ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസം. മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയിൽ കേജ്രിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു വിചാരണ കോടതിയുടെ നിലപാട്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കേജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും ഇയാൾ വ്യവസായികളിൽ നിന്ന് വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.
ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നാണ് ഇഡിയുടെ വാദം. എന്നാൽ ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

