National (Page 42)

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങൾ ഊർജിതപ്പെടുത്താനൊരുങ്ങി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സിൽ ഇതിനായുള്ള നയതന്ത്രശ്രമങ്ങൾ നടത്തുമെന്നാണ് ഇന്ത്യയുടെ മിഷൻ ഒളിമ്പിക് സെൽ(എം.ഒ.സി.) അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഒളിമ്പിക്‌സ് നടത്തിപ്പ് സംബന്ധിച്ച് എംഒസി കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ചെസ്സ്, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ 2036 ഒളിമ്പിക്‌സിൽ ഉൾപ്പെടുത്താനും ശ്രമം നടത്തും. പാരീസ് ഒളിമ്പിക്‌സിന് ശേഷമായിരിക്കും 2036 ഒളിമ്പിക്‌സിനുള്ള ബിഡ് നടപടികൾ തുടങ്ങുന്നത്. എന്നാൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുൻപുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്.

കഴിഞ്ഞവർഷം മുംബൈയിൽ നടന്ന ഐഒസി കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്‌സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹം പങ്കുവെച്ചിരുന്നു.

ന്യൂഡൽഹി: 12 സെക്കൻഡ് ഹാൻഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഖത്തറുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചയിൽ 12 മിറാഷ് 2000 വിമാനങ്ങളെക്കുറിച്ച് ഖത്തറിൽ നിന്നുള്ള സംഘം വിശദീകരിച്ചു.

വിമാനം നല്ലനിലയിലാണെന്നും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമെന്നും സംഘം അറിയിച്ചു. ഖത്തറിന്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയിൽപ്പെടുന്ന വിമാനങ്ങളെക്കാൾ കൂടുതൽ മികച്ചതാണ് ഇന്ത്യയുടെ പക്കലുള്ളത്.

എന്നാൽ, ഖത്തറിൽ നിന്ന് കൂടുതൽ മിറാഷ് വിമാനങ്ങൾ വാങ്ങുന്നതോടെ ഇന്ത്യൻ പോർവിമാന ശേഖരം കരുത്തുറ്റതാവുമെന്നാണ് വിലയിരുത്തൽ. രണ്ടിന്റേയും എൻജിൻ സമാനമാണ്. ഖത്തറിന്റെ കൈവശമുള്ള യുദ്ധവിമാനങ്ങൾക്കൊപ്പം മിസൈലുകളും കൂടുതൽ എൻജിനുകളും വാഗ്ദാനം ചെയ്തതായാണ് സൂചന.

ന്യൂഡൽഹി: മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ചെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇഡി ഹർജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് കോടതി വ്യക്തമാക്കി.

ഈ മാസം 25 ന് പരിഗണിക്കാനായി കേസ് ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. മദ്യ നയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആംആദ്മി നേതാക്കൾ പ്രതികരിച്ചിരുന്നു.

എന്നാൽ, ജാമ്യം ലഭിച്ചതിന് പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ഇഡി ആവശ്യപ്പെടുകയായിരുന്നു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോയെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. മൂന്നാം മോദി സർക്കാരിനെ ‘പേപ്പർ ലീക്ക് സർക്കാർ’ എന്നാണ് കോൺഗ്രസ് പരിഹസിച്ചത്.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് വിഷയത്തിൽ ബിഹാർ, ഗുജറാത്ത്, ഹരിയാണ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി ജീ, നിങ്ങൾ പരീക്ഷയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ഇനി എപ്പോഴാണ് നിങ്ങൾ നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുക. യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. യുവജനങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രതികരണം നടത്തി. വിദ്യാഭ്യാസ സംവിധാനം ആർ.എസ്.എസ്.- ബിജെപി കൈയടക്കിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ആരും ഭയപ്പെടുന്നില്ല. നേരത്തെ 56 ഇഞ്ച് നെഞ്ചളവായിരുന്നുവെങ്കിൽ ഇപ്പോൾ നമ്പർ പറയാൻ സാധിക്കില്ലെങ്കിലും 30-32 ആയി ചുരുങ്ങിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ന്യൂഡൽഹി: വിവാദ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന് വ്യാഴാഴ്ചയാണ് ഡൽഹിയിലെ റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. ഇഡി സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മാർച്ച് 21-നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നൽകിയിരുന്നു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസം. മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയിൽ കേജ്രിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു വിചാരണ കോടതിയുടെ നിലപാട്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കേജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും ഇയാൾ വ്യവസായികളിൽ നിന്ന് വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.

ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നാണ് ഇഡിയുടെ വാദം. എന്നാൽ ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി രാഷ്ട്രപതി ദ്രൗപദി മുർമു. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് ദ്രൗപതി മുർമു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ലോക്‌സഭയിൽ ഈ മാസം 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. പ്രോ ടൈം സ്പീക്കറാണ് ഇത് നിയന്ത്രിക്കേണ്ടത്.

പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മഹ്താബ് മേൽനോട്ടം വഹിക്കുക ഭർതൃഹരിയായിരിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ് ഭർതൃഹരി. നിലവിൽ ലോക്സഭയിലെ മുതിർന്ന അംഗം എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ്.

അതേസമയം, ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയിതിനെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് പ്രോടേം സ്പീക്കറാകേണ്ടിയിരുന്നത്. എട്ട് തവണ എംപിയായ ബിജെപി എംപി വീരേന്ദ്ര കുമാർ മന്ത്രിയായിനാൽ കൊടിക്കുന്നിലായിരുന്നു ചുമതല കിട്ടേണ്ടതെന്നും പകരം ഏഴ് തവണ എംപിയായ ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാലെ: ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനം പുന:പരിശോധിക്കാനൊരുങ്ങി മാലദ്വീപ്. വിലക്ക് അറബ് വംശജരെയും ബാധിക്കുമെന്നതിനാലാണ് മാലദ്വീപ് തീരുമാനം പുന:പരിശോധിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിൽ ഇരുപത് ലക്ഷത്തോളം അറബ് മുസ്ലീങ്ങൾ ഉണ്ടെന്നാണ് വിവരം. ഇസ്രായേൽ പാസ്പോർട്ട് ഉടമകളായി നിരവധി പാലസ്തീനികളുമുണ്ട്.

ഇസ്രായേൽ ജൂതൻമാർ മാത്രമല്ല ഉള്ളതെന്നും അറബ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വിലക്ക് നീക്കാൻ മാലദ്വീപിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇസ്രായേലി പാസ്പോർട്ടുള്ള നിരവധി പാലസ്തീനികളുണ്ട്. ഒറ്റയടിക്ക് ഇസ്രായേൽ പൗരൻമാർക്ക് നിരോധനം കൊണ്ടുവന്നാൽ അത് ഇവരെയും ബാധിക്കും. അതിനാലാണ് തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാലദ്വീപ് അറ്റോർണി ജനറൽ അഹ്മദ് ഉഷാം അറിയിച്ചു.

എന്നാൽ, ഇസ്രായേലിനോടുള്ള മാലദ്വീപ് സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും അഹ്മദ് ഉഷാം വ്യക്തമാക്കി. ഇതിനിടെ ഇസ്രായേലി സഞ്ചാരികളെ വിലക്കിയ നടപടിക്കെതിരെ മാലദ്വീപിലെ ഒരു വിഭാഗം ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.

ബ്രമാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് നടന്നിരുന്നു. ചിത്രത്തിലെ താരങ്ങളെല്ലാവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചനും ദീപികാ പദുക്കോണും പ്രഭാസും ഉൾപ്പെടെയുള്ളവർ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ വച്ച് പ്രഭാസിനേക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രഭാസ് സെറ്റിലുള്ള എല്ലാവർക്കും ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം അടുത്ത ദിവസം എന്താണ് കൊണ്ടുവരുന്നതെന്നറിയാൻ തങ്ങൾ കാത്തിരിക്കുമായിരുന്നെന്നുമാണ് ദീപിക പറയുന്നത്. എല്ലാ ദിവസവും പ്രഭാസ് ഭക്ഷണം കൊണ്ടുവരും. ശരിക്കും പ്രഭാസ് തന്നെക്കൊണ്ട് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് താനിങ്ങനെ ആയത്. ഹൃദയം കൊണ്ടാണ് പ്രഭാസ് എല്ലാവർക്കും ഭക്ഷണം നൽകുന്നതെന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവർക്ക് അറിയാമെന്നും ദീപിക കൂട്ടിച്ചേർത്തു.

ഗർഭിണിയായ ദീപിക നിറവയറിലാണ് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയത്. ജൂൺ 27 നാണ് കൽക്കി തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു. രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ മാത്രം 34 പേർ മരിച്ചതോടെയാണ് കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നത്. ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

യോഗത്തിൽ സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഉഷ്ണതരംഗ കേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാനും യോഗത്തിൽ നിർദ്ദേശിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു.

അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും ഉപകരണങ്ങളും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.