അന്വേഷണം അനാവശ്യം; കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് അഞ്ച് എംഎൽഎമാർ

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് അഞ്ച് എംഎൽഎമാർ. ഇഡി അന്വേഷണം അനാവശ്യമാണെന്നാണ് എംഎൽഎമാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, ഐബി സതീഷ്, എം മുകേഷ്, മുൻ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

അനാവശ്യമായ കടന്നുകയറ്റമാണ് എൻഫോഴ്‌സ്‌മെന്റിന്റേതെന്നും ഇഡി ഇടപെടൽ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമം നടത്തുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

റിസർവ് ബാങ്കിന്റെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ട്. ഇത് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് താക്കീത് നൽകിയത് അടുത്ത കാലത്താണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഇ ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും ഹർജികളിൽ വിശദീകരിക്കുന്നു.

അതേസമയം, ഇഡിയുടെ സമൻസ് പിൻവലിക്കണമെന്നും, തുടർ നടപടികൾ വിലക്കണമെന്നും ആവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിർവചിച്ചിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നോട്ടീസുകൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്.