ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ മേല്‍ക്കൂരയുടെ ഒരുഭാഗം പൊളിക്കേണ്ടി വരുമെന്ന് ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാന്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമേ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ കഴിയുകയുള്ളൂവെന്ന് ദേവസ്വം പ്രസിഡന്റ് അനന്ദഗോപന്‍ വ്യക്തമാക്കി.

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പതിച്ച ഭാഗത്താണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഈ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ പതിക്കുന്നുണ്ട്. മുകളിലുള്ള സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ. ചോര്‍ച്ചയ്ക്ക് കാരണം കാലപ്പഴക്കമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം, തന്ത്രിയുടേയും സ്‌പെഷ്യല്‍ കമ്മീഷണറുടേയും സാന്നിദ്ധ്യം പ്രശ്‌ന പരിഹാരത്തിനായി വേണമെന്നും 45 ദിവസത്തിനകം പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും അനന്ദഗോപന്‍ പ്രതികരിച്ചു.