വികസനത്തിന്റെ പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിന്; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണെന്നും കോടതി വിമർശിച്ചു.

കെ റെയിൽ സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. എങ്കിൽ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സർക്കാരിനോട് ഹൈക്കോടതി അറിയിച്ചു.

സാമൂഹ്യ ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കോലാഹലം ഉണ്ടാക്കേണ്ട കാര്യമില്ല. കൊണ്ടുവന്ന സർവേക്കല്ലുകൾ എവിടെയെന്നും കെ റെയിലിനോട് കോടതി ചോദിക്കുകയും ചെയ്യുന്നുണ്ട്. കെ റെയിലിനായി കല്ലിടുന്നത് മരവിപ്പിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സാമൂഹ്യാകാഘാത പഠനത്തിന്റെ മറവിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് സർക്കാർ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജിയോ ടാഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് സർക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി, അതുകൊണ്ട് സ്ഥലമേറ്റെടുപ്പിന് പ്രശ്‌നങ്ങൾ ഉണ്ടായില്ല, സിൽവർ ലൈനും ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.