Kerala (Page 3)

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞത്ത് നടന്ന വിപുലമായ ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതി ഔപചാരികമായി ഉദ്‌ഘാടനം ചെയ്തത്.പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്

ഇനി മുതൽ രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെടുമെന്നും വിദേശത്തേക്കുള്ള സാമ്പത്തികച്ചെലവ് കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം കേരളത്തിനും ഇന്ത്യയ്ക്കുമുള്ള വലിയ സാമ്പത്തിക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതം എന്ന ദൗത്യത്തിൽ തുറമുഖ നഗരങ്ങൾക്ക് വലിയ പങ്ക് ഉണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരുമായി ചേർന്ന് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയതിന്റെ ഭാഗമായാണ്പദ്ധതിയുടെ ഭാവി സാധ്യതകൾ പലർക്കും ആശങ്കയുണ്ടാക്കുമെന്നും, താൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചുവെന്നും, ഗൗതം അദാനി ഇത്ര വലിയ പദ്ധതി കേരളത്തിൽ നടപ്പാക്കിയതിൽ ഗുജറാത്തുകാർ പോലും നിരാശപ്പെടുമെന്ന് അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാനമന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം. വിൻസെന്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പദ്ധതിസ്ഥലത്തെത്തിയ ശേഷം പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്, വേദിയിലുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളെ കണ്ടു അഭിവാദ്യം ചെയ്തു. ബിജെപി പ്രവർത്തകർ അദ്ദേഹം വേദിയിലെത്തിയപ്പോൾ ആവേശത്തോടെ സ്വീകരിച്ചു. പിന്നീട് ഗൗതം അദാനി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

പരിപാടിയുടെ തുടക്കത്തിൽ സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി, വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷ സർക്കാർ സഫലമാക്കിയ ദൗത്യമായി വിശേഷിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സാന്നിധ്യത്തിൽ വെച്ച് സംസാരിക്കുമ്പോൾ, കേന്ദ്രം വിഴിഞ്ഞത്തിന് നൽകിയത് വായ്പയോടു കൂടിയ സഹായം മാത്രമാണെന്നും, പദ്ധതിയുടെ പ്രധാന സംഭാവന സംസ്ഥാന സർക്കാരിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന  ഒരവിസ്മരണീയ  നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന് നടക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങുമായി ബന്ധപെട്ടു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന്   രാവിലെ 11 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖം കമ്മീഷൻ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്-പോർട്സ്  വകുപ്പ് മന്ത്രി  സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, സംസ്ഥാന  മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ  പ്രകാശ്, എ എ റഹീം, എം.എൽ.എ എം വിൻസെന്റ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.     

2024 ജൂലൈയിൽ വിഴിഞ്ഞത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. ഡിസംബർ 3 ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. 285 കപ്പലുകൾ ഇതുവരെയായി വിഴിഞ്ഞത്ത് എത്തി. ഇതുവരെ 5.93 ലക്ഷം TEU കൈകാര്യം ചെയ്യാൻ സാധിച്ചു. ഫെബ്രുവരി മാസത്തിലും മാർച്ച് മാസത്തലും വന്ന കപ്പലുകളും കണ്ടൈയിനറുകളും കണക്കിലെടുക്കുമ്പോൾ രാജ്യത്തെ തന്നെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്നു കാണാം.

2028 ഓടെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാകുമെന്നും 2034  മുതൽ വരുമാനം ലഭിച്ചു തുടങ്ങുമെന്നും മന്ത്രി കൂട്ടിചേർത്തു.

സാൻ ഫെർണാണ്ടോ, എം എസ് സി തുർക്കി തുടങ്ങിയ കൂറ്റൻ കപ്പലുകൾക്ക്  തുറമുഖത്ത് സുഗമമായി അടുക്കാൻ സാധിച്ചത്  വിഴിഞ്ഞം തുറമുഖത്തിന്റെ പ്രകൃതിദത്ത സൗകര്യങ്ങൾ വിളിച്ചോതുന്നതാണ്. അസംസ്‌കൃത വസ്തുക്കളുടെ അഭാവം, ഓഘി, പ്രളയം, കോവിഡ് -19 എന്നിങ്ങനെ ഒട്ടനവധി തടസ്സങ്ങളെ അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത് എന്നും 2034 ഓടെ തുറമുഖത്തെ പൂർണ്ണ അർത്ഥത്തിലും ലക്ഷ്യത്തിലും വ്യപ്തിയിലും എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കും, കണ്ടെയ്നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ , ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ള 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രജിങ്ങിലൂടെ കടൽ നികത്തി കണ്ടത്തുക. ഇതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതില്ല. 

