വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ; കെഎസ്ഇബി കട്ടോണ്ട് പോകുമെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: വൈദ്യുതി ചെലവ് ലാഭിക്കാനായി വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ച വരെ വെട്ടിലാക്കുന്ന കെഎസ്ഇബിയുടെ രീതിക്കെതിരെ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ കെഎസ്ഇബി കട്ടോണ്ട് പോകുമെന്ന് ശ്രീലേഖ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. കെഎസ്ഇബി നൽകിയ ബില്ലും ആർ ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്.

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് ബില്ല് മാസം തോറുമായെങ്കിലും പഴയ 20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ ബില്ല് 10,030.

അതായത് സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ. വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി. മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന കെഎസ്ഇബി, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ.

തന്റെ 5 KW സോളാർ മാസം 500 മുതൽ 600 യൂണിറ്റ് വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ. അനധികൃത പവർ കട്ട് സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ് ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും. അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ.

ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ. കാട്ടുകള്ളന്മാരായ കെഎസ്ഇബി എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.