുക്കളുടെ പോരാട്ടമല്ല, സൗഹൃദ മത്സരമായിരിക്കുമെന്ന് ഞങ്ങള്‍ ഇരുവരും സമ്മതിക്കുന്നു. ആര് ജയിച്ചാലും കോണ്‍ഗ്രസാണ് വിജയം കൈവരിക്കുകയെന്നാണ് ഞങ്ങള്‍ കരുതുന്നത്’-ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ മത്സരം ദിഗ്വിജയ് സിംഗും ശശി തരൂരും തമ്മില്‍ തന്നെയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.