ഇന്ധന നികുതി കുറക്കുന്നത് ആലോചനയിലില്ല: ധനമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇന്ധന നികുതിയില്‍ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ലെന്നും, സംസ്ഥാനം കുറച്ചത് തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണ്. ഇന്ധന നികുതി മൂന്ന് രൂപയില്‍ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയര്‍ത്തിയത്. ഇതില്‍ നിന്നാണ് എട്ട് രൂപ കുറച്ചത്. കേരളത്തില്‍ ഇന്ധന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂ. വിലക്കയറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം 4000 കോടി രൂപ സര്‍ക്കാര്‍ നല്‍കി. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്കും പറയാന്‍ വി ഡി സതീശന്‍ തയ്യാറാക്കുന്നില്ല. കേരള സര്‍ക്കാരിനെതിരെ മാത്രമാണ് വിമര്‍ശനം ഉന്നയിക്കുന്നത്’- മന്ത്രി ചൂണ്ടിക്കാട്ടി.