ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിനായുള്ള ഇന്ത്യയുടെ ആദ്യ സംഘം ജൂലൈ 17ന് പുറപ്പെടും. ടോക്കിയോയിൽ എത്തിയ ശേഷം മൂന്ന് ദിവസം ടീമംഗങ്ങൾ ക്വാറന്റെയ്‌നിൽ കഴിയണമെന്നാണ് നിർദ്ദേശം. ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്‌സ് ആരംഭിക്കുക. 120 ഓളം ഇന്ത്യൻ താരങ്ങളാണ് ഒളിമ്പിക്‌സിനായി യോഗ്യത നേടിയത്.

ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. താരങ്ങളുടെ യാത്രയും വാക്‌സിനേഷനും ഉൾപ്പടെയുള്ള കാര്യങ്ങളും അദ്ദേഹം അവലോകനം ചെയ്ത്. ടോക്കിയോയിൽ മത്സരിക്കുന്ന അത്‌ലറ്റുകളുമായി ജൂലൈ 13 ന് ഓൺലൈനിലൂടെ കൂടിക്കാഴ്ചച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്. കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെയാണ് ഇത്തവണത്തെ ടോക്കിയോ ഒളിമ്പിക്‌സ് നടക്കുന്നത്. അതേസമയം ടോക്കിയോയിൽ ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ടോക്കിയോ നഗരത്തിൽ കോവിഡ് കേസുകൾ ഉയരുന്നതും ആശങ്കയായിരിക്കുകയാണ്.