മഴ പെയ്താലും കളി നടക്കും.; ഇന്ത്യ -പാക്കിസ്ഥാൻ മത്സരത്തിൽ റിസർവ് ഡേ

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോര്‍ റൗണ്ടിൽ മഴ പെയ്താലും ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കും. സെപ്റ്റംബര്‍ 10 ഞായറാഴ്ചയാണ് ഇന്ത്യ– പാക്ക് പോരാട്ടം. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം മഴ കാരണം മുടങ്ങിയാൽ റിസർവ് ദിനത്തിൽ കളി പൂർത്തിയാക്കാമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺ‌സിൽ അറിയിച്ചു.ഞായറാഴ്ച കൊളംബോയില്‍ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. സൂപ്പര്‍ ഫോറിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മാത്രമാണ് റിസർവ് ദിനം ഉള്ളതെന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ച മുഴുവൻ കൊളംബോയിൽ മഴ സാധ്യത ഉള്ളതിനാൽ ഏഷ്യാകപ്പ് പോരാട്ടങ്ങൾ ഹമ്പൻതോട്ടയിലേക്കു മാറ്റാൻ ആദ്യം ആലോചിച്ചിരുന്നു. പാക്കിസ്ഥാനും ഇതിനെ പിന്തുണച്ചു. പിന്നീട് മത്സരങ്ങൾ കൊളംബോയിൽ തന്നെ നടത്തുമന്ന നിലപാടിലായിരുന്നു ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.മഴ മൂലം മത്സരം കൊളംമ്പോയില്‍ നിന്ന് മാറ്റുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. എസിസി നിലവിലെ ഷെഡ്യൂളില്‍ തന്നെ മത്സരങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വന്നാല്‍ തിങ്കളാഴ്ച മത്സരം നടക്കുന്നതാണെന്ന് എസിസി അറിയിച്ചിരിക്കുന്നത്. മത്സരം കാണാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ തിങ്കളാഴ്ച വരെ ടിക്കറ്റ് കൈവശം വെക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 266 റൺസെടുത്തെങ്കിലും കനത്ത മഴ മൂലം പാക്കിസ്ഥാനു ബാറ്റു ചെയ്യാൻ സാധിച്ചില്ല. തുടർന്ന് ഇരു ടീമുകളും പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഞായറാഴ്ച കൊളംബോയിൽ മഴ പെയ്യാൻ 90 ശതമാനം സാധ്യതയാണു പ്രവചിച്ചിട്ടുള്ളത്. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ പാക്കിസ്ഥാൻ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 193 റൺസിനു പുറത്തായപ്പോൾ, 39.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയ ലക്ഷ്യത്തിലെത്തി.