രണ്ടാം ദിനം 200 കോടി ക്ലബ്ബിൽ :ജവാൻ

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായി ‘ജവാൻ’. ചിത്രത്തിന്റെ ആദ്യ ദിന ആഗോള കലക്‌ഷൻ 129.6 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്.ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോർഡും ജവാന്‍ തകര്‍ത്തു. രണ്ടാം ദിവസവും സിനിമയുടെ കലക്‌ഷൻ നൂറ് കോടി പിന്നിട്ടു. രണ്ട് ദിവസം കൊണ്ട് ചിത്രം വാരിയത് 236 കോടി. പിവിആർ മൾടിപ്ലക്സുകളിൽ നിന്നു മാത്രം ഇന്നലെ ലഭിച്ചത് 17 കോടി. ഈ കുതിപ്പു തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 500 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ഷാറുഖ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മാസ് എന്റർടെയ്നറായാണ് ജവാൻ ഒരുക്കിയിരിക്കുന്നത്. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന കിങ് ഖാൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. അവസാന ഭാഗത്തിൽ അതിഥി താരമായി ഒരു ബോളിവുഡ് സൂപ്പർതാരവും എത്തുന്നുണ്ട്. അറ്റ്‌ലിയുടെ തന്നെ മുൻ സിനിമകളായ ‘തെറി’, ‘മെഴ്‌സൽ’, ‘ബിഗിൽ’ എന്നീ സിനിമകളോട് താരതമ്യം തോന്നുന്ന പ്രമേയവും രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ഇതൊന്നും തന്നെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നില്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്.