National (Page 2)

ദില്ലി: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് അക്രമം. കുപ്‍വാര, ബാരമ്മുല, പൂഞ്ച് എന്നിവിടങ്ങളിലായി പാകിസ്താന്‍ തുടര്‍ച്ചയായി എട്ടാം ദിവസം കൂടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്.

ഇതിനിടയില്‍, ജമ്മു കശ്മീരില്‍ ഭീകരപ്രവൃത്തികളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചു. ശ്രീനഗറിലെ 21 ഇടങ്ങള്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് പരിശോധന നടക്കുന്നത്. ചിലരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായ ചോദ്യം ചെയ്യലും നടക്കുകയാണ്.

അതിര്‍ത്തി മേഖലകളില്‍ അധിക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈനിക അഭ്യാസങ്ങളും തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഗംഗ എക്‌സ്പ്രസ് വേയില്‍ യുദ്ധവിമാനങ്ങള്‍ അണിനിരത്തി വ്യോമസേന പ്രകടനം നടത്തും. അറബിക്കടലില്‍ നാവികസേനയുടെ അഭ്യാസങ്ങളും പുരോഗമിക്കുകയാണ്.

ഭീകരാക്രമണങ്ങളെ തുടർന്ന് കേന്ദ്രസർക്കാരിന്റെ നടപടികൾ ചര്‍ച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും.

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന  ഒരവിസ്മരണീയ  നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന് നടക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങുമായി ബന്ധപെട്ടു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന്   രാവിലെ 11 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖം കമ്മീഷൻ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്-പോർട്സ്  വകുപ്പ് മന്ത്രി  സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, സംസ്ഥാന  മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ  പ്രകാശ്, എ എ റഹീം, എം.എൽ.എ എം വിൻസെന്റ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.     

2024 ജൂലൈയിൽ വിഴിഞ്ഞത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. ഡിസംബർ 3 ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. 285 കപ്പലുകൾ ഇതുവരെയായി വിഴിഞ്ഞത്ത് എത്തി. ഇതുവരെ 5.93 ലക്ഷം TEU കൈകാര്യം ചെയ്യാൻ സാധിച്ചു. ഫെബ്രുവരി മാസത്തിലും മാർച്ച് മാസത്തലും വന്ന കപ്പലുകളും കണ്ടൈയിനറുകളും കണക്കിലെടുക്കുമ്പോൾ രാജ്യത്തെ തന്നെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്നു കാണാം.

2028 ഓടെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാകുമെന്നും 2034  മുതൽ വരുമാനം ലഭിച്ചു തുടങ്ങുമെന്നും മന്ത്രി കൂട്ടിചേർത്തു.

സാൻ ഫെർണാണ്ടോ, എം എസ് സി തുർക്കി തുടങ്ങിയ കൂറ്റൻ കപ്പലുകൾക്ക്  തുറമുഖത്ത് സുഗമമായി അടുക്കാൻ സാധിച്ചത്  വിഴിഞ്ഞം തുറമുഖത്തിന്റെ പ്രകൃതിദത്ത സൗകര്യങ്ങൾ വിളിച്ചോതുന്നതാണ്. അസംസ്‌കൃത വസ്തുക്കളുടെ അഭാവം, ഓഘി, പ്രളയം, കോവിഡ് -19 എന്നിങ്ങനെ ഒട്ടനവധി തടസ്സങ്ങളെ അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത് എന്നും 2034 ഓടെ തുറമുഖത്തെ പൂർണ്ണ അർത്ഥത്തിലും ലക്ഷ്യത്തിലും വ്യപ്തിയിലും എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കും, കണ്ടെയ്നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ , ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ള 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രജിങ്ങിലൂടെ കടൽ നികത്തി കണ്ടത്തുക. ഇതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതില്ല. 

8867 കോടി രൂപ ചിലവ് വന്ന ആദ്യ ഘട്ടത്തിൽ 5595 കോടി സംസ്ഥാന സർക്കാരും 2454 കോടി അദാനി കമ്പനിയും 818 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ആയും ആണ്  ചിലവഴിക്കുന്നത്.

