കോഴിക്കോട്: വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ പനി മരണങ്ങൾ വർദ്ധിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതെല്ലാം സർക്കാരിന്റെ പരാജയമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. മന്ത്രിമാരുടെ വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ആരും മറുപടി പറയുന്നില്ല. സംസ്ഥാന ഭരണത്തിൽ നാഥനില്ലാതെയായിരിക്കുന്നു. ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി എന്താണ് പൊതുപരിപാടികളിൽ പങ്കെടുക്കുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തെങ്കിലും അസൗര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി തയ്യാറാവണം. സംസ്ഥാന ഭരണത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സിപിഎം നേതൃത്വം മുന്നിട്ടിറങ്ങണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
മണിപ്പൂരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവർ സംസ്ഥാനത്ത് ക്രൈസ്തവപുരോഹിതൻമാരെ വേട്ടയാടുകയാണ്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ മരിച്ചത് സർക്കാരിന്റെ അനാസ്ഥ കാരണമാണ്. ഇതിനെതിരെ പ്രതിഷേധിച്ച വികാരി ജനറൽ ഫാദർ യുജിൻ പെരേരക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പൊലീസ് പട്ടികളെ വാങ്ങിയതിൽ പോലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സംസ്ഥാനത്തെ ഞെട്ടിച്ച പല അഴിമതികളും പുറത്തുവന്നെങ്കിലും ഇതിനെ കുറിച്ചൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനും കെ.സുധാകരനുമെതിരായ അന്വേഷണം എവിടെയുമെത്തിയില്ല. പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുകളെല്ലാം അവസാനിപ്പിച്ച മട്ടിലാണ് പൊലീസ് പോവുന്നത്. വിഡി സതീശൻ വ്യാജ ഏറ്റുമുട്ടലാണ് മുഖ്യമന്ത്രിയുമായി നടത്തുന്നത്. ഭരണ-പ്രതിപക്ഷങ്ങൾ പരസ്പര സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ അറിയിച്ചു.
പൊതുനിയമത്തിനെതിരായ നീക്കം മല എലിയെ പ്രസവിച്ച പോലെയാവും. മതന്യൂനപക്ഷങ്ങളിലെ ഭൂരിഭാഗം പേരും ഇതിനെ എതിർക്കാൻ തയ്യാറാവില്ല. കേരളത്തിലെ വോട്ട് ബാങ്കിൽ ലക്ഷ്യംവെച്ചുള്ള വൃഥാ പരിശ്രമം മാത്രമാണിതെന്ന് കോൺഗ്രസും സിപിഎമ്മും തിരിച്ചറിയണം. യുസിസിയെ എതിർക്കുന്നവരൊക്കെ ഇപ്പോൾ ഒരു സ്റ്റെപ്പ് പിറകോട്ട് പോയിരിക്കുകയാണ്. സിപിഎമ്മിന്റെ പക്ഷത്തുള്ള എംഎൽഎ ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് മിച്ച ഭൂമി പിടിച്ചെടുത്തത് ഉടൻ തിരിച്ചുപിടിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങുന്നില്ല. മാഫിയകളെ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മെട്രോമാൻ പറഞ്ഞ വഴി തന്നെയാണ് സിൽവർലൈനിനുള്ള ബദൽ. പരിസ്ഥിതിക്ക് കോട്ടമില്ലാതെ, അഴിമതിയില്ലാതെ, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത ബദൽ പദ്ധതിയെ ആർക്കും എതിർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈവെട്ട് കേസിൽ അന്നത്തെ ഇടത്-വലത് മുന്നണികൾ എടുത്ത സമീപനം തെറ്റായിരുന്നു. ഈ വിധിയിലൂടെ പ്രതികൾ നടത്തിയത് തീവ്രവാദ പ്രവർത്തനങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വോട്ട്ബാങ്കിന് വേണ്ടി മതഭീകരവാദികളോട് സന്ധി ചെയ്തതിന്റെ ദുരന്തമാണ് ഇതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

