കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം : കെ റെയിൽ സാധ്യമല്ലെന്ന് കണ്ടെത്തി അതിനേക്കാൾ വേഗത്തിൽ എത്താവുന്ന ബദൽ പദ്ധതി മുന്നോട്ട് വച്ചതോടു കൂടി ശ്രീധരനുമായി കൂടി കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി. ശ്രീധരൻ നൽകുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം അതിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം തേടാനും ഡി പി ആർ അടക്കം മാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി പദ്ധതിയെ പിന്തുണച്ച സാഹചര്യത്തിൽ കെ റെയിൽ നടപ്പിലാക്കാനാകുമെന്നാണ് കേരള ഗവണ്മെന്റ് കരുതുന്നത്.

ഡൽഹിയിൽ കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസർ പദവി വഹിക്കുന്ന കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മെട്രോമാൻ കേരളത്തിന് ബദൽ റിപ്പോർട്ട് നൽകിയത്. നിലവിലെ കെ റെയിൽ പദ്ധതി ഭൂപ്രകൃതി അനുസരിച്ച് അപ്രായോഗികമായതിനാൽ തുരങ്കപാതയും എലവേറ്റഡ് പാതയും സ്വീകരിക്കുന്നത് ചിലവ് കുറയ്ക്കുമെന്നും ഭൂമി വൻ തോതിൽ ഏറ്റെടുക്കേണ്ടെന്നും സിൽവർ ലൈനിന്റെ വേഗത കൂട്ടാനായി സ്റ്റാൻഡേർഡ് ഗേജായി തന്നെ നിലനിർത്തണമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നല്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം കെ വി തോമസ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരുന്നു . കെ റെയിൽ പദ്ധതിയിൽ മാറ്റം വരുത്തിയാൽ പരിഗണിക്കാമെന്നാണ് റെയിൽ വേ മന്ത്രി സർക്കാരിനോട് പറഞ്ഞിരിക്കുന്നത്. സിൽവർ ലൈൻ ഏത് വിധേനയും നടപ്പാക്കുമെന്ന് വാശിപിടിക്കുന്ന സർക്കാർ മെട്രോമാന്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് പദ്ധതി രേഖ മാറ്റി എഴുതാൻ തയ്യാറാകുമോ എന്നുള്ളതാണ് നമുക്ക് നോക്കികാണേണ്ടത്.