സ്‌കൂളുകളിൽ ട്രാൻസ്ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണം; നിർദ്ദേശവുമായി വനിതാ കമ്മീഷൻ
ന്യൂഡൽഹി: വിദ്യാർഥികളെയും അധ്യാപകരെയും ബോധവത്കരിക്കാൻ സ്‌കൂളുകളിൽ ട്രാൻസ്ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ദേശീയ വനിതാ കമ്മിഷൻ. സ്‌കൂളുകളിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നാണ് വനിതാ കമ്മീഷന്റെ നിർദേശം. സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡർമാർക്കായി കൗൺസിലിങ് സംവിധാനം വികസിപ്പിക്കണമെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
ട്രാൻസ്ജെൻഡർ കുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും അവരെ കൈയ്യൊഴിയരുത്. സ്വത്തിലും അവർക്ക് അവകാശം നൽകണം. അവർക്കായി നൈപുണി വികസന വർക്ഷോപ്പുകൾ, ആരോഗ്യ സംരക്ഷണ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയും സജ്ജമാക്കണം. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയ ഹെൽപ്പ്ലൈൻ വികസിപ്പിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദസൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കാൻ ലക്ഷ്യമിട്ട ‘ഗരിമ ഗ്രെഹ്’ പദ്ധതികൾ ശരിയായി നടപ്പാക്കണമെന്നും ട്രാൻസ്വുമണുകളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ പരിപാടികൾ സംഘടിപ്പിക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.