പ്രത്യാശയുടെ സന്ദേശം ഉയർത്തിക്കാട്ടി ഈസ്റ്റർ; സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് മാർപാപ്പ

വത്തിക്കാൻ: പ്രത്യാശയുടെ സന്ദേശം ഉയർത്തിക്കാട്ടി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ഈസ്റ്ററിനോടനുബന്ധിച്ച് വലിയ ചടങ്ങുകളാണ് സെൻ പീറ്റേഴ്സ് ബസലിക്കയിൽ നടന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

അവിടെ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ആദ്യ പാതിരാകുർബാനകളിലും പ്രത്യേക പ്രാർത്ഥനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഈസ്റ്റർദിന സന്ദേശങ്ങളും മാർപാപ്പ കൈമാറി. യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെ ആണ് കടന്നു പോകുന്നതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. യുക്രൈൻ യുദ്ധം നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തും ഈസ്റ്ററിനോടനുബന്ധിച്ച് ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ദേവാലയങ്ങളിൽ പ്രാർത്ഥനയും പ്രത്യേക ശുശ്രൂഷകളും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ചു. തുടർന്ന് അദ്ദേഹം ഈസ്റ്റർ ദിന സന്ദേശം കൈമാറുകയും ചെയ്തു. മനുഷ്യർ കുടുംബകലഹങ്ങൾ ഇൽ നിന്നും യുദ്ധങ്ങളിലേക്ക് പോകുകയാണെന്നും പകയും വിദ്വേഷവും നയിക്കുന്ന മനുഷ്യർ സമാധാനമില്ലാതെ ജീവിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവർത്തികളിൽ നിന്ന് എല്ലാ ക്രൈസ്തവരും വിട്ട് നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.