ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയകരം. ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ് പേടകം. ഓഗസ്റ്റ് 14-ന് രാവിലെ 11.30-നും 12.30-നും ഇടയിലാണ് അടുത്ത ഭ്രമണപഥം താഴ്ത്തൽ നടക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് ചന്ദ്രയാൻ 3 ന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ നടത്തിയത്. ഇത് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ജൂലൈ 14-നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരമാണ് ദൗത്യം ഭ്രമണപഥത്തിലെത്തിയത്.
പേടകത്തെ നിയന്ത്രിക്കുന്നത് ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ്. ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

