Kerala (Page 12)

തിരുവനന്തപുരം: യുജിസിയുടെ കരട് നിർദേശങ്ങൾ ഫെഡറലിസത്തെ തകർക്കാനാണെന്നും സംസ്ഥാനങ്ങളെ പൂർണമായും മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുജിസി റെഗുലേഷനുകൾക്കെതിരായ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി നിയമസഭാ മന്ദിരത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു.

വിസി നിയമനവുമായി ബന്ധപ്പെട്ട നിർദേശങ്ങളിലാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലർക്ക് വിസിയെ നിശ്ചയിക്കാനുള്ള അതിപ്രാധാന്യമേറിയ അധികാരങ്ങൾ നൽകുന്നതാണിത്. ഇതിലൂടെ നിയമസഭകളുടെ അധികാരപരിധി വെല്ലുവിളിക്കപ്പെടുന്നു. ഗവർണർമാരും സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു.

ബില്ലുകളുമായി ബന്ധപ്പെട്ട് ഗവർണർമാർ തീരുമാനം വൈകിക്കുന്നു. സംസ്ഥാന സർക്കാരുകളുടെ മേൽഭാരമില്ലാതെ സർവകലാശാലകളിൽ ഇടപെടലുകൾ നടത്തുന്നു. ഈ നിർദേശങ്ങളിൽ തിരുത്തലുകൾ അനിവാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കാനുള്ള നീക്കമാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരുകൾ സർവകലാശാലകളെ സഹായിക്കേണ്ടതാണെന്നും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് പ്രശ്നകരമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. അക്കാദമിക സ്ഥാപനങ്ങളുടെ നിയന്ത്രണം വിദ്യാഭ്യാസ സമൂഹത്തിന് വിട്ടുകൊടുക്കേണ്ടതാണെന്നും യുജിസി ഭരണഘടനയുടെ പരിധിയ്ക്കുള്ളിൽ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൺവെൻഷനിൽ വൈസ് ചാൻസിലർമാർ പങ്കെടുത്തില്ല. തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: ഹൈസ്കൂളിൽ മാത്രമല്ല ഏഴാം ക്ലാസ് മുതൽ താഴെയുള്ള തലങ്ങളിലേക്കും ഓൾപാസ് സംവിധാനം ഘട്ടംഘട്ടമായി പിൻവലിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രധാന വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിനായി അടുത്ത അധ്യായന വർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും.

കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്ന രീതിയോട് വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഈ വർഷം എട്ടാം ക്ലാസിൽ, അടുത്ത വർഷം ഒൻപതിലും പിന്നീട് പത്താം ക്ലാസിലും ഓൾപാസ് സംവിധാനം ഒഴിവാക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ എട്ടാം ക്ലാസിനും താഴെയുള്ള തലങ്ങളിലും ഈ നീക്കം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗുണമേന്മാ വിദ്യാഭ്യാസ സെമിനാറിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഏഴാം ക്ലാസിലേയ്ക്ക് തുടക്കമാക്കി താഴെതട്ടിലേക്കും എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം. പാസിനായി ആവശ്യമായത് ആകെ മാർക്കിന്റെ 30% ആയിരിക്കുമെങ്കിലും, അതുവരെ വിദ്യാർത്ഥിയെ തോൽപ്പിക്കില്ല. പകരം, അതേ അധ്യായനവർഷത്തിൽ തന്നെ കൂടുതൽ പരിശീലനം നൽകി പുതിയ പരീക്ഷ എഴുതാനുള്ള അവസരം നൽകും.

3 മുതൽ 9 വരെ ക്ലാസുകളിലെ കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉറപ്പാക്കാൻ “സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റ്” എന്ന പ്രത്യേക പരീക്ഷ ആവിഷ്‌കരിക്കും. വാർഷിക പരീക്ഷക്ക് മുമ്പ് തന്നെ കുറവ് മാർക്ക് ലഭിച്ചവർക്ക് പ്രത്യേക പരിശീലനം നൽകാനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമ്യൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടർന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാൻ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയൽ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങൾ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.

ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ നിർമാർജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിൽ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ആക്ട് ആന്റ് റൂളിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകൾ നിർമാർജനം ചെയ്യുവാനാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

നിശ്ചിത മാസങ്ങളിൽ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കുന്നതാണ്. കൂടാതെ പെർമനന്റ് കളക്ഷൻ സൈറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങൾക്ക് മരുന്നുകൾ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകൾ മുൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷൻ സെന്ററുകളിൽ എത്തിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകർമ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

‘മാലിന്യമുക്ത നവ കേരളം’ കാമ്പയിനിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ ഉറപ്പ് വരുത്തി “മാലിന്യ മുക്ത ഹരിത എക്സൈസ് ഓഫീസ്” എന്ന മുദ്രാവാക്യം ഉയർത്തി എല്ലാ എക്സൈസ് ഓഫീസുകളെയും മാലിന്യ മുക്ത ഹരിത ഓഫീസുകൾ ആക്കുന്നതിനുള്ള തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ ആന്റണി രാജു എം.എൽ.എ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് നിർവഹിക്കും.

തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്ര വായ്പയുടെ ഉപാധികൾ മറികടക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. ടൗൺഷിപ്പിനായി നിർദ്ദിഷ്ട ഭൂമിയുടെ വിലനിർണ്ണയം പൂർത്തിയായതോടെ ഈ മാസത്തിനുള്ളിൽ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുകയാണ്. വായ്പാ വിനിയോഗ നടപടികൾ വിലയിരുത്തുന്നതിന് വൈകുന്നേരം മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പുനരധിവാസ പദ്ധതികൾക്ക് ഇനി താമസം അനുവദിക്കാനാവില്ലെന്ന തീരുമാനത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

എൽസ്റ്റോൺ, നെടുമ്പാല എസ്റ്റേറ്റുകളിലായി ടൗൺഷിപ്പിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റവന്യു വകുപ്പ് അവസാന ഘട്ടത്തിലാണ്. ഭൂമിയുടെ വിലനിർണ്ണയം പൂർത്തിയായതോടെ ഉടൻ തന്നെ ഏറ്റെടുക്കലിന് അനുമതി നൽകും. ഗുണഭോക്താക്കളുടെയും ആദ്യഘട്ട പട്ടിക തയ്യാറാക്കിയതിന് ശേഷം മാർച്ചിൽ ടൗൺഷിപ്പിന് തറക്കല്ലിടാനാണ് സർക്കാർ പദ്ധതി.

ടൗൺഷിപ്പിനോട് ചേർന്ന് പൊതു ഗതാഗത സംവിധാനങ്ങൾക്കും പൊതുകെട്ടിടങ്ങൾക്കും ഉൾപ്പെടെ 16 പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ വായ്പ അനുവദിച്ചിരിക്കുന്നത്. 529.50 കോടി രൂപ ചെലവഴിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ശേഷിയുള്ളൂ എന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ അടിയന്തരമായി പദ്ധതി പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പദ്ധതിയുടെ രൂപരേഖ ആലോചിച്ച് പ്രധാന തീരുമാനങ്ങൾ എടുക്കാൻ ഉന്നതതല യോഗം ചേരും. യോഗത്തിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് അംഗ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും. ടൗൺഷിപ്പിനും അനുബന്ധ പദ്ധതികൾക്കും പ്രവർത്തനം ആരംഭിച്ച ശേഷം വായ്പാ തുക വിനിയോഗത്തിൽ സാവകാശം തേടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

ദില്ലി: കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രശംസിച്ചതിന് ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, തരൂരിനെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. കേരള സർക്കാർ അവതരിപ്പിച്ച കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്ന് ഹൈക്കമാൻഡ് തരൂരിനെ ബോധ്യപ്പെടുത്തി.

ഹൈക്കമാൻഡിന് മുമ്പുതന്നെ തരൂരിന്‍റെ പ്രസ്താവനകളിൽ തെറ്റുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. മോദിയുടെ നയതന്ത്ര നേട്ടങ്ങൾ പ്രശംസിക്കുകയും കേരളത്തിലെ വ്യവസായ രംഗത്തെ കണക്കുകൾക്കുപുറമെ സ്റ്റാർട്ട്‌അപ്പുകൾക്കുമേൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത തരൂരിന്‍റെ നിലപാട്, പാർട്ടിക്ക് ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കിയതായി ഹൈക്കമാൻഡ് വിലയിരുത്തുന്നു.

തരൂരിന്‍റെ ലേഖനത്തിൽ വ്യവസായ മന്ത്രിയുടെ അവകാശവാദങ്ങൾ ആവർത്തിച്ചിരുന്നതിനെ പാർട്ടി അംഗീകരിച്ചില്ല. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകൾ പ്രതിസന്ധിയിലാണെന്ന വാസ്തവം തരൂരിന്റെ ശ്രദ്ധയിൽ പെടുത്തിയതായി ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരുമായി നേരിട്ട് സംസാരിച്ചത്.

