അതിതീവ്രമഴയിലും കാര്യമായ നാശം സംഭവിക്കാതിരുന്നത് സർക്കാരിന്റെ കൃത്യമായ ആസൂത്രണ മികവുകൊണ്ട്; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് സർക്കാരിന്റെ കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്‌മെന്റിന്റെ ഫലമായാണ് ഇക്കുറി അതിതീവ്രമഴയിലും കാര്യമായ നാശം സംഭവിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇടുക്കി അണക്കെട്ടിൽ സംഭരണശേഷി ഉണ്ടായിരുന്നെങ്കിലും മുൻകരുതലെന്ന നിലയിലാണ് നിയന്ത്രിത അളവിൽ ജലം തുറന്നു വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയിൽ ഇപ്പോഴും കൂടുതലായുണ്ട്. 2386.7 അടിയാണ് റൂൾ ലെവൽ. നിലവിൽ ഒരടിയോളം അധികം ജലമുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രിത അളവിൽ ജലം ഒഴുക്കി കളയുന്നതു തുടരാനാണ് തീരുമാനം. മഴ മാറി നിൽക്കുകയാണെങ്കിൽ റൂൾ ലെവലിലേക്ക് എത്താൻ വൈകില്ലെന്നാണ് നിഗമനം. തുലാവർഷ കാലത്ത് അധിക മഴ ലഭിച്ചാൽ പോലും അത് താങ്ങുന്നതിനു വേണ്ടിയാണ് ഇപ്പോൾ മുൻകരുതൽ സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

എല്ലാദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി എത്തിയപ്പോൾ തന്നെ അധിക ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചിരുന്നു. തുടർന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ടു തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് തമിഴ്‌നാട് നൽകി. ഡാം കൃത്യസമയത്ത് തുറക്കാൻ കഴിഞ്ഞതു കൊണ്ടു ജലം നിയന്ത്രിത അളവിൽ ഒഴുക്കി വിടാൻ സാധിച്ചു. മറിച്ച് തുറക്കാൻ വൈകിയിരുന്നെങ്കിൽ കൂടുതൽ അളവ് ഒറ്റയടിക്ക് തുറന്ന് ഒഴുക്കി വിടേണ്ടി വരുമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇടുക്കിയിലും ഇതേ രീതിതന്നെയാണ് അവലംബിച്ചത്. റൂൾ ലെവൽ എത്തും മുൻപ് തന്നെ ഡാം തുറക്കുകയും ജലം കുറഞ്ഞ അളവിൽ പുറത്തേക്ക് ഒഴുക്കി വിടുകയുമായിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കെ.എസ്.ഇ.ബിയും സ്വീകരിച്ചത്. അങ്ങനെ ചെയ്തതു കൊണ്ട് നദിയിലൂടെ ജലം കടലിലേക്ക് ഒഴുകിപ്പോകാൻ സാവകാശം ലഭിച്ചു. എറണാകുളം ജില്ലയിൽ പ്രളയം ഒഴിവാക്കുന്നതിന് ഇതു സഹായകമായെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.