ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. സംഘടനയുടെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ ഉടൻ മരവിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ ടി മന്ത്രാലയത്തോട് നിർദ്ദേശിച്ചു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാൻ ബാങ്കുകളോടും നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പോപുലർ ഫ്രണ്ടിന്റെ സ്വത്തുവകകൾ പിടിച്ചെടുത്ത് മുദ്രവച്ച് കണ്ടുകെട്ടാൻ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്ന് പിരിഞ്ഞതായി അംഗങ്ങൾ പ്രഖ്യാപിക്കേണ്ടി വരും. അല്ലെങ്കിൽ നിരോധിത സംഘടനയിൽ തുടർന്നതിന് രണ്ട് വർഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. യുഎപിഎ നിയമപ്രകാരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ 15 ദിവസത്തിനുള്ളിൽ പിഎഫ്ഐയും അതിന്റെ അനുബന്ധ സംഘടനകളും രേഖകളെല്ലാം പൊലീസിനെ അറിയിക്കുകയും അവർക്ക് കൈമാറുകയും വേണമെന്നാണ് നിർദ്ദേശം. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ പ്രാദേശിക പോലീസ് നോട്ടിഫിക്കേഷൻ ഒട്ടിക്കുകയും അതിന്റെ പകർപ്പുകൾ പ്രധാന ഭാരവാഹികൾക്ക് അയക്കുകയും ഉത്തരവിന്റെ ഉള്ളടക്കം ഉച്ചഭാഷിണിയിലൂടെ വായിക്കുകയും ചെയ്യും.
അതേസമയം, പിഎഫ്ഐയെ നിരോധിച്ചതിന് ശേഷം സംഘടനയിൽ നിന്ന് പുറത്തുപോകാൻ അതിലെ അംഗങ്ങൾക്ക് മതിയായ സമയം നൽകുമെന്നും എന്നാൽ അംഗങ്ങളിൽ നിന്ന് എന്തെങ്കിലും കുറ്റകരമായ രേഖകൾ കണ്ടെത്തിയാൽ ആ വ്യക്തിക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.