ദേവസ്വം ബോര്‍ഡ് നിയമനം: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരായ സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്. വ്യക്തിപരമായ പക പോക്കലാകാം കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.

2011-2013 കാലഘട്ടത്തിലാണ് ഗുരുവായൂര്‍ ദേവസ്വത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ ടെക്‌നീഷ്യനും ജീവനക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ ബോര്‍ഡംഗവുമായിരുന്ന എ. രാജുവിനെ യോഗ്യതയില്ലാതെ ഫോര്‍മാന്‍ ഗ്രേഡ് ഒന്നിലും കെ. രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ചതു സംബന്ധിച്ച് ആരോപണമുയര്‍ന്നത്. അന്ന് തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്നു. കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ അന്വേഷണം നടത്തുകയും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, കുറ്റപത്രവും, കേസും ഹൈക്കോടതി റദ്ദാക്കുകയും, ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു.

എന്നാല്‍, ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.