പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാർ ജയ്സ്വാളിനെ നിയമിച്ചു

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാർ ജയ്സ്വാളിനെ നിയമിച്ചു. റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുൻ ഡിജിപിയുമാണ്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് സുബോധ് കുമാർ ജയ്സ്വാളിനെ തെരെഞ്ഞെടുത്തത്.

എന്നാൽ വിരമിക്കാൻ ആറുമാസത്തിൽ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എൻവി രമണ ചട്ടങ്ങൾ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചു. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ഇതിനെ പിന്തുണച്ചു.ഇതോടെ കേന്ദ്രത്തിന് താല്പര്യമുണ്ടായിരുന്ന സിബിഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന, എൻഐഎ മേധാവി വൈസി മോദി എന്നിവർ പുറത്തായി.

വിരമിക്കാൻ ഒരു മാസമുള്ള ലോക്‌നാഥ് ബഹ്‌റയേയും ഇതേ കാരണത്താൽ ഒഴിവാക്കുകയായിരുന്നു. നാല് മാസം വൈകിയാണ് ഉന്നതാധികാര സമിതിയോഗം ചേർന്നത്.അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഉദാസീന മനോഭാവത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തനിക്ക് ആദ്യം 109 പേരുകൾ ലഭിച്ചെന്നും സമിതി കൂടുന്നതിന്റെ തലേന്ന് അത് 16 പേരുകളായി ചുരുങ്ങിയെന്നും ചൗധരി പറഞ്ഞു. തിങ്കളാഴ്ച ഒരുമണിയോടെ അത് 10 പേരും നാലുമണിയോടെ ആറുപേരും ആയി ചുരുങ്ങി. പഴ്സോണൽ-പരിശീലന വകുപ്പിന്റെ ഈ ഉദാസീന ഭാവം വളരെ പ്രതിഷേധാർഹമാണെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.