ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ് കോൺഗ്രസിന്; ബിജെപി രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തമായ ധാരണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ നിലപാടാണെന്നും ഇക്കാര്യങ്ങളാലാണ് സിപിഎം സെമിനാറിൽ കോൺഗ്രസിനെ വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ്. ഇന്ത്യയിൽ ഫാസിസത്തെ പ്രതിരോധിക്കുന്ന ശക്തമായ സമരമുഖത്താണ് സിപിഎം. ഈ സമരമുഖങ്ങളിൽ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഏകീകൃത സിവിൽ കോഡിനെതിരെ അതിവിപുലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണമെന്ന് എം വി ഗോവിന്ദൻ ആഹ്വാനം ചെയ്തു.

ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ് കോൺഗ്രസിന്. അങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല. അതുകൊണ്ട്, അതൊഴിച്ചുള്ള മറ്റെല്ലാ പാർടികൾക്കും സെമിനാറിൽ പങ്കെടുക്കാം. ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകൾ നടത്തും. കേരളത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകൾ നടക്കാൻ പോവുകയാണ്. അതിൽ പങ്കെടുക്കാവുന്ന എല്ലാവരേയും അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ വിശാലമായ ഒരു ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിനാവശ്യമായ ഫലപ്രദമായ കാൽവെയ്പ്പാണ് സിപിഎം നടത്തിയത്. അതിൽ തന്നെ എല്ലാവരും പങ്കെടുത്തുകൊള്ളണമെന്ന് നിർബന്ധം പിടിക്കേണ്ട കാര്യമില്ല. ഹിന്ദുത്വ അജണ്ടയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങളിൽ എതിർത്ത് നിലപാട് സ്വീകരിക്കുന്ന എല്ലാ വിഭാഗം ശക്തികളുമായി ചേർന്നുപോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.