8867 കോടി രൂപ ചിലവ് വന്ന ആദ്യ ഘട്ടത്തിൽ 5595 കോടി സംസ്ഥാന സർക്കാരും 2454 കോടി അദാനി കമ്പനിയും 818 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ആയും ആണ്  ചിലവഴിക്കുന്നത്.

അടുത്ത ഘട്ടത്തിനാവശ്യമായ 9500 കോടി രൂപ പൂർണമായും അദാനി പോർട്‌സ് വഹിക്കും. വി.ജി.എഫ് 817.80 കോടി രൂപ നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി കേന്ദ്രത്തിന് തിരിച്ച് അടക്കണം. തുറമുഖം സജ്ജമാവുമ്പോൾ വരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രസർക്കാരിലേക്ക് പോവും.

കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽ നിന്നും 60 പൈസ കേന്ദ്രത്തിനും ഒന്ന് മുതൽ മൂന്ന് പൈസ വരെ സംസ്ഥാനത്തിനും എന്നിങ്ങനെയാണ് നിരക്ക്.  പ്രതിവർഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും.  കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്.

തുറമുഖം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രാദേശിക വാണിജ്യ ഇടപാടുകളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയുമെല്ലാം അധിക വരുമാനവും ഉണ്ടാവും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കി.മീ റെയിൽപ്പാതയുടെ നിർമാണം കൊങ്കൺ റെയിൽവേ കോർപ്പറേഷന് ചുമതലയാണ്. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഇതിൽ 9.02 കി.മീ ടണലിലൂടെയാണ്. 1482.92 കോടി രൂപ ചെലവിൽ 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കലും ഉൾപ്പെടുന്നു. DPR-ന് 2022-ൽ ദക്ഷിണ റെയിൽവേയുടെ അനുമതിയും പാരിസ്ഥിതിക അനുമതിയും ലഭിച്ചു. നിർമാണം 2028 ഡിസംബറിൽ പൂർത്തിയാകും. റെയിൽപ്പാത ചരക്കു നീക്കത്തിൽ കാര്യക്ഷമതയും ഇന്ത്യൻ റെയിൽവേക്ക് വരുമാനവും ഉറപ്പാക്കും. താൽക്കാലികമായി തിരുവനന്തപുരത്ത് കണ്ടെയ്‌നർ റെയിൽ ടെർമിനൽ (CRT) സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നു.

AVPPL-ന്റെ ചുമതലയിൽ 2 കി.മീ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. തലക്കോട് ജംഗ്ഷനിൽ NH 66-മായി ബന്ധിപ്പിക്കുന്ന ഡിസൈൻ NHAI അംഗീകരിച്ചെങ്കിലും, ചരക്കു നീക്കം കണക്കിലെടുത്ത് ക്ലോവർ ലീഫ് ഡിസൈൻ നിർദേശിച്ചു. ഇതിന് അധിക ഭൂമി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലിന്റെ ചെലവും സമയബന്ധിത നടപടികളും സംസ്ഥാന സർക്കാർ NHAI-യുമായി ചർച്ച ചെയ്യുന്നു. കാലതാമസം ഒഴിവാക്കാൻ താൽക്കാലിക സംവിധാനങ്ങൾ NHAI അംഗീകരിക്കുകയും  AVPPL നിർമാണം ആരംഭിക്കുമായും ചെയ്തിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും സർക്കാരിന്റെയും ജനങ്ങളുടെ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു.