തത്സമയം വിശദീകരണം തേടുകയോ അച്ചടക്ക നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന തീരുമാനം പാർട്ടിക്ക് യോജിച്ചതായാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലും പൊതുജനതലത്തിലും തരൂരിന് അനുകൂല പ്രതികരണമാണ് ഉയരുന്നത്. അച്ചടക്ക നടപടിയെടുക്കുകയാണെങ്കിൽ അത് പാർട്ടിക്കു തിരിച്ചടിയാകാമെന്ന് നേതാക്കൾ കരുതുന്നു.

അതേസമയം, പാർട്ടി നേതൃത്വത്തിന്‍റെ സമീപനത്തിൽ തരൂരിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രവർത്തക സമിതിയിൽ അംഗത്വം നിലനിൽക്കുമ്പോഴും സംഘടനാതല കാര്യങ്ങളിൽ അദ്ദേഹത്തെ അകറ്റി നിർത്തുന്നുവെന്ന തോന്നലാണ് അദ്ദേഹത്തിനുള്ളത്. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ പാർലമെന്റിലെ സ്വാധീനവും കുറഞ്ഞതായി വിലയിരുത്തപ്പെടുന്നു. സംസ്ഥാന തലത്തിലും അദ്ദേഹത്തോട് അനുകൂല സമീപനം കുറവായതോടെ, ഈ നിലപാട് രാഷ്ട്രീയമായി കൂടുതൽ പ്രതിഫലിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

hot

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ താപനില വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി റിപ്പോർട്ട്. ഇന്ന് ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ 2°C മുതൽ 3°C വരെ ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയെ തുടർന്ന് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായി തുടരാൻ നിർബന്ധമായും നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി .

മലപ്പുറം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖന വിവാദത്തിൽ മറുപടിയുമായി മുസ്ലിം ലീഗ്. താൻ വ്യവസായി മന്ത്രിയായിരുന്ന കാലത്ത് കേരളത്തിൽ ഉണ്ടായ വികസന മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കേരളത്തിന്റെ” വ്യവസായ ഭൂപടം എ.കെ. ആൻറണി സർക്കാരിന്റെ കാലത്താണ് മാറിയത്” – എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്നത്തെ യുഡിഎഫ് സർക്കാർ കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയപ്പോൾ പ്രതിപക്ഷം വലിയ സമരങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തിൽ സഹകരിച്ചതു യുഡിഎഫ് ആയിരുന്നുവെന്നും ഇടതുപക്ഷം അന്നും ഇപ്പോഴും നിക്ഷേപ സൗഹൃദ നിലപാടുകളുമായി മുന്നോട്ടുപോകുന്നില്ലെന്നും ലീഗ് നേതാവ് വിമർശിച്ചു. “കേരളത്തിൽ വ്യവസായ വളർച്ചയ്ക്കുണ്ടായ എല്ലാ മാറ്റങ്ങൾക്കും കാരണം യുഡിഎഫാണ്. ഇടതുപക്ഷം സ്ഥിരമായി തടസ്സങ്ങൾ സൃഷ്ടിച്ചു” – എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ വിമർശനം ഉചിതമായ വേദിയിൽ പറഞ്ഞാൽ മതിയെന്നും, ലീഗ് ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അഞ്ചു വർഷം കൊണ്ട് യുഡിഎഫ് കൈവരിച്ച വികസനം ഒമ്പത് വർഷമായിട്ടും എൽഡിഎഫിനായി സാധ്യമായിട്ടില്ല” – എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ മുഖേന വിപണനം നടത്താന്‍ അവസരമൊരുക്കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോര്‍പറേറ്റുകള്‍ ഇടനിലക്കാരായി വിപണനം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തരിശുനിലങ്ങള്‍ ഏറെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും കൃഷിചെയ്യുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ആദ്യഘട്ടമായി കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിനായി ഉപയോഗപ്പെടുത്തി. ഇനിയും വ്യത്യസ്ത പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ വരാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം (ഫെബ്രുവരി 14-16) സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും എന്നാണ് മനസിലാകുന്നതെന്നും കേരളത്തിന്റെ സമ്പദ്ഘടനയേയും സമൂഹത്തെയും സംബന്ധിച്ച  പഠനങ്ങൾ പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ നയരൂപീകരണത്തിനും പുതിയ കാൽവയ്പ്പുകൾക്കും ഏറെ സഹായകരമാകും.

 പരിമിതമായ വിഭവ സമാഹരണ അധികാരങ്ങളുള്ള നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപീകരിച്ചും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടുമാണ് കേരളം മുന്നോട്ട് പോകുന്നത്.

