കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തി രാജ്‌നാഥ് സിംഗ്

കിഴക്കന്‍ ലഡാക്കിലെ

കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെത്തി.രണ്ട് ദിവസത്തെ ജമ്മുകശ്മീര്‍, ലഡാക്ക് സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണ് ലഡാക്കിലെ ലേയില്‍ എത്തിയത്. ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ കഴിയില്ല എന്നും, എന്നാൽ ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വിദേശശക്തിയേയും അനുവദിക്കില്ല എന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.ചൈന ഗാല്‍വാന്‍ മേഖലയിൽ നടത്തിയ പ്രകോപനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷം ഉടലെടുത്ത ശേഷം രാജ്യരക്ഷാ മന്ത്രി നടത്തുന്ന ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും, കരസേന മേധാവി ജനറല്‍ എം.എം.നരവാനെയും ലഡാക്കിലുണ്ട്.കരസേനയുടെ വിവിധ വിഭാഗങ്ങളുടെ സൈനിക അഭ്യാസങ്ങളിലും അദ്ദേഹം പങ്കെടുത്തു.കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.