അടുത്ത ഘട്ടത്തിനാവശ്യമായ 9500 കോടി രൂപ പൂർണമായും അദാനി പോർട്‌സ് വഹിക്കും. വി.ജി.എഫ് 817.80 കോടി രൂപ നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി കേന്ദ്രത്തിന് തിരിച്ച് അടക്കണം. തുറമുഖം സജ്ജമാവുമ്പോൾ വരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രസർക്കാരിലേക്ക് പോവും.

കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽ നിന്നും 60 പൈസ കേന്ദ്രത്തിനും ഒന്ന് മുതൽ മൂന്ന് പൈസ വരെ സംസ്ഥാനത്തിനും എന്നിങ്ങനെയാണ് നിരക്ക്.  പ്രതിവർഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും.  കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്.

തുറമുഖം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രാദേശിക വാണിജ്യ ഇടപാടുകളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയുമെല്ലാം അധിക വരുമാനവും ഉണ്ടാവും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കി.മീ റെയിൽപ്പാതയുടെ നിർമാണം കൊങ്കൺ റെയിൽവേ കോർപ്പറേഷന് ചുമതലയാണ്. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഇതിൽ 9.02 കി.മീ ടണലിലൂടെയാണ്. 1482.92 കോടി രൂപ ചെലവിൽ 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കലും ഉൾപ്പെടുന്നു. DPR-ന് 2022-ൽ ദക്ഷിണ റെയിൽവേയുടെ അനുമതിയും പാരിസ്ഥിതിക അനുമതിയും ലഭിച്ചു. നിർമാണം 2028 ഡിസംബറിൽ പൂർത്തിയാകും. റെയിൽപ്പാത ചരക്കു നീക്കത്തിൽ കാര്യക്ഷമതയും ഇന്ത്യൻ റെയിൽവേക്ക് വരുമാനവും ഉറപ്പാക്കും. താൽക്കാലികമായി തിരുവനന്തപുരത്ത് കണ്ടെയ്‌നർ റെയിൽ ടെർമിനൽ (CRT) സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നു.

AVPPL-ന്റെ ചുമതലയിൽ 2 കി.മീ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. തലക്കോട് ജംഗ്ഷനിൽ NH 66-മായി ബന്ധിപ്പിക്കുന്ന ഡിസൈൻ NHAI അംഗീകരിച്ചെങ്കിലും, ചരക്കു നീക്കം കണക്കിലെടുത്ത് ക്ലോവർ ലീഫ് ഡിസൈൻ നിർദേശിച്ചു. ഇതിന് അധിക ഭൂമി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലിന്റെ ചെലവും സമയബന്ധിത നടപടികളും സംസ്ഥാന സർക്കാർ NHAI-യുമായി ചർച്ച ചെയ്യുന്നു. കാലതാമസം ഒഴിവാക്കാൻ താൽക്കാലിക സംവിധാനങ്ങൾ NHAI അംഗീകരിക്കുകയും  AVPPL നിർമാണം ആരംഭിക്കുമായും ചെയ്തിട്ടുണ്ട്.

ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കലിമ ചൊല്ലിയതിനാൽ ആയിരുന്നു എന്ന് അസമിലെ കോളേജ് അധ്യാപകൻ ദേവാശിഷ് ഭട്ടാചാര്യ വെളിപ്പെടുത്തുന്നു. ഇസ്ലാമിക പ്രാർത്ഥനകളെക്കുറിച്ചുള്ള തന്റെ അറിവ് തന്നെ ഭീകരരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അസം സർവകലാശാലയിലെ ബംഗാളി അധ്യാപകനായ 58 വയസ്സുകാരനായ പ്രൊഫസർ ദേവാശിഷ് ഭട്ടാചാര്യ, ഭാര്യ മധുമിതയും മകൻ ദ്രോഹദീപുമായ് കാശ്മീരിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സമയത്താണ് ആക്രമണം നടന്നത്. ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ വെടിയൊച്ച കേട്ടു. ആദ്യം ഇത് വന്യമൃഗങ്ങളെ പേടിപ്പിക്കാൻ വനവകുപ്പ് നടത്തിയ ബ്ലാങ്ക് ഷോട്ടാണെന്നു കരുതിയെങ്കിലും, പിന്നീട് ഭീകരർ വിനോദസഞ്ചാരികളെ വെടിവെച്ചുകൊല്ലുന്നത് നേരിട്ട് കണ്ടു.

