Latest News (Page 101)

തിരുവനന്തപുരം: മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആർ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ 10 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ബസിൽ ഉണ്ട്. 40 സീറ്റുകളാണ് ബസിൽ ഉള്ളത്. പൊതുജനങ്ങൾക്ക് മികച്ച യാത്ര സൗകര്യങ്ങൾ നൽകാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കെ എസ് ആർ ടി സിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇന്ന് സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എസി ബസുകൾ വാങ്ങിച്ചു. ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാനാണ് ശ്രമിക്കുന്നത്. നല്ല ഭാവിയിലേക്ക് കെ എസ് ആർ ടി സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പർ ഫാസ്റ്റ് എ സി സർവീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിയിലെ തൊഴിലാളികൾക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികൾക്ക് ഒരുമിച്ച് ശമ്പളം നൽകാൻ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടാറ്റ മോട്ടോഴ്സ് റീജിയണൽ സെയിൽസ് മാനേജർ ആനന്ദ് കുമാർ ബസുകൾ ഗതാഗത വകുപ്പ് മന്ത്രിക്ക് കൈമാറി. മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസർമാർക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. വാർഡ് കൗൺസിലർ കെ ജി കുമാരൻ ആശംസകൾ അർപ്പിച്ചു. കെ എസ് ആർ ടി സി സി എം ഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങിന് നന്ദി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് രജിസ്ട്രേഷൻ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്പൂർണ ഇ സ്റ്റാമ്പിംഗ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സെമിനാർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് രജിസ്ടേഷൻ. സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾക്ക് കഴിയും. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ സുഗമവും സുതാര്യവുമാകും. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ തന്നെ പോക്ക്വരവ് കൂടി നടത്തി ഭൂമിയുടെ സർവ്വേ സ്‌കെച്ച് സഹിതം അന്ന് തന്നെ രേഖകളാക്കി നൽകാൻ പറ്റുന്ന സംവിധാനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

ഇന്ന് മുതൽ രജിസ്‌ട്രേഷൻ വകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമാക്കും. ഒപ്പം തന്നെ നിലവിൽ സ്റ്റോക്കുള്ളവ പാഴായി പോകാതിരിക്കാൻ സമാന്തരമായി കടലാസു മുദ്രപത്രങ്ങൾ 2025 മാർച്ച് വരെ ഉപയോഗിക്കാൻ അനുമതിയുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.

ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നെതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്‌ട്രേഷൻ വകുപ്പിൽ ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപത്രങ്ങൾ നേരത്തെ തന്നെ ഇ-സ്റ്റാമ്പിലൂടെ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. ഇപ്പോൾ ചെറിയ തുകക്കുള്ളതും കൂടി ഈ രീതിയിലേക്ക് മാറും.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്ന ജില്ലകളിലും ഉടൻതന്നെ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. ബാധ്യതാ സർട്ടിഫിക്കറ്റുകൾ, ചിട്ടി രജിസ്‌ട്രേഷൻ, വിവാഹ രജിസ്‌ട്രേഷൻ അപേക്ഷ എന്നിങ്ങനെ മിക്കവാറും സേവനങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. പണമടക്കാൻ ഇ-പോസ് സംവിധാനവും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനവും ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ ഐ ജി ശ്രീധന്യ സുരേഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ ട്രഷറി ഡയറക്ടർ സാജൻ വി നന്ദി അറിയിച്ചു.

തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ ദർശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തീർത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങൾ ചേർന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു. തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയർ & റസ്‌ക്യൂ, ലീഗൽ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനും 12 എമർജൻസി മെഡിക്കൽ സെന്ററുകൾ ആരംഭിക്കുന്നതിനും കരിമല റൂട്ടിൽ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കൽ സെന്ററുകൾ ആരംഭിക്കുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കും കാനന പാതകളിൽ ഭക്തർക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കുന്നതിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്ന വിഷയം 05.10.2024 ന് ചേർന്ന അവലോകന യോഗം ചർച്ചചെയ്യുകയുണ്ടായി. തീർത്ഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ ദർശനം ഉറപ്പാക്കണമെന്നും യോഗം വിലയിരുത്തി.

തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായി തീർത്ഥാടകർ ഏത് പാതയാണ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കുന്നത് എന്ന വിവരം വെർച്ച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നതിനും, തിരക്ക് കുറഞ്ഞ ദിവസം ഭക്തർക്ക് യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ സോഫ്റ്റ്വെയറിൽ കൊണ്ടുവന്ന് ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീർത്ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പോലീസിനും മറ്റു വകുപ്പുകൾക്കും മുൻകൂട്ടി നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചിരുന്നു. ശബരിമലയിൽ എത്തുന്ന എല്ലാ തീർത്ഥാടകർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു.

