Kerala (Page 13)

തിരുവനന്തപുരം: കോട്ടയത്തെ നഴ്സിങ് കോളേജിലെ റാഗിംഗ് അതിരുകടന്ന ക്രൂരതയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. “റാഗിംഗിന്റെ ആദ്യ സെക്കൻഡുകൾ കണ്ടപ്പോൾ തന്നെ അതിന്റെ ക്രൂരത മനസ്സിലാക്കാമായിരുന്നു. മുഴുവൻ വീഡിയോ കാണാൻ പോലും കഴിയില്ല. സസ്പെൻഷനിൽ മാത്രം ഒതുങ്ങാൻ കഴിയാത്ത വിഷയമാണിത്. പ്രതികളെ കോളേജിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികൾ ആലോചിച്ചുവരികയാണ്,” മന്ത്രി വ്യക്തമാക്കി.

സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു . “സിസിടിവി ക്യാമറകൾ കോളേജ് കോറിഡോറിലുണ്ടെങ്കിലും, ഭരണകൂടത്തിന് സംഭവങ്ങളെക്കുറിച്ച് എന്തുകൊണ്ട് അറിയാൻ കഴിഞ്ഞില്ല? സീനിയർ വിദ്യാർത്ഥികൾ ജൂനിയർമാരുടെ മുറിയിൽ നിരന്തരം പ്രവേശിച്ചതെന്തിന്? മൂന്നുമാസമായി പീഡനം തുടരുന്നുണ്ടായിരുന്നെന്നും ഇതിൽ വിദ്യാർത്ഥി അടിയന്തരമായി നീതി തേടണമെന്നും,” മന്ത്രി അഭിപ്രായപ്പെട്ടു.

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തെ തുടർന്ന് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി ഇടപെടലുമായി മുന്നോട്ടുവരികയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാവാന്‍ നിർദ്ദേശം നൽകി . വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണം.ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ കോടതി നിർദേശം നൽകി

ആനയെ നിയന്ത്രിക്കുന്നതിനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുമായി അധികൃതർക്ക് നിർദേശങ്ങൾ നൽകുമെന്ന് കോടതി വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം: വയനാട്ടിൽ പുനരധിവാസ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു. ടൗൺഷിപ്പ് ഉൾപ്പെടെ 16 പദ്ധതികൾക്കാണ് ഈ വായ്പ അനുവദിച്ചിരിക്കുന്നത്. 50 വർഷത്തിനകം തിരിച്ചടയ്ക്കാനാകുന്ന പലിശരഹിത വായ്പയാണിതെന്ന് കേന്ദ്ര ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ടൗൺഷിപ്പുകൾ വികസിപ്പിക്കാനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ പൊതുമേഖലാ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ എന്നിവയുടെ നവീകരണത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാർച്ച് 31നകം ഈ തുക ഉപയോഗിക്കണമെന്ന കേന്ദ്ര നിർദേശം വന്നിട്ടുണ്ട്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ അനുവദിച്ച തുക പ്രായോഗികമായി ചെലവഴിക്കാൻ ബുദ്ധിമുട്ടാണെന്നതായിരുന്നു ധനവകുപ്പിന്റെ പ്രതികരണം.

തിരുവനന്തപുരം: കൊച്ചിക്ക് ശേഷം തിരുവനന്തപുരത്തും മെട്രോ പദ്ധതി യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാർ ഈ മാസാവസാനം തന്നെ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് സൂചന. അലൈൻമെൻ്റ് സംബന്ധിച്ച് ധനവകുപ്പ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അലൈൻമെൻ്റ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച ശേഷം അന്തിമ അംഗീകാരം ലഭിക്കുമെന്ന് കരുതുന്നു. അംഗീകാരം നേടിയാൽ അതും മന്ത്രിസഭയുടെ പരിഗണനയ്ക്കായി എത്തും. ഈ മാസാവസാനത്തോടെ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025-26 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ വിശദമായ അവതരണം ഉടൻ നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. അലൈൻമെൻ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും തുടക്കം കഴക്കൂട്ടത്തുനിന്നാകുമെന്ന് സൂചനയുണ്ട്.

അർഹതപ്പെട്ടവർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർ പ്രക്രിയയായി നടപ്പിലാക്കുകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. അൻപതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണം വഴുതക്കാട് ഗവണ്മെന്റ് വുമൺസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹരുടെ കൈവശമുള്ള മുൻഗണനാ കാർഡുകൾ അർഹരായവർക്ക് നൽകുന്നതിനുള്ള നടപടി സർക്കാരിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ നിന്നും പുറത്തായതും ഉൾപ്പടെയുള്ള അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളാണ് പുതിയ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1,54,80,040 (ഒരു കോടി അൻപത്തിനാല് ലക്ഷത്തി എൺപതിനായിരത്തി നാൽപത്) മുൻഗണനാ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. അതായത് ഏകദേശം 43 ശതമാനം പേർ മാത്രമാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള റേഷൻ പരിധിയിൽ വരുന്നത്. ബാക്കി 57 ശതമാനം വരുന്ന മുൻഗണനേതര ജനവിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ എഫ്.സി.ഐ യിൽ തുക അടച്ച് അരി ലഭ്യമാക്കി റേഷൻ നൽകി വരുന്നു. 2011 സെൻസസിനെ അടിസ്ഥാനമാക്കിയാണ് മുൻഗണനാ അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. 2011 ന് ശേഷം ജനസംഖ്യയിലുണ്ടായ വർധനവ് പരിഗണിച്ച് കൂടുതൽ പേരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം നിലനിന്നിരുന്നതും ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ കുറവുള്ളതും പരിഗണിച്ച് കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും പൊതുവിതരണ കേന്ദ്രം വഴി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കണം. ഈ സർക്കാർ ചുമതലയേറ്റെടുത്ത ശേഷം നാളിതുവരെയായി 55,157 അന്ത്യോദയ അന്നയോജന കാർഡുകളും 4,04,915 പ്രയോറിറ്റി ഹൗസ്‌ഹോൾഡ് കാർഡുകളും ഉൾപ്പെടെ ആകെ 4,60,072 മുൻഗണനാകാർഡുകളും അർഹരായവർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങൾ മുൻഗണനാ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത കൈകാര്യ ചെലവ്, റേഷൻ വ്യാപാരി കമ്മീഷൻ എന്നീ ഇനങ്ങളിലായി വലിയ തുക സംസ്ഥാന സർക്കാർ വഹിക്കുന്നു. സംസ്ഥാന ജനസംഖ്യയുടെ 57 % വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിലകൊടുത്തു വാങ്ങിയാണ് വിതരണം ചെയ്യുന്നത്. 340 കോടിയോളം രൂപ ഈ ഇനത്തിൽ ഒരു വർഷം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു. റേഷൻ വ്യാപാരികമ്മീഷൻ ഇനത്തിൽ 282 കോടി രൂപയും ഒരു വർഷം ചെലവഴിക്കുന്നുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ, വാതിൽപ്പടി ഗതാഗത കൈകാര്യ ചെലവ് തുടങ്ങിയ വകയിൽ ഒരു വർഷം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് ഏകദേശം 600 കോടി രൂപയാണ്. ഇതിൽ ഏകദേശം 75 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ വഹിക്കുന്നതെന്നും ബാക്കി 525 കോടി രൂപയും സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും കൈക്കൂലിയും അതിരൂക്ഷമാകുന്നതിനിടെ ശക്തമായ നടപടിയുമായി വിജിലൻസ്. അഴിമതിക്കാരെ കൈയോടെ പിടികൂടുന്നതിനായി 200-ഓളം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ അറിയിച്ചു. ഈ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗമാണ് തയ്യാറാക്കിയിരിക്കുന്നത്.

