കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ വിതരണം പ്രതിസന്ധിയില്‍; റദ്ദാക്കിയത് 250 ബസ് സര്‍വീസുകള്‍

തിരുവനന്തപുരം: എണ്ണക്കമ്ബനികള്‍ക്ക് പണമടയ്ക്കുന്നത് നിര്‍ത്തിവച്ചതോടെ കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ വിതരണം പ്രതിസന്ധിയിലായി. അതിനാല്‍ ഇന്നലെ വടക്കന്‍, മധ്യ മേഖലകളില്‍ 250 ബസുകള്‍ സര്‍വീസ് റദ്ദാക്കി.

അതേസമയം, ബാങ്ക് ഓവര്‍ഡ്രാഫ്റ്റായി ലഭിച്ച 50 കോടിയ്ക്ക് ശേഷം ദിവസവരുമാനത്തില്‍ നിന്നാണ് ശമ്ബളം നല്‍കിയത്. കഴിഞ്ഞ മൂന്നുദിവസമായി എണ്ണക്കമ്ബനികള്‍ക്ക് പണമടച്ചിട്ടില്ല. പത്ത് കോടി രൂപയോളം കുടിശികയുണ്ട്. ജൂണിലെ ശമ്ബളം പൂര്‍ണമായി നല്‍കിയിട്ടില്ല. രണ്ടു ജില്ലകളിലെ ശമ്ബളം ഇനിയും നല്‍കാനുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്ബളം നല്‍കിയിട്ടില്ല. ശമ്ബളക്കുടിശിക തീര്‍ക്കാന്‍ സര്‍ക്കാരിനോട് അടിയന്തര സഹായമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവിനായി മാസം 30 കോടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. സാമ്ബത്തികപ്രതിസന്ധി തരണം ചെയ്യാന്‍ സാമ്ബത്തികസഹായം 50 കോടി രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തത് കടുത്ത പ്രതിസന്ധിയ്ക്ക് കാരണമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം കൃത്യമായി ലഭിക്കാത്തതാണ് മാനേജ്‌മെന്റിനെ വലയ്ക്കുന്നത്.