വെർച്ച്വൽ ക്യൂ രജിസ്ട്രേഷനിലൂടെ തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയായി ലഭ്യമാകും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടം തെറ്റലുകളും ഉണ്ടായാൽ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട തീർത്ഥാടന സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. തിരുപ്പതി ഉൾപ്പെടെയുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ കുറ്റമറ്റരീതിയിൽ വെർച്ച്വൽ ക്യൂ സമ്പ്രദായം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതൽ ശബരിമലയിലും വെർച്ച്വൽക്യൂ സംവിധാനം ഏർപ്പെടുത്തിയത്. വെർച്ച്വൽ ക്യൂ കുറ്റമറ്റ രീതിയിൽ ശക്തിപ്പെടുത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജൻ. അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ലഭ്യമായിട്ടില്ല. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭ്യമല്ല. അത് വ്യക്തിപരമായ തന്റെ ബോധ്യമാണ്. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും അദ്ദേഹം അറിയിച്ചു. നവീൻ ബാബുവിന്റെ യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ 82-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ബച്ചൻ കുടുംബത്തിലെ അംഗങ്ങളെല്ലാം ചേർന്ന് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ബച്ചന്റെ ഭാര്യ ജയ, മക്കളായ അഭിഷേക്, ശ്വേത, കൊച്ചുമക്കളായ അഗസ്ത്യ, നവ്യ തുടങ്ങിയവരെയെല്ലാം വീഡിയോയിൽ കാണാം. കൊച്ചുമകൾ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയിൽ കാണിച്ചിരുന്നു. എന്നാൽ അമിതാഭ് ബച്ചന്റെ മരുമകളും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിയെ വീഡിയോയിൽ കാണിച്ചിട്ടില്ല. ഇതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾക്ക് ശക്തിപകരുന്ന ദൃശ്യങ്ങളാണിതെന്നാണ് സൈബർ ലോകം ചൂണ്ടിക്കാട്ടുന്നത്. ഐശ്വര്യയും അഭിഷേകും നാളുകളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐശ്വര്യ ഇപ്പോൾ മകൾക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്. ഇതെല്ലാം ആരാധകരുടെ സംശയങ്ങൾ ബലപ്പിക്കുകയാണ്.

ബോളിവുഡ് മെഗാസ്റ്റാർ ആമിർ ഖാനും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും വീണ്ടും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 30 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. 1995 ൽ ആതംഗ് ഹീ ആതംഗ് എന്ന ചിത്രത്തിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ‘കൂലി’യിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തുമെന്നാണ് പീപ്പിംഗ് മൂൺ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ ആമിർ ഖാന്റ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. രജനികാന്തിന്റെ 171-ാമത് ചിത്രമാണ് കൂലി. നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത്. ഫിലോമിൻരാജ് എഡിറ്റിങ്ങ് നിർവഹിക്കും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമാ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ൽ വിവാഹിതരായ ഇവർ മാതൃകാ ദമ്പതികൾ തന്നെയാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അടുത്തിടെയാണ് ചെന്നൈയിലെ സൂര്യയുടെ കുടുംബവീട്ടിൽ നിന്നും സൂര്യയും ജ്യോതികയും മക്കളും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയിലെ ഇവരുടെ വീടിന് 70 കോടി രൂപ വില വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഭാര്യക്ക് പല കാര്യങ്ങളിലും മുൻഗണന നൽകുന്ന ഭർത്താവാണെന്ന് സൂര്യ പലപ്പോഴും തന്റെ പ്രവർത്തികളിലൂടെ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ജ്യോതിക സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു പോസ്റ്റ് ഇക്കാര്യം ഒന്നുകൂടി അടിവരയിടുകയാണ്. വിവാഹം എന്നാൽ യഥാർത്ഥ കൂട്ടുകെട്ടാണ് എന്നാരംഭിക്കുന്ന ക്യാപ്ഷനോട് കൂടിയാണ് ജ്യോതിക ഈ പോസ്റ്റ് പങ്കിട്ടത്. വീടിനു മുന്നിലെ നെയിംപ്ലേറ്റ് ആണ് ജ്യോതിക ഷെയർ ചെയ്തിരിക്കുന്നത്.

താരദമ്പതികളുടെ വീടിനു മുന്നിലുള്ള നെയിംപ്ലേറ്റിൽ ജ്യോതിക, സൂര്യ എന്നാണ് കൊത്തിയിരിക്കുന്നത്. ഭാര്യക്ക് പ്രഥമസ്ഥാനം ലഭിക്കുന്ന കുടുംബമാണ് ഇവരുടേത് എന്നതിന് ഇതിലും മികച്ച തെളിവ് ആവശ്യമില്ലെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിച്ചു. തുടർന്ന് താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് വീട്ടിൽ അദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് നവീൻ ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്ന വിമർശനം ശക്തമാകുന്നുണ്ട്.

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുള്ള കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ആദ്യഘട്ടത്തിൽ 10 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. സൂപ്പർ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ് ബസിൽ ഉണ്ടാകുക.

യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം – കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്, പാലക്കാട് – തൃശൂർ റൂട്ടുകളിൽ എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് നടത്തുമെന്നാണ് കെ എസ് ആർ ടി സി നേരത്തെ വ്യക്തമാക്കിയിരുന്നത്.

ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എം സി റോഡിനാണ് മുൻഗണന നൽകുന്നത്. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് പദ്ധതി ലക്ഷ്യംവെയ്ക്കുന്നത്.

തിരുവനന്തപുരം: വയനാടിന് കേന്ദ്രം അയിന്തരമായി സഹായം നൽകണമെന്ന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. കേന്ദ്രസഹായം വൈകുന്നതിൽ ഭരണപ്രതിപക്ഷം ഒരുപോലെ വിമർശിച്ചു. ചില സംസ്ഥാനങ്ങളിൽ മെമ്മോറാണ്ടം നൽകുന്നതിനു മുമ്പേ അങ്ങോട്ട് കേന്ദ്രം സഹായം നൽകുന്നതായും അംഗങ്ങൾ വിമർശിച്ചു. സർക്കാർ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചിട്ടും കേന്ദ്രസർക്കാർ പ്രത്യേക ധനസഹായം നൽകിയിട്ടില്ലെന്നും, കേന്ദ്രം സഹായം നൽകുമെന്നാണ് പ്രതീക്ഷയെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അടിയന്തരമായി നൽകണം. ഇതി പുനരധിവാസ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. മറ്റൊന്ന് ഈ മേഖലയിലെ ആളുകൾ എടുത്തിട്ടുള്ള വായ്പകൾ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ സാമധനസാമഗ്രികൾ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാപ്രവർത്തനം നടന്നതുമായ സ്ഥലങ്ങളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കി. കണ്ടെത്തിയവയിൽ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സ്ഥലം ഏറ്റെടുത്ത് സംസ്‌കരിച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ മരണ രജിസട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും, ദുരന്തബാധിതർക്ക് നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയിൽ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തി മുഴുവൻ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവർക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റും ഫർണിച്ചർ സാമഗ്രികളും നൽകി. ദുരന്തമേഖലയിലെ 607 വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികൾ ഉറപ്പാക്കുകയും ചെയ്തു.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ കഴിഞ്ഞു. എസ്ഡിആർഎഫിൽ നിന്ന് 4 ലക്ഷവും, സിഎംഡിആർഎഫിൽ നിന്ന് 2 ലക്ഷവും വീതം. ഈ ഇനത്തിൽ എസ്ഡിആർഎഫിൽ നിന്ന് 5 കോടി 24 ലക്ഷം രൂപയും സിഎംഡിആർഎഫിൽ നിന്ന് 2 കോടി 62 ലക്ഷം രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചെലവുകൾക്കായി 10,000 രൂപ വീതം നൽകി. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ 26 പേർക്ക് 17 ലക്ഷത്തി പതിനാറായിരം രൂപ സഹായം നൽകി. ദുരന്ത ബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും നൽകി. ഉപജീവനസഹായമായി ദുരന്തബാധിത കുടുംബത്തിലെ 1694 പേർക്ക് ദിവസം 300 രൂപ വീതം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

729 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ വീതം നൽകി വരുന്നു. 649 കുടുംബങ്ങൾക്ക് ഫർണിച്ചർ ഉൾപ്പെടെ ബാക്ക് ടു ഹോം സഹായം നൽകി. വീട്ടുകാരെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ കാര്യം പറഞ്ഞതുപോലെ, ഒറ്റപ്പെട്ടുപോയ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കാര്യവും സർക്കാർ പ്രത്യേകമായി പരിഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 531 കോടി 12 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ ലഭിച്ച സിഎസ്ആർ മൂന്നര കോടി രൂപയാണ് ലഭിച്ചത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒട്ടനവധി സഹായവാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്. ടൗൺഷിപ്പിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കിയശേഷം ഓഫറുകൾ നൽകിയവരുമായി വിശദമായ ചർച്ച നടത്തി മുന്നോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നിവരുമായി ഈ സഭാസമ്മേളനം അവസാനിക്കുന്നതിനു മുമ്പു തന്നെ നടത്തണമെന്നാണ് ആലോചിച്ചിട്ടുള്ളത്. മിക്കവാറും നാളെ നടത്താനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനദുരന്ത പ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം നൽകുകയും, പ്രധാനമന്ത്രിയെ 27-8-2024 ൽ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലായി 1200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാതമികമായി കണക്കാക്കിയിട്ടുള്ളത്. ഇതുകണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്രമാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ള മെമ്മോറാണ്ടം ഓഗസ്റ്റ് 17 ന് സമർപ്പിച്ചിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചെങ്കിലും, ദുരന്തത്തിന്റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചകാര്യം സഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുരന്തനിവാരണ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.