Latest News (Page 90)

ടെഹ്‌റാൻ: വടക്കൻ ഇസ്രായേലിൽ വ്യോമാക്രമണം നടത്തി ഹിസ്ബുല്ല. വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നുള്ള ജോലിക്കാരും മൂന്ന് പേർ ഇസ്രായേൽ പൗരന്മാരുമാണെന്നാണ് വിവരം. മെറ്റുലയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ കർഷക തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്.

ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ വ്യോമാക്രമണമാണ് ഇതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ലെബനനിൽ നിന്നുള്ള മിസൈലുകൾ മെറ്റുലയിലെ ഒരു കാർഷിക മേഖലയിൽ പതിച്ചതിന്റെ ഫലമായി വിദേശത്ത് നിന്നെത്തിയ നാല് ജോലിക്കാരും ഒരു ഇസ്രായേലി കർഷകനും ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകാനൊരുകാനൊരുങ്ങുകയാണ് ഇറാൻ. ഇസ്രായേലിനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ദേശീയ സുരക്ഷാ സമിതിയ്ക്ക് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനി നിർദ്ദേശം നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാൻ കഴിയുക. പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇഡി അന്വേഷിക്കൂവെന്ന് അ്‌ദേഹം പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ ഉപകരണമാണ് ഇ ഡി കൊടകര കുഴൽപ്പണക്കേസ് കള്ളപ്പണക്കടത്തിന്റെ ഒരംശം മാത്രമാണ്. ബിജെപി ഓഫീസിൽ കോടിക്കണക്കിന് രൂപ എത്തിച്ചതിനെ പറ്റിയാണ് വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. അക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. കേരള പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്നും അന്വേഷണം നടത്തേണ്ടത് ഇ ഡിയാണെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

ബിജെപിയുടെ കള്ളപ്പണക്കേസ് ഇ ഡി കണ്ടമട്ട് നടിക്കുന്നില്ല. ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്മി ഹർജി തള്ളിയതിനാൽ നിയമപോരാട്ടത്തിൽ ഇനി പ്രസക്തിയില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമതപ്രാദേശിക വൈജാത്യങ്ങൾക്ക് അതീതമായ മാനവികതയെ ഏറ്റെടുക്കാനും പരസ്പരം കൈകോർത്തു പിടിച്ചു മുന്നോട്ടു പോകാനും നമുക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളിൽ അനേകം നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും രാജ്യത്തിനാകെ മാതൃകയായി വളർന്നു. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ശ്രദ്ധ നേടിയെന്ന് അദ്ദേഹം അറിയിച്ചു.

ദേശീയ പ്രസ്ഥാനവും നവോത്ഥാന മുന്നേറ്റവും തീർത്ത അടിത്തറയിലാണ് ഈ നേട്ടങ്ങളെല്ലാം നാം പടുത്തുയർത്തിയത്. അതിനെ ദുർബലമാക്കാൻ വർഗീയ രാഷ്ട്രീയശക്തികൾ ശ്രമിക്കുന്ന വർത്തമാനകാല സാഹചര്യങ്ങൾ ഈ കേരളപ്പിറവി ദിനാചരണത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ആധുനിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും അതു സമ്മാനിച്ച സുദീർഘമായ ചരിത്രവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും ഏവരും തയ്യാറാകേണ്ട സന്ദർഭമാണിത്. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങൾ പാഴാവില്ലെന്ന് ഉറപ്പു വരുത്താം. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതൽ പ്രകാശപൂർണ്ണമാക്കാം. ഏവർക്കും ഹൃദയപൂർവ്വം കേരളപ്പിറവി ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്‌കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒൻപത് പുരസ്‌കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്.

തിരുവനന്തപുരം: രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിച്ചു. ഈ സർക്കാരിന്റെ കാലത്ത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകമായ പ്രാധാന്യം കൊടുത്തു കൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

അതിന്റെ മാറ്റങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഓരോന്നോരോന്നായി ഉണ്ടാകുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ നമ്മുടെ മെഡിക്കൽ കോളേജും ദന്തൽ കോളേജും ഒക്കെ ഉൾപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. അതുപോലെ തന്നെയാണ് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ എണ്ണത്തിലും. നഴ്സിങ് മേഖലയിൽ 451 സർക്കാർ സീറ്റുകൾ മാത്രമാണ് ഈ സർക്കാരിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്നത്. ഇന്നത് 1025 ആണ്. എംബിബിഎസ് സീറ്റുകളിലും പിജി സീറ്റുകളിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി. ജനറ്റിക്സ്, ഫീറ്റൽ മെഡിസിൻ, ജെറിയാട്രിക്സ് തുടങ്ങിയ പുതിയ ഡിപ്പാർട്ട്മെന്റുകൾ ആരംഭിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്റർവെൻഷണൽ ന്യൂറോളജിയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കാൻ സാധിച്ചു. ഇപ്പോൾ മറ്റൊരു അഭിമാനകരമായ കാര്യം കൂടി പങ്കുവയ്ക്കുകയാണ്. ആദ്യമായി ചില സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ കേരളത്തിന് പിജി അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഇതോടെ ഈ സർക്കാർ വന്ന ശേഷം പുതുതായി 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തന്റെ ആദ്യ ബോളിവുഡ് ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് മനസ് തുറന്ന് നടൻ റഹ്മാൻ. 2023 ൽ പുറത്തിറങ്ങിയ ഗണപത്: എ ഹീറോ ഈസ് ബോൺ എന്ന ചിത്രമാണ് റഹ്മാന്റെ ആദ്യ ബോളിവുഡ് ചിത്രം. ബോക്‌സ് ഓഫീസിൽ ഈ ചിത്രം പരാജയമായിരുന്നു. സിനിമയുടെ പരാജയത്തിൽ താൻ അപ്‌സെറ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ റഹ്മാൻ.