ആശങ്കയോടെ കുടുംബം രക്ഷപെടാൻ ഓടി അടുത്ത മരത്തിനടിയിൽ ഒളിച്ചിരിക്കുന്നു. അതിനിടെ ഒരു തോക്കധാരിയെത്തി സമീപവാസികളിൽ ഒരാളെ വെടിവെച്ചു. തുടർന്ന് കലിമ ചൊല്ലാൻ ഭീകരർ ആവശ്യപ്പെട്ടപ്പോൾ, സമീപവാസികൾ ചൊല്ലിയതും പിന്നീട് ദേവാശിഷ് ഭട്ടാചാര്യയും ഇസ്ലാമിക പ്രാർത്ഥന ഒച്ചകുറച്ച് ചൊല്ലിയതും ഇയാളെ രക്ഷിക്കുകയായിരുന്നു. ഭീകരർ അദ്ദേഹത്തെ വെടിവെയ്ക്കാതെ വിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാര്യ മധുമിത ഭട്ടാചാര്യ അതിവേഗം തന്റെ മതപരമായ തിരിച്ചറിവ് മറച്ചു. ഹിന്ദുമതത്തിന്റെ ചിഹ്നങ്ങളായ വളകളും സിന്ദൂരവും നീക്കം ചെയ്താണ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത്.

ഭീകരർ സ്ഥലമൊഴിയുകയും, പിന്നീട് ഇവർ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് കടക്കുകയും ചെയ്തു. വേലികൾ ചാടിക്കടന്ന് കുതിരപ്പാതയിലൂടെ 2.5 കിലോമീറ്റർ നടന്ന്, നാട്ടുകാരുടെയും ഗൈഡിന്റെയും സഹായത്തോടെ ശ്രീനഗറിലെ ഹോട്ടലിൽ എത്തുകയായിരുന്നു.

ഈ ആക്രമണം രാജ്യത്ത് മതസമരങ്ങൾക്കായി ഒരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദൃക്സാക്ഷികൾ പറയുന്ന വിവരങ്ങൾ തെളിയിക്കുന്നു. കൊല്ലപ്പെട്ട കാൺപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ സഹോദരി ഷാംഭവി, കലിമ ചോദിച്ചപ്പോൾ തങ്ങൾ ആദ്യം തമാശയായി കാണുകയായിരുന്നു എന്നും പിന്നീട് ഭീകരർ വീണ്ടും ചോദ്യം ആവർത്തിച്ച് വെടിവെച്ചതായും പറയുന്നു.

ഗുജറാത്തിലെ ശൈലേഷ് കൽത്തിയും ഭാര്യയുമായിരുന്നു പഹൽഗാമിൽ. അവിടെയും ഭീകരർ ആളുകളെ മതം നോക്കി തിരിച്ചു നിർത്തിയെന്നും കലിമ ചൊല്ലാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം ഭാര്യ ശീതൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊല്ലാത്തവർ വെടിവെച്ച് കൊല്ലപ്പെട്ടു.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് അദ്ദേഹം ദില്ലിയിലെത്തിയത്. പഹൽഗാമിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ആദ്യ യോഗം ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിലാണ് നടന്നത്. സുരക്ഷാസംബന്ധിയായ മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് പിന്തുണ അറിയിച്ചു. ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ആദരാഞ്ജലിയോടെ ഇന്ത്യ സൗദി ഉച്ചകോടി ആരംഭിച്ചു. സൗദി കിരീടാവകാശിയും അനുശോചനമറിയിച്ചു. എല്ലാ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇതിൽ 27 പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. പത്തിലധികം പേർക്ക് പരിക്കുകളുണ്ട്, ഇവർ ചികിത്സയിലാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ഇന്ന് നടക്കും. കൂടാതെ ഒരു നേപ്പാൾ സ്വദേശി, യു.എ.ഇ പൗരത്വമുള്ള ഇന്ത്യൻ വംശജനുമാണ് കൊല്ലപ്പെട്ടതിൽ ഉൾപ്പെടുന്നത്.

