കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും അക്കൗണ്ടുകൾ പുന:സ്ഥാപിച്ച് ട്വിറ്റർ

ന്യൂഡൽഹി: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും അക്കൗണ്ടുകൾ പുന:സ്ഥാപിച്ച് ട്വിറ്റർ. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് താത്ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്ന അക്കൗണ്ടുകളാണ് ട്വിറ്റർ പുന:സ്ഥാപിച്ചത്. ഒരാഴ്ചയോളം കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ ട്വിറ്റർ താത്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ‘സത്യമേവജയതേ’ എന്ന് അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ട്വിറ്റർ പറയുന്നത്. ട്വിറ്ററിന്റെ നടപടിക്കെതിരെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അക്കൗണ്ട് പൂട്ടിയതിലൂടെ ട്വിറ്റർ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ഇടപെടുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. സർക്കാരിന് കടപ്പെട്ടവനാണ് എന്ന ഒറ്റക്കാരണത്താൽ നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കാൻ കമ്പനികളെ അനുവദിക്കണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്കെതിരായ ആക്രമണമാണ് ട്വിറ്ററിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതു രാഹുൽ ഗാന്ധിക്കെതിരായ ആക്രമണമല്ല. 1920 മില്യൻ ആളുകളാണ് ട്വിറ്ററിൽ തന്നെ പിന്തുടരുന്നത്. അഭിപ്രായം പറയാനുള്ള അവകാശമാണു ട്വിറ്റർ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിഷ്പക്ഷമായ പ്ലാറ്റ്ഫോമാണ് ഇതെന്ന ആശയത്തെയാണ് ട്വിറ്റർ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ മത്സരത്തിൽ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ട്വിറ്ററിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.