വാളയാറിലെ സഹോദരിമാരുടെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സിബിഐ സംഘം കുറ്റപത്രം സമർപ്പിച്ചതെന്നും പ്രധാനകാര്യങ്ങൾ അന്വേഷിച്ചില്ലെന്നുമാണ് പെൺകുട്ടിയുടെ കുടുംബം കോടതിയെ അറിയിച്ചത്. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്താനെന്നും പെൺകുട്ടികളുടെ അമ്മ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിൽ സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും വ്യക്തമാക്കി കോടതി ഉത്തരവിടുകയായിരുന്നു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി കോടതി അഭിപ്രായപ്പെട്ടു.

വാളയാർ അട്ടപ്പള്ളത്ത് 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ 9 വയസുകാരിയെ മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പീഡനത്തിന് ഇരായായതായി കണ്ടെത്തിയിരുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.