സംസ്ഥാനത്തെ പൊതുജനങ്ങള്‍ക്കും ഇനി ആയുധപരിശീലനം; ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ ഉത്തരവ് പുറത്തിറങ്ങി. തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കാനൊരുങ്ങുന്നത്. ഇതിനായി പ്രത്യേക സമിതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് പോലീസ് സേനയിലെ അംഗങ്ങള്‍ക്ക് വിവിധ ബറ്റാലിയനുകളിലും തൃശൂര്‍ പോലീസ് അക്കാദമിയിലുമാണ് ആയുധ പരിശീലനം നല്‍കി വരുന്നത്.

അതേസമയം, 1000 മുതല്‍ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ആയുധങ്ങളെക്കുറിച്ച് മനസിലാക്കാനും പരിചയപ്പെടാനും 1000 രൂപ ഫീസടച്ചാല്‍ മതിയാകും. ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങള്‍ക്ക് ഫീസ് കൂടും. വിവിധ ബറ്റാലിയനുകളില്‍ വച്ചായിരിക്കും പരിശീലനം നല്‍കുക. എന്നാല്‍, പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ രേഖകള്‍, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ആയുധ പരിശീലനം ലഭിക്കുകയുള്ളു എന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടങ്ങളിലും റൈഫിള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്ന് ഫയറിംഗ് പരിശീലനം നേടാമെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാന്‍ കഴിയില്ല. പകരം എയര്‍ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, ലൈസന്‍സുള്ളവര്‍ക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണം എന്ന കാര്യത്തില്‍ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇതിന് പരിഹാരം വേണമെന്നും കാണിച്ച് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. പിന്നാലെയാണ് ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഡിജിപി ഉത്തരവിറക്കിയത്.