പോസ്റ്റ്മോർട്ടം നടപടികൾ ശ്രീനഗറിൽ തന്നെ നടക്കും. മൃതദേഹങ്ങൾ വിട്ടുനൽകുന്നത് രണ്ട് ദിവസം വരെ നീണ്ടേക്കാമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നിന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡുമായി (നാഷണൽ ഹെറാൾഡ്) ബന്ധപ്പെട്ട് 661 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ഡൽഹി, മുംബൈ, ലഖ്‌നൗ എന്നീ നഗരങ്ങളിലുള്ള നാഷണൽ ഹെറാൾഡിന്റെ സ്ഥാവര സ്വത്തകളുമായി ബന്ധപ്പെട്ട്, ഈ മാസം 11ന് പ്രോപ്പർട്ടി രജിസ്ട്രാർമാർക്ക് നോട്ടീസ് അയച്ചതായി ഇഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎയുടെ സെക്ഷൻ 8, റൂൾ 5(1) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിൽ താമസിക്കുന്ന ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടീസ് നൽകിയതോടൊപ്പം, ഭാവിയിൽ അടയ്ക്കേണ്ട വാടക തുക നേരിട്ട് ഇഡിയിൽ നിക്ഷേപിക്കാനും നിർദ്ദേശമുണ്ട്.

2014ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതിയിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് ഇഡി 2021ൽ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ, യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനിയുടെ മുഖേന 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയുടെ സ്വത്തുക്കൾ അനധികൃതമായി സ്വന്തമാക്കിയതായാണ് പരാതി.

ഇഡി നടത്തിയ അന്വേഷണത്തിൽ, യംഗ് ഇന്ത്യൻ വെറും 50 ലക്ഷം രൂപയ്ക്ക് എജെഎലിന്റെ വിറ്റു വിലയിൽ വളരെയധികം ഉയർന്ന സ്വത്തുക്കൾ ഏറ്റെടുത്തതായും, അതിന്റെ ആസ്തി മൂല്യം പ്രമേയപരമായി കുറച്ചുകാണിച്ചതായും കണ്ടെത്തിയതായി അറിയിച്ചു.

ദില്ലി: റിസർവ് ബാങ്ക് തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയ അവലോകനത്തിൽ പോലെ ഈ തവണയും 0.25 ശതമാനമാണ് കുറവ്. പുതിയ നിരക്കിനുസാരമായി റിപ്പോ നിരക്ക് 6 ശതമാനമായി കുറയുന്നു.

ഇതിലൂടെ വായ്പകളും ഇഎംഐകളും കുറയാനുള്ള പ്രതീക്ഷയിലാണ് പൊതുജനം. ഇതുവരെ 6.25% ആയിരുന്ന റിപ്പോ നിരക്ക് ഫെബ്രുവരി 2025ലെ ധനനയ അവലോകനത്തിലാണ് അവസാനമായി കുറഞ്ഞത്. ഈ ഘട്ടത്തിൽ വീണ്ടും കുറവുണ്ടാക്കിയത് വായ്പക്കാർക്ക് ആശ്വാസം നൽകുമെന്ന് കരുതുന്നു.

ദില്ലി: പാചകവാതക വിലയിൽ ഉണ്ടായ വർധനവിനെതിരായ സംയുക്ത പ്രതിഷേധം ആലോചിക്കാൻ പ്രതിപക്ഷ കക്ഷികൾ ചർച്ച നടത്തുന്നു. പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷം തന്നെ വില വർധിപ്പിച്ചതായി ആംആദ്മി പാർട്ടി കുറ്റപ്പെടുത്തി. അടുത്ത 15 ദിവസത്തിനകം വീണ്ടും വില വർധിപ്പിക്കപ്പെടാൻ സാധ്യതയുള്ളതായും സൂചനകളുണ്ട്. ചില സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ നികുതി കൂട്ടാനുള്ള നീക്കത്തിലുമാണ്.

