National (Page 5)

ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ സൈന്യം ബുധനാഴ്ച പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്താന്റെ നീക്കം പരാജയപ്പെട്ടു.

അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാർ പുതുക്കിയതിന് ശേഷം നിയന്ത്രണരേഖയിലെ ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും, പാകിസ്താന്റെ ഈ നീക്കം വെടിനിർത്തൽ കരാറിന്റെ ഉറപ്പിന്മേൽ ഭീഷണി ഉയർത്തുന്നതായി സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.

പ്രയാഗ്‌രാജിൽ മഹാ കുംഭമേളയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നിർവഹിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാവിലെ 10.30ഓടെ പ്രയാഗ്‌രാജിൽ എത്തിയ രാഷ്ട്രപതി പ്രത്യേക പൂജകളിൽ പങ്കെടുത്തു. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. അതോടൊപ്പം ഹനുമാൻ ക്ഷേത്ര സന്ദർശനവും നടത്തി . ഈ സന്ദർശനത്തിന്റെ മുന്നോടിയായി കർശന സുരക്ഷാ സംവിധാനങ്ങൾ പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിരുന്നു.

മഹാ കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു . യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി പുണ്യസ്നാനം നിർവഹിച്ചു. ഗംഗാനദിയിലൂടെ ബോട്ട് സവാരിയും പ്രാർത്ഥനകളും നടത്തി. നിരവധി പ്രമുഖരും കലാകാരന്മാരുമടക്കം നിരവധി തീർഥാടകർ ഇതിനോടകം കുംഭമേളയിൽ പങ്കെടുത്തിട്ടുണ്ട്. കണക്കുകൾ പ്രകാരം 40 കോടി തീർഥാടകർക്കാണ് ഇതിനോടകം കുംഭമേളയിൽ സാന്നിധ്യം കുറിച്ചിരിക്കുന്നത്. ജനുവരി 13ന് ആരംഭിച്ച മേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കും.

ദില്ലി: ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും കൂടിക്കാഴ്ച നടത്തും. ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, വനിതാ നേതാവ് ശിഖ റായ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുൻപ് തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരടങ്ങുന്ന നേതൃത്വയോഗം മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാൻ ചർച്ചകൾ നടത്തി. പർവേഷ് വെർമ മാത്രമല്ല മറ്റ് പേരുകളും പരിഗണനയിലുണ്ടെന്നതാണ് പാർട്ടി വൃത്തങ്ങളുടെ സൂചന. മോദിയുടെ വിദേശ യാത്രയ്ക്ക് ശേഷം സത്യപ്രതിജ്ഞ നടക്കുമെന്നാണ് പ്രതീക്ഷ.

ന്യൂഡൽഹി: “സ്ഥിരതയും സത്യസന്ധതയും സംരക്ഷിക്കണം, പണം കണ്ടു മതിമറരുത്” – അരവിന്ദ് കെജ്‍രിവാളിനെ വിമർശിച്ച് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. ജനപ്രതിനിധികൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഴിമതിയില്ലായ്മ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് കെജ്‍രിവാളിന് പ്രചോദനമായിരുന്ന അണ്ണാ ഹസാരെ, ഇപ്പോൾ അദ്ദേഹത്തിന്റെ സമീപനങ്ങളെ തുറന്നടിക്കുകയാണ്. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയതായി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, പണം രാഷ്ട്രീയത്തിൽ നിർണ്ണായകമായിക്കൊണ്ടിരിക്കുമ്പോൾ, വ്യക്തി സ്വാർത്ഥതയെ മറികടക്കേണ്ടത് അനിവാര്യമാണെന്ന് ഹസാരെ പറഞ്ഞു .തൻ്റെ മുന്നറിയിപ്പുകൾ കെജ്‍രിവാൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു. കെജ്‍രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കെജ്‍രിവാൾക്ക് നേരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹവും ആം ആദ്മി പാർട്ടിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ന്യൂഡൽഹി: 27 വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്തി ബിജെപി. രാജ്യത്തുടനീളം ശക്തമായ മുന്നേറ്റം നടത്തി പാർട്ടി 21 സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്തിയതും പുതിയ സംസ്ഥാനങ്ങൾ കൈവശപ്പെടുത്തി എന്നതും രാഷ്ട്രീയമായ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ബിജെപി ക്ക് വ്യക്തമായ മുൻതൂക്കമുണ്ടാക്കിയിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ്, ആമാആദ്മി പാർട്ടി (AAP) കൾക്കു തിരിച്ചടി നേരിടേണ്ടിവന്നു.

ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപി ക്കും പാർട്ടി നേതൃത്വത്തിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രധാന നേട്ടമായി കണക്കാക്കുന്നു.

