2024 ലെ തെരഞ്ഞെടുപ്പ്; രാഷ്ട്രീയകാര്യ സമിതിയും ദൗത്യ സേനയും രൂപീകരിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: രാഷ്ട്രീയകാര്യ സമിതിയും ദൗത്യ സേനയും രൂപീകരിക്കാൻ കോൺഗ്രസ്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ടി രാഷ്ട്രീകാര്യ സമിതിയെയും ദൗത്യസേനയെയും രൂപീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാ പരിഷ്‌കരണം ആവശ്യപ്പെട്ട് പാർട്ടിയോട് മുഖം തിരിച്ചുനിൽക്കുന്ന ജി 23 നേതാക്കളും ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായി എത്തുന്നുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, ദിഗ് വിജയ് സിംഗ്, കെ സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ജി 23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നിവരുമാണ് രാഷ്ട്രീയ കാര്യ ഗ്രൂപ്പിലെ അംഗങ്ങൾ.

എട്ടു പേരാണ് ദൗത്യസേനയിലുള്ളത്. പി ചിദംബരം, മുകുൾ വാസ്നിക്, ജയറാം രമേഷ്, കെ സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സുർജേവാല, സുനിൽ കനുഗോലു തുടങ്ങിയവരാണ് ദൗത്യസേനയിൽ ഉൾപ്പെട്ടിട്ടുള്ളത്. സംഘാടനം, വാർത്താവിനിമയം, മാദ്ധ്യമ വിഭാഗം, സാമ്പത്തികം, ഇലക്ഷൻ മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട ഒരോ ചുമതലയാണ് ദൗത്യസേനയിലെ ഓരോ അംഗത്തിനുമായി ലഭിക്കുന്നത്.

അതേസമയം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനായി ഒമ്പതംഗ സംഘത്തെയും പാർട്ടി രൂപീകരിച്ചു. ദിഗ്വിജയ സിംഗ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രവ്നീത് സിംഗ് ബിട്ടു, കെജെ ജോർജ്ജ്, ജോതിമണി, പ്രദ്യുത് ബോർഡോയ്, ജിതു പട്വാരി, സലീം അഹമ്മദ് എന്നിവരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടവർ.