Kerala (Page 29)

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണ്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളോടും സതീശൻ പ്രതികരിച്ചു. സമുദായ നേതാക്കൾക്ക് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിമർശനത്തിൽ കാര്യമുണ്ടോ എന്നു പരിശോധിക്കും. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എൻഎസ്എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എൻഎസ്എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശൻ അറിയിച്ചു.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പരാമർശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാർ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് ഉദ്യം രജിസ്‌ട്രേഷനെടുത്ത സംരംഭങ്ങളുടെ എണ്ണം 3.21 കോടിയായി. ഇതിൽ 3.12 കോടിയും സൂക്ഷ്മ സംരംഭങ്ങളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 7.31 ലക്ഷം ചെറുകിട സംരംഭങ്ങളും മറ്റുള്ളവ ഇടത്തരം സംരംഭങ്ങളുമാണ്. 5.45 കോടി സ്ത്രീകൾ ഉൾപ്പടെ 21 കോടി തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉദ്യം രജിസ്‌ട്രേഷൻ കേരളത്തിലും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തുള്ളത് 7.64 ലക്ഷം സംരംഭങ്ങളാണ് ഇതിൽ 7.44 ലക്ഷവും സൂക്ഷ്മ സംരംഭങ്ങളാണ്. 19,047 സംരംഭങ്ങൾ ചെറുകിട മേഖലയിൽ നിന്നാണ്. ബാക്കിയുള്ളവ ഇടത്തരം സംരംഭങ്ങളുമാണ്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. വ്യവസായ സംരംഭങ്ങൾക്ക് ഉത്തേജനമേകാനായി കേന്ദ്ര-സൂക്ഷ്മ ചെറുകിട-ഇടത്തരം മന്ത്രാലയമാണ് ഉദ്യം രജിസ്‌ട്രേഷൻ നടപ്പിലാക്കിയത്.

സംരംഭങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കണമെങ്കിൽ രജിസ്‌ട്രേഷൻ ആവശ്യമാണ്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്, അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി. ഡി സതീശൻ അധികാര മോഹിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കു വാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. എസ് എൻ ഡി പി -എൻ എസ് എസ് നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണെന്നും എൻ.എസ്.എസുമായി ചെന്നിത്തല അകന്നുനിൽക്കാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ ക്ഷണിച്ച എൻഎസ്എസ് നിലപാടിനെക്കുറിച്ച് പ്രതികരിക്കവേയാണ് വെള്ളാപ്പള്ളി രമേശിനെ പിന്തുണച്ചും വിഡി സതീശനെ വിമർശിച്ചും രംഗത്ത് വന്നത്. വെള്ളാപ്പള്ളി തന്നെക്കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞു തന്നേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. താൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അത് ഒരു പൊതു പ്രവർത്തകന് വേണ്ട കാര്യമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തട്ടിപ്പിന്റെ പുതിയൊരു രൂപത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്റെയും പിന്നാലെ പോകുന്നവരുടെ ശ്രദ്ധക്ക് ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്. ഇത്തവണ തട്ടിപ്പുകാർ 5 ഗ്രൂപ്പുകളിലും 20 കൂട്ടുകാർക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും അഭികാമ്യമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആലപ്പുഴ: എംപി എന്ന നിലയിൽ കിട്ടിയ വരുമാനവും പെൻഷനും ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യസഭാ എംപി ആയിരുന്നപ്പോഴും തൃശൂർ എംപി ആയിരുന്നപ്പോഴും പാർലമെന്റിൽ നിന്നും കിട്ടിയ വരുമാനവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ലെന്നും ഈ കാര്യം ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഈ തൊഴിലിന് വന്ന ആളല്ല. താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നത്, ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ തന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു പുസ്തകം എഴുതിയാൽ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ ബിജെപി ജില്ല ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളി യൂണിയനുകൾ, ജീവനക്കാരുടെ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ മാലിനിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. നമ്മൾ വ്യക്തി ശുചിത്വത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാനാണ്. അതേ പ്രാധാന്യം തന്നെ പൊതു ശുചിത്വത്തിന് കൂടി കൊടുക്കേണ്ടതുണ്ട്. അത് നമ്മുടെ നാടിന്റെയും ഭാവി തലമുറകളുടെയും നിലനിൽപ്പിന് പ്രധാനമാണ്. ശുചിത്വം ഉറപ്പുവരുത്തുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഏറെ പ്രാധാന്യത്തോടെ ഏറ്റെടുത്തു പൂർണ്ണതോതിൽ ജനകീയമാക്കേണ്ടതുണ്ട്.

ഗാന്ധി ജയന്തി ദിനമായ 2024 ഒക്ടോബർ 2 മുതൽ അന്തരാഷ്യ സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ലഭ്യമായ കണക്കനുസരിച്ചു രണ്ടു ലക്ഷത്തി നാൽപ്പതിനായിരത്തോളം പേർ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

2025 മാർച്ച് അവസാനം സമ്പൂർണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തണമെന്നുണ്ടെങ്കിൽ എല്ലാവരും നല്ലരീതിയിൽ സഹകരിച്ചു മുന്നേറേണ്ടതുണ്ട്. അതിന് റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും യുവാക്കളുടെയും വിദ്യാർദ്ധികളുടെയും വിദ്യാലയങ്ങളുടെയും സഹകരണവും പങ്കാളിതവും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ അതാത് അസോസിയേഷന്റെ പരിധിയിൽ വരുന്ന പൊതു ഇടങ്ങൾ അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ശുചീകരിക്കാൻ കഴിയും. സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതതിന് അവയുടെ ഉടമകളെ പ്രേരിപ്പിക്കാനും അസോസിയേഷനുകൾക്ക് കഴിയും. എല്ലാ വീടുകളിലും മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ ശാസ്ത്രീയമായി ഏർപ്പെടുത്തുന്നതിന് പ്രോത്സാഹനം നൽകാനും അസോസിയേഷനുകൾക്ക് കഴിയും.

തൊഴിലാളി സംഘടനകൾക്കും ജീവനക്കാരുടെ സംഘടനകൾക്കും അവരവരുടെ തൊഴിലിടങ്ങൾ മാലിന്യമുക്തമാകുന്നു എന്നുറപ്പുവരുത്താൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. ഇത്തരം പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നത് ഏറെ പ്രയോജനപ്രദമാകും. സ്‌കൂളുകളുടെയും കലാലയങ്ങളുടെയും കാര്യത്തിലാകട്ടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘടനകളുടെ മേൽനോട്ടത്തിലും എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്സ് & ഗൈഡ്സ് എന്നിവയുടെ ഒക്കെ സഹകരണത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകരും, പ്രിൻസിപ്പൽമാരും നേതൃത്വം നൽകണം. ഈ വിധത്തിലുള്ള സമഗ്രമായ ഇടപെടലാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫിസുകൾ, ടൗനുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, സ്‌കൂളുകൾ, കലാലയങ്ങൾ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.ഈ സമയക്രമം പാലിക്കണമെന്നുണ്ടെങ്കിൽ എല്ലാവരുടെയും കൂട്ടായ ഇടപെടൽ ഉണ്ടാവണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണമാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഫ്ലാറ്റുകൾ, ഹോസ്റ്റലുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ഹാളുകൾ മുതലാവയിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മാലിന്യസംസ്‌ക്കരണ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അവയുടെ നടത്തിപ്പിൽ അസോസിയേഷനുകൾക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും നല്ല നിലയിൽ പങ്കാളികളാകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ മുക്കും മൂലയും ശുചിയക്കുന്ന വിപുലമായ ക്യാമ്പയിൻ ആണ് ഡിസംബർ- ജനുവരി മാസങ്ങളിൽ നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനിൽ പങ്കാളികളാക്കണമെന്നാണ് ലക്ഷ്യമിടുന്നത്. അത് ഉറപ്പു വരുത്താൻ ഭവനസന്ദർശനം നടത്തി മുന്നൊരുക്കപ്രവർത്തനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും പിൻതുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ പൂർണ്ണതോതിൽ നടപ്പിലാക്കിയെങ്കിൽ മാത്രമേ സുസ്ഥിരമായ നവകേരളം എന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഇത് നമ്മുടെ ഭാവി തലമുറകളെ കൂടി ബാധിക്കുന്ന വിഷയമാണ്. അതിവേഗത്തിൽ നഗരവത്കരിക്കപെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടത് കേരളീയരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാരത്തെ വലിയ തോതിൽ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിനും ഉപകരിക്കും. അതിനാൽ ഇക്കാര്യത്തിൽ എല്ലാവരുടെയും പൂർണ്ണ പിൻതുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ 2.30ന് പത്തനംതിട്ട മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് (SPAARK: Students Programme Against Antimicrobial Resistance Kerala) പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങൾ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 21 മുതൽ ആരംഭിക്കുന്ന എൻ.എസ്.എസ്. ക്യാമ്പുകളിൽ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് പദ്ധതി പ്രമേയങ്ങൾ ഉൾക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തും.

അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ചും ഇവർ അവബോധ പ്രവർത്തനം നടത്തും. പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഉയർന്നുവരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധത്തെ ഫലപ്രദമായി ചെറുക്കുന്നതിന് സംസ്ഥാന സർക്കാരും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പും ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി പരിശോധനകൾ കർശനമാക്കുകയും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ‘അമൃത്’, ‘വെറ്റ്ബയോട്ടിക്’, ‘ഓപ്പറേഷൻ ഡബിൾ ചെക്ക്’ തുടങ്ങിയ പേരുകളിൽ റെയ്ഡുകൾ നടത്തുകയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമായാണ് ‘സൗഖ്യം സദാ’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിസംബർ 21 മുതൽ 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിൽ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് സപ്ലൈകോയാണ്.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടൽ വിപണിയിൽ നടത്തുന്നത്.

സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലിൽ സപ്ലൈകോയ്‌ക്കൊപ്പം കൺസ്യൂമർ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതിൽ ഉയരാതെ തടുത്തു നിർത്തുന്നത്.

കേരളത്തിൽ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടൽ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിർത്താൻ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഭക്ഷ്യോത്പാദന രംഗത്ത് നല്ല രീതിയിൽ മുന്നേറുന്ന ഒരു കാലഘട്ടമാണിത്. നെല്ലിന്റെ കാര്യത്തിൽ ഉത്പാദനക്ഷമത നല്ലതുപോലെ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നാളികേരത്തിന്റെയും ഉത്പാദനക്ഷമത വർധിക്കുകയാണ്. കാർഷികോൽപ്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നടപടികളും സ്വീകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്രിസ്മസ് പ്രമാണിച്ച് നിലവിലുള്ള സബ്‌സിഡി ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിന് പുറമേ മറ്റുൽപ്പന്നങ്ങൾക്ക് പലവിധത്തിലുള്ള ഓഫറുകളും വിലക്കുറവും നൽകി ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴയുന്ന തരത്തിലാണ് ഇത്തവണ ക്രിസ്മസ് ഫെയർ സംഘടിപ്പിക്കുന്നതെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കേരളത്തിൽ ഒട്ടാകെ ജില്ലാ ആസ്ഥാനങ്ങളിൽ ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റുകളിൽ എല്ലാ ഉത്പന്നങ്ങളും എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ ആറ് ലക്ഷത്തോളമുള്ള എ.എ.വൈ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പഞ്ചസാര സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. പുതുവർഷം പ്രമാണിച്ച് 45 രൂപയിലധികംവരുന്ന ഒരു കിലോ പഞ്ചസാര കാർഡുടമകൾക്ക് ഇരുപത്തിയേഴ് രൂപയ്ക്ക് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഡിസംബർ 30 വരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്മസ് ഫെയർ നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 4 മണി വരെ ഫ്‌ലാഷ് സെയിൽ സംഘടിപ്പിക്കും. സബ്‌സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന വിലക്കുറവിനു പുറമേ അധിക വിലക്കുറവ് ഈ സമയത്ത് ലഭിക്കും.

ആന്റണി രാജു എം.എൽ.എ, സപ്ലൈക്കോ ചെയർമാൻ & മാനേജിങ് ഡയറക്ടർ പി ബി നൂഹ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വെൽനെസിനായും ചികിത്സയ്ക്കായും ആഗോളതലത്തിൽ നിന്നും ധാരാളം പേർ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കുമ്പോൾ അതിൽ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വർമ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വർഷം പ്രവർത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേർന്ന് ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സ സമ്പ്രദായങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തിൽ പ്രചാരത്തിൽ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട്‌പോക്കും ആവശ്യമാണ്. വർത്തമാന കാലഘട്ടത്തിൽ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അടിസ്ഥാനസൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നൽകുകയും ചെയ്തു.

സിദ്ധ പരമാവധി ജനകീയമാക്കുന്ന കർമ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, 6 ഡിസ്പെൻസറികൾ, നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ 28 സ്ഥാപനങ്ങൾ, നാഷണൽ ആയുഷ് മിഷന്റെ കീഴിൽ 3 ട്രൈബൽ യൂണിറ്റുകൾ, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളിൽ 10 അറ്റാച്ച്ഡ് യൂണിറ്റുകൾ, 3 ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റുകൾ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.

സ്ത്രീകളും പെൺകുട്ടികളും അഭിമുഖീകരിക്കുന്ന വിളർച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങൾ എന്നിവ അകറ്റി ആരോഗ്യ പൂർണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ‘മഗളിർ ജ്യോതി’ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി 3 സിദ്ധ വർമ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്നു.

നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. പ്രിയ കെ.എസ്., ഹോമിയോപ്പതി വകുപ്പ് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ബീന എം.പി., ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പിസിഒ ഡോ. ടി.കെ. വിജയൻ, ഭാരതീയ ചികിത്സ വകുപ്പ് ജോ. ഡയറക്ടർ ഡോ. പി.ആർ. സലജ കുമാരി, സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രം, പൂജപ്പുര റിസർച്ച് ഓഫീസർ (സിദ്ധ) & ഇൻ ചാർജ് ഡോ. നടരാജൻ എസ് , തിരുവനന്തപുരം ഐഎസ്എം ഡിഎംഒ ഇൻ ചാർജ് ഡോ. അജിത അതിയേടത്ത്, നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം ഡിപിഎം ഡോ. ആശ വിജയൻ, ദേശീയ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻ. ആർ, ഡോ. സജി പി.ആർ. എന്നിവർ പങ്കെടുത്തു.

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവുണ്ടായെന്നാരോപിച്ച് പ്രതിഷേധം. പട്ടികയിൽ നിന്നും നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പുണ്ടെന്നുമാണ് പ്രധാന ആരോപണം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം 388 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്നാണ് ഉയരുന്ന പരാതി. പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. മാനന്തവാടി സബ് കളക്ടർക്കായിരുന്നു. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ കടന്നുകൂടിയെന്നാണ് ആക്ഷേപം. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.