ഭരണത്തുടർച്ചയുടെ വലിയ കാലയളവ് മുൻകൂട്ടി കാണാൻ സഹപ്രവർത്തകരെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘2024നെ നോക്കുന്നതിനു പകരം 2047ൽ രാജ്യത്തിന്റെ വികസനം എത്രമാത്രം കൂട്ടാം എന്നതിലേക്കു ശ്രദ്ധ മാറ്റണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ നൂറാം വാർഷികം അപ്പോഴാണ്.
2047 വരെ രാജ്യത്തിന് ‘അമൃത കാൽ’ (സുവർണകാലം) ആണ്. അടുത്ത 25 വർഷത്തിനകം ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാർഥികളുടെ കുത്തൊഴുക്കിന് രാജ്യം സാക്ഷിയാകും. വിവിധ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.’’– സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ മോദി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പ്രഗതി മൈതാൻ കൺവൻഷൻ സെന്ററിലാണ് സമ്പൂർണ മന്ത്രിസഭാ യോഗം മോദിയുടെ അധ്യക്ഷതയിൽ ചേർന്നത്. ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി.

