മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാല്‍ വികസിപ്പിച്ച് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: കാല്‍ നഷ്ടപ്പെട്ടവര്‍ക്കായി മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാല്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കി ഐ.എസ്.ആര്‍.ഒ. ഇത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനായാല്‍ നിലവിലുള്ളവയുടെ വിലയുടെ പത്തിലൊന്നിന് വില്‍ക്കാനാകും. മൈക്രോപ്രോസസര്‍, ഹൈഡ്രോളിക് ഡാംപര്‍, സെന്‍സറുകള്‍, കെയിസ്, ലിഥിയം അയേണ്‍ ബാറ്ററി, ഡി.സി. മോട്ടോര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് കൃത്രിമക്കാല്‍. ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് സോഫ്‌റ്റ്വേര്‍ ഉപയോഗിച്ച് നടത്തത്തിന്റെ രീതികള്‍ ക്രമീകരിക്കാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ ലോക്കോമോട്ടോര്‍ ഡിസബലിറ്റീസ്, പണ്ഡിറ്റ് ദീന്‍ദയാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്‌സണ്‍ വിത്ത് ഫിസിക്കല്‍ ഡിസബിലിറ്റീസ്, ആര്‍ട്ടിഫിഷ്യല്‍ ലിംബ് മാനുഫാക്ചറിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുമായി കരാറുണ്ടാക്കിയാണ് ഐ.എസ്.ആര്‍.ഒ ഈ കൃത്രിമക്കാല്‍ നിര്‍മിച്ചത്. ഇതേനിലവാരത്തിലുള്ളതിന് നിലവില്‍ 10 മുതല്‍ 60 ലക്ഷം രൂപവരെ വിലവരുന്നുണ്ട്.

അതേസമയം, തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വികസിപ്പിച്ച ഈ കൃത്രിമക്കാല്‍ ഉപയോഗിച്ച് ഒരു കാല്‍ നഷ്ടപ്പെട്ടയാള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നൂറുമീറ്റര്‍ നടക്കാന്‍ കഴിഞ്ഞു.