ആദായനികുതി ഇളവിന് പിന്നാലെ മധ്യവര്‍ഗത്തിന് വീണ്ടും ആശ്വാസം. അഞ്ചുവർഷത്തിനുശേഷം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനം കുറവോടെ റിപ്പോ നിരക്ക് 6.50ൽ നിന്ന് 6.25 ശതമാനമായി. വായ്പാ ചെലവ് കുറച്ച് സാമ്പത്തിക വളർച്ചയ്ക്ക് ഉണര്‍വേകാനാണ് ഈ നടപടി.ഇതോടെ വായ്പാ പലിശ നിരക്കുകൾ താഴാൻ സാധ്യത. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐയുടെ തീരുമാനം. പുതിയ തീരുമാനം ഭവന, വാഹന, വ്യക്തിഗത വായ്പാ കിഴിവുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. സാമ്പത്തിക വിപണിയിൽ ഇതിന്റെ പ്രതികരണം ഉറ്റുനോക്കുകയാണ് നിക്ഷേപകരും ഉപഭോക്താക്കളും.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താനാവുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

റിപ്പോ നിരക്കില്‍ ഇളവുണ്ടായതോടെ ഇ‌എം‌ഐ ഭാരം കുറയും. പുതിയ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് പലിശനിരക്ക് കുറയാനാണ് സാധ്യത.

വാഷിംഗ്ടൺ: യുഎസിലെ നാടുകടത്തൽ നടപടിയെ കുറിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇതിന് നിയമപരമായ നടപടികൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ അഭയാർത്ഥി പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നും, അതുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളും സൂക്ഷ്മമായി വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് പുതിയ കാര്യമല്ലെന്നും 2009 മുതൽ ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ജയശങ്കർ വിശദീകരിച്ചു.

ഇന്ത്യക്കാർ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയെ കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. അനധികൃതമായി അമേരിക്കയിൽ തങ്ങുന്നവരെ തിരിച്ചെടുക്കേണ്ട ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവർക്കുമാത്രമാണ് വിലങ്ങിടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഏജൻസികൾക്കെതിരെ കടുത്ത നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

prime minister

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ്‌രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലൂടെയാണ് അദ്ദേഹം ത്രിവേണി സംഗമത്തിലെത്തിയത്. തുടര്‍ന്ന് ഗംഗാ ദേവിയെ പ്രാർത്ഥിച്ച് പുണ്യസ്നാനം നടത്തി. സ്നാനത്തിനിടെ ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച പ്രധാനമന്ത്രി കയ്യിൽ രുദ്രാക്ഷമാലയുമായി ആചാരങ്ങൾ പാലിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെത്തുടർന്ന് നഗരത്തിൽ കർശന സുരക്ഷാ നടപടികൾ നടപ്പാക്കിയിരുന്നു.സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിച്ചു.

കുംഭമേളയ്ക്കിടെ പുണ്യസ്നാനത്തിനായി പരമ്പരാഗതമായി ബസന്ത് പഞ്ചമി, മൗനി അമാവാസി തുടങ്ങിയ ശുഭദിനങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഫെബ്രുവരി 5 അതിന്റെ പ്രത്യേക ആത്മീയ പ്രാധാന്യത്തെക്കൊണ്ടു വേറിട്ടുനിൽക്കുന്നു. ഹിന്ദു കലണ്ടറിൽ പുണ്യദിനമായി കണക്കാക്കപ്പെടുന്ന മാഘാഷ്ടമിയുമായി സംഗമിക്കുന്ന ദിനമാണിത്. ഇതുതന്നെയാണ് പ്രധാനമന്ത്രി പുണ്യസ്നാനത്തിനായി തെരഞ്ഞെടുത്തതും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

പ്രയാഗ്‍രാജ്: 30 പേരുടെ ജീവൻ കവർന്ന കുംഭമേള ദുരന്തത്തിൽ ഗൂഢാലോചനയുടെ സാധ്യത അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. തിരക്കുണ്ടാക്കാൻ ബാഹ്യ ഇടപെടലുണ്ടായോയെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.

കുംഭമേളയെ തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുംഭമേളയെ അപകീർത്തിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി.

അതേസമയം, കുംഭമേളയുടെ ക്രമീകരണങ്ങളെക്കുറിച്ച് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ക്രമീകരണങ്ങൾ ശരിയായിരുന്നുവെന്നും തിരക്ക് ഉണ്ടാകാൻ കാരണങ്ങളൊന്നുമില്ലെന്നും സർക്കാർ ആവർത്തിച്ച് വിശദീകരിക്കുന്നു.

സംഭവം അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മിറ്റിയും പൊലീസും ചേർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ . ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ഉന്നയിച്ചിരിക്കുന്നത്. ജി എസ് ടി നഷ്ട പരിഹാരം തുടരണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്നതാകും ബജറ്റെന്നാണ് സൂചന.