നിര്ദ്ദയമായ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നതിനിടെ, മകൾ ആരതി കാണിച്ച ധൈര്യം ഈ നാടിന്റെ അഭിമാനമായി മാറിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആരതിയുടെ ധൈര്യവും കരുത്തും അവൾ പ്രകടിപ്പിച്ച മാനവികതയും നമ്മുടെ സമൂഹം അതിപ്രധാനമാക്കുന്ന മൂല്യങ്ങളാണ്. ഇനി വരാനിരിക്കുന്ന ജീവിതത്തിൽ കൂടുതൽ ശക്തിയോടെ മുന്നേറാൻ അവർക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ പ്രവർത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുൻപ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞു. 1,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്ന കമ്പനികളുടെ ഗണത്തിലേക്ക് കടന്ന കെൽട്രോൺ അനന്തമായ വികസന സാധ്യതകളുള്ള കെ എം എം എൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മികച്ച മാതൃകകളാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് സ്ഥാപനത്തിനുള്ളിൽ നിന്നും തന്നെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഉൽപ്പന്നങ്ങൾ ഫലപ്രദമായി മാർക്കറ്റ് ചെയ്യാനാകണം. സുതാര്യവും സംശുദ്ധവുമായ നടപടികൾ സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉറപ്പാക്കണം. റിക്രൂട്ട്‌മെന്റ് നടപടികൾ സമയബന്ധിതമായും നടപ്പിലാക്കണം. സ്ഥാപന മേധാവികൾ ആഭ്യന്തരമായ വിഷയങ്ങൾ കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും പ്രവർത്തനങ്ങളിൽ പ്രൊഫഷണലിസം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശില്പശാലയുടെ ഭാഗമായി സർക്കാരിന് സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുഭരണ, വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, ബ്യുറോ ഓഫ് പബ്ലിക് എന്റെർപ്രൈസസ് ഡയറക്ടർ മനോജ് എൻ കെ, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ ചെയർമാൻ അജിത് കുമാർ കെ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖല കമ്പനികളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും ഭരണതലത്തിൽ ആവശ്യമായ ആശയങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിലെ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നയപരമായ മാറ്റങ്ങളും നിർദ്ദേശങ്ങളും അടങ്ങുന്ന കരട് രേഖ സർക്കാരിന് സമർപ്പിക്കും

കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് നാടിന്റെ വിട. ഇടപ്പള്ളി പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി.

സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ 9.30 വരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനബാഹുല്യം മൂലം 10.30-ഓടെയായിരുന്നു അവസാനിച്ചത്. അപ്പോഴും അനവധി പേർ അന്തിമോപചാരം അർപ്പിക്കാൻ ബാക്കിയുണ്ടായിരുന്നു. തുടർന്ന് അന്ത്യ കർമങ്ങൾക്കായി ഇടപ്പള്ളി മങ്ങാട്ടു റോഡിലെ വസതിയിലേക്കു കൊണ്ടുപോയി. അവസാനമായി അദ്ദേഹത്തെ കാണാൻ ധാരാളം പേരാണ് ഇവിടെയും ഒഴുകിയെത്തിയത്. പിന്നീട് ഇടപ്പള്ളി പൊതു ശ്മശാനത്തിലേക്കുള്ള യാത്രയിലും നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ പാതവശങ്ങളിൽ കൂടിയിരുന്നു.

 ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ പി.വി ശ്രീനിജിൻ, അനൂപ് ജേക്കബ്, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ. ബാബു, അൻവർ സാദത്ത്, കെ.ജെ മാക്സി, കൊച്ചി മേയർ എം. അനിൽകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, യുവജന കമ്മീഷൻ മുൻ ഉപാധ്യക്ഷൻ എസ്. സതീഷ്, മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, നടന്മാരായ ജയസൂര്യ, ഷഹീൻ സിദ്ധീക് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഇരുന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഇരുന്നൂറ്റിയഞ്ച് ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത്. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കായികവിദ്യാഭ്യാസത്തിന് ഊന്നൽ

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്.

തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.  മെയ് മാസം പത്താം തീയതിയോടു കൂടി മൂന്ന് കോടി എൺപത് ലക്ഷം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.

സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും. പരിശീലനത്തിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെഗാ സൂംബാ ഡിസ്‌പ്ലെ

തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സൂംബാ സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് പരിപാടി. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമവാസനയും തടയുന്നതിനായി സമഗ്രമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  വരുന്ന അധ്യയന വർഷം വിദ്യാർത്ഥികൾക്കായി വിപുലമായ രീതിയിൽ കായിക പ്രവർത്തനങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഫുട്‌ബോൾ ക്യാമ്പ്

സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ പരിശീലന ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 21 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ 10 വിദ്യാലയങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. ൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കും. കൊമ്പൻസ് സ്പോർട്‌സ് ഫൗണ്ടേഷനുമായി ചേർന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ ആരംഭിച്ച മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എല്ലാ വിദ്യാലയങ്ങളിലും പഠന പിന്തുണ പരിപാടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പഠന പിന്തുണയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷകൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കുരുന്നെഴുത്തുകൾ‘ പ്രസിദ്ധീകരിക്കുന്നു 