നാളുകൾക്കുശേഷമാണ് ഗാർഹിക ഉപയോഗത്തിനുള്ള എൽപിജിയുടെ വില ഉയർന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് ഇനി 500 രൂപക്ക് പകരം 550 രൂപ നൽകേണ്ടി വരും. പദ്ധതിക്ക് പുറത്ത് ഉള്ളവർക്ക് വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു.

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പൂരി ദില്ലിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പ്രതിമാസം രണ്ട് പ്രാവശ്യം വില പുതുക്കാനാണ് തീരുമാനം. ആഗോള വിപണിയിലെ വാതക വില വർധനയാണ് വിലകൂട്ടലിന് കാരണം എന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ഏപ്രിലുമായുള്ള താരതമ്യത്തിൽ ഇറക്കുമതി ചെലവ് 14 ശതമാനം വർദ്ധിച്ചതായി സർക്കാർ പറയുന്നു. എണ്ണ കമ്പനികൾക്ക് ഉണ്ടായ നഷ്ടം കണക്കിലെടുത്താണ് 50 രൂപയുടെ വർധനവ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നു.

ദില്ലി: വഖഫ് നിയമഭേദഗതി ബിൽ പാസായതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക നടപടി എന്ന് വിശേഷിപ്പിച്ചു. പുതിയ നിയമം സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവക്ക് ശക്തി നൽകുകയും, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുകയും ചെയ്യും. ചർച്ചകളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, സോഷ്യൽ മീഡിയ വഴി സന്ദേശം നൽകിയ മോദി, പതിറ്റാണ്ടുകളായി വഖഫ് സംവിധാനത്തിൽ ഉണ്ടാവുന്ന ഉത്തരവാദിത്വവും സുതാര്യതയുടെയും അഭാവം പരിഹരിക്കുമെന്നാണ് വിശ്വാസമെന്ന് മോദി

ന്യൂദില്ലി: ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഓഫീസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഐഎഫ്എസിൽ പ്രവേശിക്കുന്നതിന് മുമ്പ് വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തിച്ചിരുന്ന നിധി, ഇപ്പോൾ ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ്. പുതിയ പദവിയിൽ ലെവൽ 12 അടിസ്ഥാന വേതനം ലഭിക്കും.

2013ലെ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് നേടിയ നിധി 2014-ൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിക്ക് സമീപമുള്ള മഹമൂർഗഞ്ചാണ് നിധി തിവാരിയുടെ സ്വദേശം.

2022-ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി ചുമതലേറ്റ ഇവർ, 2023 ജനുവരിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി ഉയർന്നു. അതിനുമുമ്പ് വിദേശകാര്യ മന്ത്രാലയത്തിൽ അന്തർദേശീയ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിധി, അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിനെ കർശനമായി എതിർക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശങ്ങൾ പൂർണമായും അവഗണിച്ചാണ് ഈ ബിൽ മുന്നോട്ട് കൊണ്ടുവന്നതെന്ന് പ്രമോദ് തിവാരി എംപി അഭിപ്രായപ്പെട്ടു. സംയുക്ത പാർലമെന്ററി സമിതി ഏകപക്ഷീയമായ രീതിയിലായിരുന്നു പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ബില്ലിനെതിരെ സമാജ് വാദി പാർട്ടിയും രംഗത്തെത്തി. മതസൗഹാർദ്ദം തകർക്കാനാണ് ഈ ബില്ലിൻ്റെ ഉദ്ദേശ്യമെന്നു സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് ആരോപിച്ചു. 1000 പേജുള്ള ബിൽ അംഗങ്ങൾക്കും വേണ്ടത്ര പഠിക്കാനുള്ള അവസരം പോലും നൽകിയില്ലെന്നും, അതിനാൽ തന്നെ ജെപിസി നടപടികൾ നീതിയുക്തമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.