കോവിഡിന് ശേഷം കേരളത്തിന്റെ സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ്. നികുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുൾപ്പെടെ ഇപ്പോൾ സംസ്ഥാനങ്ങൾക്കില്ല. ജനസംഖ്യാ നിയന്ത്രണണത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച നമ്മുടെ സംസ്ഥാനത്തിന് കുറഞ്ഞുവരുന്ന കേന്ദ്ര നികുതി വിഹിതത്തിന്റെ കാര്യം 16ാം ധനകാര്യ കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും മുൻപിൽ ഉന്നയിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  16ാം ധനകാര്യ കമ്മീഷന്റെ മുന്നിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളെയും കൂടി ചേർത്തുകൊണ്ട് ശക്തമായ അഭിപ്രായ രൂപീകരണം നടത്തുന്നതിന് നേതൃത്വം നൽകിയത് കേരളമാണ്.

കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയെ കുറിച്ച് സാമ്പത്തിക വിദഗ്ധരായ നിങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്ത് വിലകൊടുത്തും പശ്ചാത്തല മേഖലയിൽ നേരത്തെ സംഭവിച്ചുപോയ പോരായ്മ നികത്തും എന്ന ദൃഢനിശ്ചയത്തോട് കൂടിയാണ് കഴിഞ്ഞ എട്ടരവർഷമായി കേരളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലം എല്ലാ മേഖലകളിലും ഇപ്പോൾ കാണാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുൾപ്പെടെ പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പുതിയൊരു വളർച്ചാ തരംഗം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും നടക്കേണ്ടതുണ്ട്. സാമ്പത്തിക വിദഗ്ധർക്കാണ് അത് ഏറ്റെടുക്കാൻ കഴിയുക.

പശ്ചാത്തല മേഖലയിലെ പുരോഗതി സൃഷ്ടിക്കുന്ന സാമ്പത്തിക ചലനങ്ങൾ എന്തൊക്കെയായിരിക്കും,  അത് ഏതൊക്കെ രംഗത്താണ് പുതിയ സാധ്യതകൾ തുറന്നു തരിക, ഈ സാധ്യതകളെ ഉപയോഗപ്പെടുത്താൻ എന്തെല്ലാം തുടർ നടപടികളാണ് സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും ഭാഗത്തു നിന്നുമുണ്ടാകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ പ്രയോഗത്തിൽ വരുത്താൻ കഴിയുന്ന വിലപ്പെട്ട നിർദേശങ്ങൾ സാമ്പത്തിക വിദഗ്ധരിൽ നിന്നും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

പശ്ചാത്തലമേഖലയിലെ വികസനം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എന്തെല്ലാം തരത്തിലുള്ള തൊഴിലുകൾക്കാണ് കൂടുതൽ സാധ്യത, അതിനായി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എന്തുതരം മാറ്റങ്ങളാണ് ഉണ്ടാകേണ്ടത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സർക്കാർ തലത്തിൽ ചില ഗൃഹപാഠങ്ങൾ ചെയ്യേണ്ടതുണ്ട്. എന്നാൽ അത് മാത്രം പോരാ, വിവിധ ഗവേഷക സമൂഹങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കാലം തുറന്നു തരുന്ന പുതിയ അവസരങ്ങൾ  ഫലപ്രദമായി വിനിയോഗിക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്. പക്ഷെ ഇനിയും വളരെയധികം കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാനുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഇക്കാര്യത്തിൽ നൂതനമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് സാധിക്കും.

പതിനഞ്ചാം പദ്ധതിയുടെ പശ്ചാത്തലത്തിൽ വിപുലമായ പങ്കാളിതത്തോട് കൂടി ഒരു ജനകീയ വികസന പഠന സംവാദ യജ്ഞം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശരാശരി പത്തു ലക്ഷം രൂപ വീതം കേരളത്തിലെ അൻപത് ഉന്നത വിദ്യാഭ്യാസ ഗവേഷണ പ്രൊജക്റ്റുകൾക്ക് നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇപ്പോൾ നാം ലക്ഷ്യമിടുന്നത് ഒരു വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനും ഗുണമേന്മയുള്ളതാക്കാനും നാം ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ ദിശയിൽ നമ്മൾ നടത്തിയ കാൽവയ്പ്പുകൾ ഫലംകണ്ടുതുടങ്ങിയിട്ടുമുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെയും ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ചുരുങ്ങിയ കാലയളവിൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന കാര്യം ചർച്ച ചെയ്യുകയും സർക്കാരിനാവശ്യമായ നിർദേശങ്ങൾ തരികയും ചെയ്യണമെന്ന് കോൺഫറൻസിൽ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ധരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.