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ ആക്കിയതിന്റെ പ്രകാശനം ഏപ്രിൽ 23 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തിൽ ഉണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്. കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഖാദർ കമ്മിറ്റി നിർദ്ദേശിച്ച പരിഷ്‌കരണനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച് സ്‌പെഷ്യൽ റൂൾസ് തയ്യാറാക്കി. സ്‌പെഷ്യൽ റൂൾസ് പ്രകാരം ഒരു തസ്തിക പോലും നഷ്ടപ്പെടില്ല, മറിച്ച് കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും സ്ഥാനക്കയറ്റ സാധ്യതകൾ വർദ്ധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതിലൂടെ യുവജനങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് ജോലി തേടി പോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ചെറുപുഴ സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി സംവിധാനമാണ് കേരളത്തിലേത്. ട്രഷറികളുടെ നവീകരണത്തിന്റെ ഭാഗമായി ഇടപാടുകാരുടെ അഭിപ്രായങ്ങളുംകൂടി പരിഗണിച്ചാണ് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി ചെറുപുഴ പഞ്ചായത്ത് ഓഫീസിനു സമീപം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയ സ്ഥലത്താണ് പുതിയ ട്രഷറി കെട്ടിടം നിര്‍മിക്കുക. 1,66,10,202 രൂപയാണ് അടങ്കല്‍ തുക. എച്ച് എല്‍ എല്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാനാണ് സാധ്യതയെന്ന് പ്രവചിക്കുന്നു.

അതേസമയം, അടുത്ത അഞ്ച് ദിവസത്തിനുള്ള കാലാവസ്ഥാ പ്രവചനത്തിൽ നിലവിൽ സംസ്ഥാനത്ത് മഴ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പു പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം:
കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Search

വിഷു – ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു – ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. വിവിധ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ ഉൽപ്പന്നങ്ങളും വിപണനത്തിനുണ്ട്. ഉത്സവകാലത്ത് സർക്കാർ നടത്തുന്ന വിപണി ഇടപെടലിലൂടെ വില നിലവാരം കൃത്യമായി നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാനും കഴിയുന്നതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടു വർഷങ്ങളിലേറെയായി 13 സാധനങ്ങൾ ഒരേ വിലയിൽ നൽകുന്ന സാഹചര്യം കൺസ്യൂമർഫെഡ് സ്വീകരിച്ചുവരുന്നു. സഹകരണ മേഖലയിൽ 400 ലധികം ഉൽപ്പന്നങ്ങൾ ഉൽപ്പാദനം ചെയ്യുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളം: നടന്‍ ഷൈന്‍ ടോം ചാക്കോയെ പ്രതിയായ കൊക്കയിന്‍ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗൗരവമായ വീഴ്ചകള്‍ ഉണ്ടെന്ന് വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന്കോടതി കണ്ടെത്തി. പിടിച്ചെടുത്ത കൊക്കെയിന്റെ ഘടകങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യവിവരം ലഭിച്ചെന്ന പൊലീസ് വാദം പട്രോളിംഗ് സംഘം തള്ളിപ്പറഞ്ഞതായും കോടതി പറഞ്ഞു.

പിടിച്ചെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. അതുപോലെ തന്നെ, പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലായിരുന്നില്ലാത്ത ഗസറ്റഡ് ഓഫീസറാണെന്നും, വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ കൊക്കയിന്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ പരിശോധന നടത്തിയിട്ടില്ലെന്നും നിര്‍ദേശമുണ്ട്.

ഫ്ളാറ്റ് തുറന്നതാരെന്നും, ആദ്യം അകത്തേക്ക് കടന്നതാരെന്നും ചോദിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പിടിച്ചെടുത്തത് കൊക്കയിന്‍ ഹൈഡ്രോക്ലോറൈഡ് ആണെങ്കിലും, ഫൊറന്‍സിക് പരിശോധനയില്‍ ക്ലോറൈഡ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശരിയായി തിരിച്ചറിയാനായില്ല. ഇത്തരം ഗുരുതരമായ അന്വേഷണ വീഴ്ചകളെ തുടര്‍ന്നാണ് 2024 ഫെബ്രുവരിയില്‍ കോടതി ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയത്.