റവന്യൂ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലായി ഉൾപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെ നിരന്തരമായി നിരീക്ഷിച്ച് പിടികൂടാനാണ് വിജിലൻസ് എസ്‌പിമാർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കാൻസർ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. താഴെത്തട്ട് മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരിൽ കാൻസർ രോഗസാധ്യതയുള്ളവർക്ക് മറ്റിടങ്ങളിൽ അലയാതെ കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നു. സംസ്ഥാനത്തെ വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണൽ കാൻസർ സെന്ററുകളുടേയും ഒരു ശൃംഖലയാണിത്. സംസ്ഥാനത്തെമ്പാടും ഒരേ തരത്തിൽ ഉയർന്ന നിലവാരമുള്ള കാൻസർ പരിചരണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ ഗ്രിഡിലൂടെ രോഗികൾക്ക് എവിടെയാണെങ്കിലും സമാനമായ ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നു. കാൻസർ പരിചരണത്തിനായി ഏകീകൃത ചികിത്സാ പ്രോട്ടോക്കോളുകളും മാർഗനിർദ്ദേശങ്ങളും സാധ്യമാക്കാനും ഇതിലൂടെ കഴിയുന്നു. കാൻസർ വിദഗ്ദ്ധർക്കിടയിൽ സഹകരണം എളുപ്പമാക്കുകയും അതുവഴി അവർക്ക് അറിവും വൈദഗ്ധ്യവും പങ്കിടാനും കഴിയുന്നു. കൂടാതെ കാൻസർ ചികിത്സയിലും പ്രതിരോധത്തിലുമുള്ള ഗവേഷണത്തേയും ഇന്നൊവേഷനേയും പ്രോത്സാഹിപ്പിക്കുന്നു.

എവിടെയെല്ലാം കാൻസർ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്, അവിടെ കാൻസർ സംശയിച്ചാൽ എവിടെ റഫർ ചെയ്യണം, അവിടെ എന്തെല്ലാം സേവനങ്ങൾ വേണം തുടങ്ങി കാൻസറിന്റെ ഓരോ ഘട്ടത്തിലും എവിടെയെല്ലാം പരിശോധനയും ചികിത്സയും ലഭ്യമാകുന്നു എന്ന് കൃത്യമായി മാപ്പ് ചെയ്യുന്ന സംവിധാനമാണ് കാൻസർ ഗ്രിഡ്. ഒരു സ്ഥാപനത്തിൽ കാൻസർ കണ്ടെത്തിയാൽ തുടർസേവനങ്ങൾ എവിടെ ലഭ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. രോഗി എത്തുന്ന ആരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്ത് ആവശ്യമായ വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകുന്ന സ്ഥലത്താണ് അയയ്ക്കുന്നത്. ആ കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. സാമ്പിളുകൾ നൽകിയ ശേഷം രോഗിയ്ക്ക് വീട്ടിൽ പോകാം. പരിശോധനാ ഫലം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രം വഴി അറിയിക്കുന്നു. ആവശ്യമെങ്കിൽ തുടർ സേവനങ്ങൾക്കായി റഫറൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നു. ചികിത്സയ്ക്ക് ശേഷം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി തുടർസേവനങ്ങൾ ലഭ്യമാക്കുന്നു. ആശുപത്രികളിലെ ഗ്യാപ്പ് അനാലിസിസ് നടത്തി തുടർ നടപടികൾ സ്വീകരിച്ചാണ് കാൻസർ ഗ്രിഡ് സ്ഥാപിച്ചത്.

സംസ്ഥാനത്ത് കാൻസർ രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും പ്രത്യേക പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജനകീയ കാൻസർ ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ്. സ്‌ക്രീനിംഗിൽ രോഗ സാധ്യത കണ്ടെത്തുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ഈ പ്രവർത്തനങ്ങൾക്കും കാൻസർ ഗ്രിഡ് ഏറെ സഹായിക്കും.

തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് നിർമിക്കാൻ ഭൂമി തരംമാറ്റത്തിനുള്ള അനുമതി ആവശ്യമില്ലെന്ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതു പോലെ, അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടം നിർമിക്കുന്നതിനും 2018ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമത്തിലെ 27(എ) വകുപ്പ് പ്രകാരം തരംമാറ്റ അനുമതി വേണ്ട.

ഈ ഇളവുകൾ പ്രയോജനപ്പെടുത്തുന്നവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി അപേക്ഷിക്കുമ്പോൾ തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ അപേക്ഷകളുടെ തീർപ്പാക്കൽ നടപടികൾ വേഗത്തിലാക്കണമെന്നും, സ്ഥലപരിശോധന ആവശ്യമായ സാഹചര്യങ്ങളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.

രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ അറിയിച്ചു.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ 27 കാരനായ ബാലൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

കഴിഞ്ഞ 40 ദിവസത്തിനിടെ ഇതേ കാരണം മൂലമുണ്ടായ ഏഴാമത്തെ മരണമാണിത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ 180 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 2023-ൽ മാത്രം 12 പേര്‍ കാട്ടാന ആക്രമണത്തിനിരയായി.