ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെന്ററിൽ നിന്ന് എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകളെ രക്ഷിക്കാൻ കെഎസ്‌ഐഡിസി 25 ലക്ഷം രൂപ കൊടുത്ത് അഭിഭാഷകനെ വെക്കുകയാണ്. ഖജനാവിലെ പണമാണിത്. സർക്കാർ അഭിഭാഷകരുള്ളപ്പോൾ പുറത്ത് നിന്നും ലക്ഷങ്ങൾ പൊടിച്ച് വക്കീലുമാരെ ഇറക്കുന്നത് എന്തിനാണ്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചരണം ഇനി വിലപ്പോവില്ല. കൃത്യമായ കണക്കുകൾ ഇല്ലാതെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പദയാത്രയോട് അനുബന്ധിച്ച് വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേരളത്തിന് എത്ര കേന്ദ്ര ഫണ്ട് ലഭിച്ചുവെന്ന് സംസ്ഥാന സർക്കാർ പറയുന്നില്ല. കേന്ദ്രം അനുവദിച്ച റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡിനെ കുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ സംസ്ഥാനം പറയുന്നില്ല. നിയമസഭയിൽ വ്യാജ പ്രചരണമാണ് നടക്കുന്നത്. കേന്ദ്രം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനമാണ് കേരളം. യുപിഎ സർക്കാരിനേക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. വടകര റെയിൽവെ സ്റ്റേഷനിൽ കോടികളുടെ വികസനമാണ് നടക്കുന്നത്. യശ്വന്ത്പൂർ എക്‌സ്പ്രസ് കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് നീട്ടിയതും വടകരയിലും കൊയിലാണ്ടിയിലും സ്റ്റോപ്പ് അനുവദിച്ചതും വടകര പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. കേന്ദ്രഫണ്ട് വിഷയത്തിൽ സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം ഭരണപക്ഷത്തിന് മൗനസമ്മതം കൊടുക്കുകയാണ്. മാസപ്പടി കേസ് നിയമസഭയിൽ പരാമർശിക്കാൻ പോലും ആഗ്രഹിക്കാത്തയാളാണ് വിഡി സതീശനെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വി ഡി സതീശൻ പെരുമാറുന്നത് മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പിണറായി വിജയന്റെ പെട്ടി തൂക്കാനല്ല സതീശനെ നിയമസഭയിലേക്ക് അയച്ചത്. ഡൽഹിയിലെ സമരം ജനവഞ്ചനയാണ്. 25,000 കോടി സംസ്ഥാനം നികുതി പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ട്. ഇവരൊക്കെ സർക്കാരിന് മാസപ്പടി കൊടുക്കുന്നവരാണ്. നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ കുറ്റം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കുകയാണ്. ദേവസ്വം മന്ത്രി ശബരിമലയിലെ അയ്യപ്പഭക്തൻമാരെ അവഹേളിക്കുകയാണ്. സർക്കാരിന്റെ കഴിവുകേട് മറയ്ക്കാൻ ഭക്തരെ നിയമസഭയിൽ അവഹേളിക്കുന്ന ദേവസ്വം മന്ത്രി മാപ്പ് പറയണം. സർക്കാർ ശബരിമലയിൽ നടത്തിയത് കടുത്ത മനുഷ്യാവകാശലംഘനമാണ്. മണിക്കൂറുകളോളം ഭക്തർ ക്യൂ നിന്നത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ഭക്തരെയാണ് ദേവസ്വം മന്ത്രി കളിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും മുഖ്യമന്ത്രിയും ആവർത്തിച്ച് കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.