ആ സിനിമ തന്റെ ഹിന്ദിയിലെ ആദ്യചിത്രം എന്ന നിലയിൽ കണ്ടിട്ടില്ല. അതിന്റെ പരാജയവും അങ്ങനെ തന്നെയാണ്. ആ സിനിമയുടെ പരാജയത്തോടെ തന്റെ ഹിന്ദി സിനിമയിലെ ഫ്യൂച്ചർ എന്താകുമെന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ആ സിനിമയുടെ പരാജയത്തിൽ താൻ അപ്പ്സെറ്റ് ആയിരുന്നു. ആ സിനിമ അങ്ങനെ ആയതിൽ താൻ അപ്‌സെറ്റ് ആണ്. തനിക്ക് ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്ന് നിരവധി സിനിമകളുടെ ഓഫറുകൾ ഇതിനു മുമ്പ് വന്നിട്ടുണ്ട്. പക്ഷേ താൻ ആ ഓഫറുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കാരണം തനിക്ക് വന്ന ഓഫറുകൾ ഹാപ്പി ആയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഗണപതിന്റെ ഓഫർ വന്നപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. വികാസ് ബഹൽ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തപ്പോൾ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായി. എന്നാൽ ആ സമയത്ത് ടീമിന് പിന്നിലെ പൊളിറ്റിക്കൽ ഇഷ്യൂസിനെ കുറിച്ച് ഒന്നും തനിക്ക് അറിയില്ലായിരുന്നു. എന്തായാലും ആ സിനിമ മികച്ച രീതിയിൽ വർക്ക് ആയില്ലെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടി.

ടൈഗർ ഷ്രോഫ് ആയിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. അമിതാഭ് ബച്ചൻ, കൃതി സനോൺ, എല്ലി അവ്രാം തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് യുഎൻ- ഷാങ്ഹായ് ഗ്ലോബൽ പുരസ്‌കാരം. സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ യുഎൻ- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം കോർപ്പറേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. യുഎൻ ഹാബിറ്റാറ്റിന്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് അവാർഡിനു തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തത്.

ബ്രിസ്‌ബെയിൻ (ഓസ്‌ട്രേലിയ), സാൽവഡോർ (ബ്രസീൽ) പോലെയുള്ള നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്‌കാരം നേടിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സി ഇ ഒ രാഹുൽ ശർമ്മയും പുരസ്‌കാരം ഏറ്റുവാങ്ങും. കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് പുരസ്‌കാരമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവെപ്പുകൾക്ക് ആഗോളാംഗീകരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിവാദ്യം ചെയ്തു .

നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്ന്, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കും, നഗരസുരക്ഷാ മാനദണ്ഡങ്ങൾക്കും, നഗര ശാക്തീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദഗ്ധർ അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ഫലകവും, ട്രോഫിയും സമ്മാനിക്കും.

നിലവിൽ 2025 ജൂൺ 5 നു ട്രിവാൻഡ്രം ക്ലൈമറ്റ് ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. സുസ്ഥിര നഗരമെന്നും, സോളാർ നഗരമെന്നുമുള്ള നിലയിൽ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളും നഗരസഭ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 17000 കിലോവാട്ട് സോളാർ പാനൽ, 2000 സോളാർ തെരുവ് വിളക്കുകൾ, എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡി ലൈറ്റാക്കൽ, പൊതുഗതാഗത സൗകര്യത്തിനായി 115 ഇലക്ട്രിക ബസുകൾ, തൊഴിൽ രഹിതർക്കായി 100 ഇലക്ട്രിക്കൽ ഓട്ടോ, 35 ഇലക്ട്രിക് സ്‌കൂട്ടർ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. അഞ്ഞൂറിലധികം ഓഫീസുകൾ സോളാർ ആക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്താനിരിക്കുകയാണ്. ഇങ്ങനെ വൈവിധ്യവും വിപുലമായ പ്രവർത്തനങ്ങളാണ് കോർപറേഷൻ നടത്തുന്നത്.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്‌കാരങ്ങളും നഗരസഭയെ തേടിയെത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്‌കാരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്രസർക്കാരിന്റെ ഹൌസിംഗ് ആൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ രണ്ട് ദേശീയ പുരസ്‌കാരങ്ങൾ രണ്ട് ആഴ്ച മുൻപാണ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ ഹഡ്‌കോ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളിൽ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ സിറ്റി 2.0 യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ അപൂർവം നഗരങ്ങളിലൊന്നാവാനും തിരുവനന്തപുരത്തിന് കഴിഞ്ഞു. അമൃത് 1 പദ്ധതി നടത്തിപ്പിലെ മികവിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപയുടെ പ്രത്യക ഇൻസെന്റീവും കേന്ദ്രസർക്കാരിൽ നിന്ന് നഗരസഭ നേടിയെടുത്തിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി, ആർദ്രകേരളം പുരസ്‌കാരം, വയോസേവന പുരസ്‌കാരം, ഭിന്നശേഷി സൌഹൃദനഗരസഭ തുടങ്ങി നഗരസഭയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ നീളുന്നു. ഈ പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ മേയർ ആര്യാ രാജേന്ദ്രന് ടൈംസ് ബിസിനസ് അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേയർക്ക് ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്‌കാരമാണ് ലഭിച്ചത്.

മലയാളത്തിന്റെ സ്‌റ്റൈലിഷ് താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരം നാഗാർജുനയും മമ്മൂട്ടിയുടെ സ്‌റ്റൈലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ അതിഥിയായെത്തിയ ടെലിവിഷൻ പരിപാടിയിലായിരുന്നു നാഗാർജുനയുടെ പരാമർശം. ഈ പരിപാടിയുടെ അവതാരകൻ നാഗാർജുനയായിരുന്നു. കുട്ടിക്കാലം മുതൽ താൻ നാഗാർജുനയുടെ ആരാധകനാണെന്നും അതിന് കാരണം അദ്ദേഹത്തിന്റെ സ്‌റ്റൈലാണെന്നും ദുൽഖർ പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം സ്റ്റൈലിഷ് ഐക്കണുകളിൽ ഒരാളാണ് നാഗാർജുന. ഇത്ര കാലമായിട്ടും അതിൽ മാറ്റം വന്നിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടി. ഇതിന് നാഗാർജുന നന്ദിയും സ്നേഹവും അറിയിച്ചു. സ്റ്റൈലിന്റെ കാര്യത്തിൽ നിങ്ങളുടെ അച്ഛനെ വെല്ലാൻ ആരുണ്ടെന്ന് നാഗാർജുന ദുൽഖറിനോട് ചോദിച്ചു. അക്കാര്യത്തിൽ മമ്മൂട്ടിക്കും നാഗാർജുനയ്ക്കും ഒരുപാട് സാദൃശ്യങ്ങളുണ്ടെന്ന് ദുൽഖർ മറുപടി നൽകി.

പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഇതാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും ബന്ധത്തിൽ വിള്ളൽ വീണതിന് കാരണമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് നിമ്രത് കൗർ രംഗത്തെയിരിക്കുകയാണ്.

താൻ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് മാത്രമേ പറയൂ. ഇത്തരം ഗോസിപ്പുകൾ തടയാൻ പ്രയാസമാണ്. അതിനാൽ അത് ശ്രദ്ധിക്കുന്നതിന് പകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ശ്രമിക്കുന്നുവെന്ന് നടി വ്യക്തമാക്കി. ‘ദസ്വി’ എന്ന സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും പരിചയപ്പെടുന്നത്. അഭിമുഖങ്ങളിൽ പരസ്പരം അഭിനന്ദിച്ചതോടെയാണ് ഇരുവരെയും ചേർത്ത് വച്ച് ഗോസിപ്പുകൾ വരാൻ തുടങ്ങിയത്.

ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണെന്നുമായിരുന്നു പുറത്തുവരുന്ന വാർത്തകൾ. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്.

തൃശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നും അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലൻസിൽ കയറിയതെന്ന് സുരേഷ് ഗോപി അറിയിച്ചു.

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കിൽ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനം തനിക്ക് വോട്ട് ചെയ്തതിന് പ്രധാനകാരണം കരുവന്നൂർ ആണ്. അതിലെ തട്ടിപ്പ് മറയ്ക്കാൻ പൂരമല്ല അതിന്റെ വകഭേദങ്ങളും ഉപയോഗിക്കും. മുനമ്പം വിഷയം പോലെ സത്യം വിളിച്ച് പറയാൻ മാധ്യമങ്ങൾക്ക് പേടിയുണ്ടോ. സഹകരണനിയമം അമിത് ഷാ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മാധ്യമങ്ങൾ ജനങ്ങളുടെ പക്ഷത്ത് നിന്നില്ല. അതുകൊണ്ടാണ് താൻ നിങ്ങളെ കരുതാത്തത്. ജനങ്ങൾക്ക് ആവശ്യമുള്ളതല്ല നിങ്ങൾ ചോദിക്കുന്നതും കൊടുക്കുന്നതും. നിങ്ങൾ ഓരോരുത്തർക്കും ഓരോ രാഷ്ട്രീയമാണ്. മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാൻ അവകാശമില്ല. മാധ്യമപ്രവർത്തകർ എന്ന് പറഞ്ഞ് നടക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല. ഇനി ഉടനെ ഇതും അവഹേളിക്കാലാണെന്ന് പറയരുത്. സത്യമാണ് പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു,