Latest News (Page 61)

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങളെ വിമർശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേർത്ത് നിർത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ഹിയറിംഗിൽ ഹാജരാകാതിരുന്ന ആറ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും 2 വീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവർക്കുമാണ് സമൻസ്. ഇവർ ഡിസംബർ 11ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകണം. ഹിയറിംഗിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ അംഗീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം അറിയിച്ചു.

പകരക്കാരായി എത്തിയ 2 പേരെ തിരിച്ചയച്ചു. സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതുരേഖാ നിയമ പ്രകാരം 5 വർഷം വരെ ജയിൽ ശിക്ഷയും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതുരേഖാ നിയമവും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേ സമീപനമാണ് വ്യവസ്ഥ ചെയ്യുന്നത്. വിവരാവകാശ അപേക്ഷ ലഭിക്കും വരെ ഓഫീസിൽ ഉണ്ടായിരുന്ന ഫയൽ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ഒടുവിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് മൊഴി ലഭിച്ചത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നൽകണമെന്നും കമ്മീഷൻ ഉത്തരവായി.

നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിവരം നൽകിയില്ല. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ പോലും കഴിയാത്തത്രയും നിരുത്തരവാദിത്തമാണ് നടക്കുന്നതെന്ന് ഹിയറിംഗ് വേളയിൽ കമ്മീഷൻ പരാമർശിച്ചു.

അഭിനയത്തിന്റെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഖുശ്ബു. ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2024 (ഐ.എഫ്.എഫ്.ഐ.) ഭാഗമായി നടത്തിയ ‘വുമൺ സേഫ്റ്റി ഇൻ സിനിമ’ എന്ന സെഷനിൽ സംസാരിക്കവേയായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഖുശ്ബു വ്യക്തമാക്കി.

ഇതിനെതിരെ സ്ത്രീകൾ അപ്പോൾ തന്നെ പ്രതികരിക്കണം. ‘സിനിമാ മേഖലയിൽ മാത്രമല്ല, വിമാനത്തിൽ സഞ്ചരിക്കുമ്പോഴും ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോഴും ഷെയർ ഓട്ടോയിൽ സഞ്ചരിക്കുമ്പോഴുമെല്ലാം നമ്മൾ ചൂഷണത്തിന് വിധേയരാകാറുണ്ട്. ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്ന് ഖുശ്ബു അറിയിച്ചു.

ചൂഷണത്തിനെതിരെ പ്രതികരിക്കുമ്പോൾ മറ്റൊന്നും ചിന്തിക്കാൻ പാടില്ല, പ്രതികരിക്കുക എന്നതാണ് മുഖ്യം. അഭിനയത്തിന്റെ ആദ്യനാളുകളിൽ തനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു നായകൻ ഒരിക്കൽ എന്നോടു ചോദിച്ചു, ‘ആരും അറിയാതെ എനിക്ക് ഒരു അവസരം തരാമോ’ എന്ന്, അയാൾ ഉദ്ദേശിച്ച കാര്യം നിങ്ങൾക്ക് മനസിലായിക്കാണുമല്ലോ. ഞാൻ അപ്പോൾ തന്നെ തന്റെ ചെരിപ്പ് കൈയിൽ എടുത്ത് അയാളോട് ചോദിച്ചു, ‘നിങ്ങൾക്ക് ഇവിടെവെച്ച് രഹസ്യമായി അടി കൊള്ളണോ അതോ മുഴുവൻ യൂണിറ്റിന്റെയും മുന്നിൽവെച്ച് കൊള്ളണോ’ എന്ന്.’ ആ സമയത്ത് ഞാൻ ഒരു പുതിയ നടിയാണെന്നോ, ഇതെന്റെ സിനിമാ ഭാവിയെ ബാധിക്കുമോ എന്നൊന്നും താൻ ചിന്തിക്കാതെ താൻ പ്രതികരിച്ചു. തന്റെ അഭിമാനം തനിക്ക് മറ്റെന്തിനെക്കാളും വലുതാണ് എന്ന തിരിച്ചറിവായിരുന്നു അതിന് കാരണം. നിങ്ങൾക്ക് നിങ്ങളോട് ബഹുമാനം ഉണ്ടാവണം, എങ്കിൽ മാത്രമേ മറ്റുള്ളവർക്കും നിങ്ങളോട് അതേ ബഹുമാനം ഉണ്ടാവുള്ളൂവെന്ന് താരം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സംഘർഷം. ഉത്തർപ്രദേശിലെ സംബാലിലാണ് സംഘർഷം ഉണ്ടായത്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലേറ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സർവ്വേ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൊട്ടാരക്കരയിൽ തുടക്കം. കൊട്ടാരക്കരയിലെ ബിഎസ്എൻഎല്ലിന്റെ കെട്ടിടത്തിൽ വർക്ക് നിയർ ഹോം സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്രീകൃത ഐടി വികസനം ലക്ഷ്യമിട്ടാണ് ‘വർക്ക് നിയർ ഹോം’ പദ്ധതി ആവിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തൊഴിൽ രംഗത്തെ മാറിവരുന്ന രീതികളും പുതിയ സാധ്യതകളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് വർക്ക് നിയർ ഹോം. സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 50 കോടി രൂപയാണ് ആദ്യഘട്ടമായി വകയിരുത്തിയത്. പദ്ധതി നിർവഹണ ചുമതല കെ ഡിസ്‌ക്കിനെ ഏൽപ്പിച്ചു. തുടക്കത്തിൽ പത്ത് കേന്ദ്രങ്ങൾ തുടങ്ങാനാണ് തീരുമാനം. ഇതിൽ ആദ്യ ഐടി പാർക്കാണ് കൊട്ടാരക്കരയിൽ സ്ഥാപിതമാകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

രണ്ട് നിലകളിലായി 10,000 ചതുരശ്രയടി കെട്ടിടത്തിൽ 220 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ഓഫിസ് മൊഡ്യൂളുകളും കോ വർക്കിംഗ് സ്റ്റേഷനുകളും കോൺഫറൻസ് സൗകര്യങ്ങളും കഫെറ്റീരിയയും അതിവേഗ ഇന്റർനെറ്റും അടക്കം ഉണ്ടാവും. നാലു മാസത്തിനുള്ളിൽ കേന്ദ്രം പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. ഐടി മേഖലയിൽ ജോലി എടുക്കുന്നവർക്ക് അകലെ വൻ നഗരങ്ങളിലുള്ള ഐടി പാർക്കുകളിൽ പോകാതെയും, എന്നാൽ വീട്ടിലെ അലോസരങ്ങൾ ഒഴിവാക്കിയും അടുത്തുള്ള പട്ടണത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് വർക്ക് നിയർ ഹോം പദ്ധതി ഒരുക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം ഐടി ജോലി എടുക്കുന്നവരും വൻ നഗരങ്ങളിൽ നിന്നുള്ളവരല്ല. വിദൂര ഗ്രാമങ്ങളിൽനിന്നു പോലും നിരവധി ആളുകൾ ഐടി മേഖലയിലുണ്ട്.

വിദൂര സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നതിന് പ്രയാസം നേരിടുന്ന അഭ്യസ്തവിദ്യരായ അഞ്ചര ലക്ഷത്തോളം വനിതകൾ കേരളത്തിൽ തൊഴിൽ രഹിതരായി ഉണ്ടന്നാണ് കണക്കാക്കുന്നത്. ഇവർക്കും തുടർതൊഴിൽ ഉറപ്പാക്കാൻ വീടിനടുത്തുതന്നെ ഐടി പാർക്കിന്റെ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതും കണക്കിലെടുത്താണ് ‘വർക്ക് നിയർ ഹോം’ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്. ഫ്രീലാൻസായി തൊഴിലെടുക്കുന്നവർ, സ്റ്റാർട്ടപ്പുകൾ, സ്വന്തമായി തൊഴിൽ സംരംഭങ്ങൾ നടത്തുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, തുടങ്ങിയവർക്ക് സൗകര്യപ്രദമായും സുഖകരമായും ജോലിയിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കും. വീടിനടുത്ത് ജോലിയിലൂടെ ഐ.ടി മേഖലയിലെ വനിതാ പങ്കാളിത്തം വർധിപ്പിക്കാനാകും. ആവശ്യമെങ്കിൽ പുതിയകാല കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന നൈപുണ്യ പരിശീലന സൗകര്യങ്ങളും ഭാവിയിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ മുതൽ. വഖഫ് നിയമഭേദഗതി ഉൾപ്പെടെ 15 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെ ശൈത്യകാല സമ്മേളത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ പാർലമെന്റിൽ കൊണ്ടുവരും.

അതേസമയം, വഖഫിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവകക്ഷിയോഗത്തിൽ സർക്കാർ തള്ളി. ശൈത്യകാല സമ്മേളനത്തിൽ അദാനി വിഷയത്തിലടക്കം പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അദാനിയെ അറസ്റ്റു ചെയ്യണം, സംയുക്ത പാർലമെന്ററി സമിതി അന്വേഷണം തുടങ്ങിയ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

തൃശൂർ: ചേലക്കര തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത. പാലക്കാടിനേക്കാൾ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയിൽ തോറ്റത് സംഘടനാ ദൗർബല്യം കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ചേലക്കരയിലുണ്ടായ തോൽവി പരിശോധിക്കുമെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

ചേലക്കരയിലെ പരാജയവും വയനാട്, പാലക്കാട് വിജയങ്ങളും പരിശോധിക്കും. നേതൃത്വമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. നേതൃത്വത്തിനും അതുകൊണ്ട് ഉത്തരവാദിത്തമുണ്ട്. രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന ആളാണ്. രമ്യ ജയിക്കുമെന്നായിരുന്നു കരുതിയത്. ചേലക്കരയിൽ തന്റെ കണക്ക് തെറ്റിയെന്നും എന്നാൽ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് മാസം മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനം കൈയ്യൊഴിഞ്ഞ സ്ഥാനാർഥിയെ വീണ്ടും അതേ ജനത്തിന്റെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കിയതിന് കിട്ടിയ തിരിച്ചടിയാണ് ഈ പരാജയമെന്നാണ് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്.

ഉത്തരവാദിത്തം പൂർണമായും സംസ്ഥാന, ദേശീയ നേതൃത്വത്തിന് തന്നെയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജില്ലയിലെ സംഘടനാ ദൗർബല്യം തിരിച്ചടിയായെന്നാണ് കെപിസിസി ഉപാധ്യക്ഷൻ ആരോപിക്കുന്നത്.

ന്യൂഡൽഹി: അദാനിക്ക് മേൽ കുരുക്ക് മുറുക്കാൻ അമേരിക്ക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷൻ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. കേസിൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ 8 പേർക്കെതിരെ യുഎസിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും നടി അറിയിച്ചു.

താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതിനാൽ പരാതി പിൻവലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി അറിയിച്ചു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

നടന്മാർക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു.

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി നേരിട്ട പരാജയത്തിൽ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. വയനാട്ടിലെ സിപിഐ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവർത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ല. ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്.

സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ വിലയിരുത്തുന്നത്. സിപിഐ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നൽകിയില്ലെന്ന വിമർശനവും സിപിഐ മുന്നോട്ടുവെയ്ക്കുന്നു.