വർഗീയ കലാപത്തിന് പദ്ധതിയിട്ടു; പോപ്പുലർ ഫ്രണ്ടിനെതിരെ എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹത്രസ് സംഭവത്തിന് പിന്നാലെ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടുവെന്നും മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാലുപേർ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും ഇഡി അറിയിച്ചു. ലക്‌നൗ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.

ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് പോപ്പുലർ ഫ്രണ്ട് അംഗവും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന കെ എ റൗഫ് ഷെരീഫാണ്. ഇവർക്ക് വിദേശത്ത് നിന്ന് 1.36 കോടി രൂപയുടെ ധനസഹായം ലഭിച്ചു. മലയാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഖത്തറിലെ സജീവ പിഎഫ്‌ഐ അംഗമായിരുന്നു ഷെഫീഖ് പായം. ഷെഫീഖ് വഴി റൗഫിന് പണമയച്ചു. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 4 പേരുടെ ഹത്രാസിലേക്കുള്ള യാത്ര ഗൂഢലക്ഷ്യത്തോടെയായിരുന്നുവെന്നും ഇഡി അറിയിച്ചു. സമുദായ സൗഹാർദം തകർക്കാനാണ് ഇവർ ശ്രമിച്ചത്. വഴിമധ്യേ ഉത്തർപ്രദേശ് പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തെന്നും ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.