വീണ വിജയനെതിരായ മാസപ്പടി ആരോപണം; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ വി മുരളീധരൻ

covid

ന്യൂഡൽഹി: ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ വന്ന വാർത്ത നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി എന്നാണെന്നും ഇതിലും മികച്ച സഹകരണാത്മക പ്രതിപക്ഷം എവിടെയുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ വന്ന വാർത്ത ‘ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി ‘ എന്നാണ് !

കാര്യോപദേശക സമിതി തീരുമാനമെടുത്തത്രെ…
ഇതിലും മികച്ച ‘ സഹകരണാത്മക പ്രതിപക്ഷം ‘ എവിടെയുണ്ടാവും ?
പാർലമെന്റിൽ സ്വയം പരിഹാസ്യരായി ‘ അദാനി അദാനി ‘ വിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ ‘കർത്ത ,കർത്ത ‘ എന്ന് വിളിക്കാൻ നാവുപൊന്താത്തതെന്ത് ?

മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ?
ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ ?