ഒരു സർക്കാരിനും കെഎസ്ആർടിസിയുടെ ശമ്പളം മുഴുവനായും കൊടുക്കാൻ സാധിക്കില്ല; ആന്റണി രാജു

തിരുവനന്തപുരം: ഒരു സർക്കാരിനും കെഎസ്ആർടിസിയുടെ ശമ്പളം മുഴുവനായും കൊടുക്കാൻ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിയ്‌സിയ്ക്ക് കിട്ടുന്ന വരുമാനം മുഴുവൻ ശമ്പളത്തിനായി ചെലവഴിച്ചാൽ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ചോദിച്ചു.

പെൻഷൻ കൊടുക്കുന്നത് സർക്കാരാണ്. മുപ്പത് കോടിയോളം താത്ക്കാലിക ആശ്വാസവും നൽകി. ഇതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാനില്ല. മാനേജ്‌മെന്റിന്റെയോ ജീവനക്കാരുടെയോ പിടിപ്പുകേടുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായി ഡീസൽ വില കൂടിയതാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയാക്കിയത്. വരവും ചെലവും എല്ലാം നോക്കി കൈകാര്യം ചെയ്യേണ്ടത് മാനേജ്‌മെന്റിന്റെ പണിയാണെന്നും അത് മന്ത്രിയുടെ പണിയല്ലെന്നും അദ്ദേഹം അറിയിച്ചു.

യൂണിയനുകൾക്ക് അവരുടേതായ താൽപ്പര്യം ഉണ്ടായിരിക്കും. അതുപോലെ സർക്കാരിന് ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കേണ്ടി വരും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരെയാണ് താൻ പറഞ്ഞത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാൽ അതിനെ കണ്ണുംകെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.