ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയതിൽ മുഖ്യമന്ത്രിക്ക് പങ്കില്ലേ; ചോദ്യവുമായി വി ഡി സതീശൻ

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുരിതപൂർണമാക്കിയതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പങ്കില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് ആറ് മാസമായി. ആരോപണങ്ങൾക്ക് ഒന്നും മറുപടിയുമില്ല. മുഖ്യമന്ത്രിയോട് പ്രതിപക്ഷം ഏഴ് ചോദ്യങ്ങൾ ചോദിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിൽ മറുപടി പറയാൻ അദ്ദേത്തിന് ബാധ്യതയുണ്ട്. മറുപടി പറയാൻ തങ്ങൾ വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. .

വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണ്. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്. ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയാണ് അന്വേഷണങ്ങൾ മുഖ്യമന്ത്രിയിലേക്കെത്താത്തത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കും. സ്‌കോട്ലൻഡ് യാഡിലെ പോലീസിനെ വെല്ലുന്ന പോലീസായിരുന്നു കേരളത്തിലേത്. അതിപ്പോൾ പാർട്ടി നേതാക്കൻമാർക്ക് ദാസ്യവേല ചെയ്യുന്ന തരത്തിലേക്ക് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ഏഴു ചോദ്യങ്ങൾ:

  1. വീണാ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ട്?
  2. റോഡ് ക്യാമറ ഇടപാടിൽ കേസെടുക്കാത്തത് എന്തുകൊണ്ട്?
  3. കെഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
  4. കോവിഡ് കാലത്തെ വഴിവിട്ട മെഡിക്കൽ ഉപകരണ ഇടപാടിൽ എന്തുകൊണ്ട് അന്വേഷണമില്ല?
  5. ലൈഫ് മിഷനിൽ വിജിലൻസ് കേസ് പാതിവഴിയിൽ തങ്ങിയത് എന്തുകൊണ്ട്?
  6. സിപിഎം നേതാക്കൾക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്തുകൊണ്ട്?
  7. ഓണക്കാലത്ത് കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതും മാർക്കറ്റിൽ ഇടപെടാത്തതും എന്തുകൊണ്ട്?